നാരായണന് നമ്പൂതിരി, പ്രസാദ്, സജീവന്, ശ്രീധരമാരാര്‍, രാമനുണ്ണി (ഇടത്തുനിന്നും വലത്തേക്ക്)
അഞ്ചുപേര്‍ ജയിലിലായി. അടിയന്തരാവസ്ഥയാണ്. അവര്‍ക്ക് എന്തും സംഭവിക്കാമെന്നറിയാം. അപ്പോഴാണ് ഒപ്പമുള്ളവരില്‍ ചിലര്‍ അടക്കം ചോദിച്ചത്, ”ടീച്ചറുടെ മക്കളെ പോലീസ് പിടിക്കുക, ജയിലിലാക്കുക, എന്താണിതൊക്കെ ടീച്ചറേ…” ടീച്ചര്‍ പറഞ്ഞു, ”അവരെ എനിക്കറിയാം. അവര്‍ മോഷ്ടിച്ചതിനോ തല്ലുകൂടിയതിനോ അല്ല പോലീസ് പിടിച്ചത്. അവര്‍ തെറ്റു ചെയ്തിട്ടില്ല, ചെയ്യുകയുമില്ല. ചിലരുടെ വലിയ ചില തെറ്റുകള്‍ക്കെതിരേയാണ് അവര്‍. ഞാന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥയായിപ്പോയി. അല്ലെങ്കില്‍ ഞാനും അവര്‍ക്കൊപ്പം പോയേനെ…”
ആലപുരം എല്‍പി സ്കൂളിലെ പ്രധാനധ്യാപികയായിരുന്ന എം.എന്‍. നങ്ങേലി ടീച്ചറിന്റെ ആ വാക്കുകള്‍ അന്ന് തീക്കട്ടപോലെ ചൂടും വെളിച്ചവും നിറഞ്ഞതായിരുന്നു. ആ അമ്മയാണ് മക്കള്‍ രണ്ടുപേരെ, പുലര്‍ച്ചെ ചൂടുചായകൊടുത്ത്, സമരത്തിനയച്ചത്. ആ അമ്മയാണ് ആ ഇല്ലത്ത് നടന്ന പല രഹസ്യ യോഗങ്ങള്‍ക്കും കാവല്‍ നിന്നത്.
അടിയന്തരാവസ്ഥയുടെ കറുത്ത നാളുകളിലെ സംഭവമാണ് പറഞ്ഞത്. എറണാകുളം മൂവാറ്റുപുഴയില്‍ ആലപുരത്തെ ചെറുവള്ളിമനയില്നിന്ന് അഞ്ചുപേരാണ് ഇന്ദിരാഗാന്ധിയുടെ അടിയന്തരാവസ്ഥയെ സഹനസമരത്തിലൂടെ തോല്പ്പിക്കാനിറങ്ങി ജയില്‍വാസം അനുഭവിച്ചത്. ഒരു വീട്ടിലെ അഞ്ചുപേര്‍ ജയിലിലായ സംഭവം വേറേയില്ല.
അധികാരം നിലനിര്‍ത്താന്‍, ജനാധിപത്യത്തെ കൊലചെയ്ത കോണ്‍ഗ്രസിന്റെ ഭരണകാലം. 1975 ജൂണ്‍ 25ന് അര്‍ദ്ധരാത്രി രാജ്യവാസികളുടെ സര്‍വ സ്വാതന്ത്ര്യവും അവകാശവും നിരോധിച്ച്, പ്രധാനമന്ത്രി ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ച കാലം. ഇന്ത്യയെമ്പാടും നടന്ന സഹന സമരത്തില്‍. കേരളം പലതുകൊണ്ടും മുന്നിട്ടുനിന്നു. ആര്‍എസ്എസ് അതിനു നേതൃത്വം വഹിച്ചു. നിരോധിക്കപ്പെട്ടെങ്കിലും സംഘപ്രവര്‍ത്തനം സക്രിയമായിരുന്നു.
അന്ന് 72 വയസുണ്ടായിരുന്ന നീലകണ്ഠന് നമ്പൂതിരി, അനുജന് രാമന് നമ്പൂതിരി (അപ്പുവേട്ടന്), നീലകണ്ഠന് നമ്പൂതിരിയുടെ മറ്റൊരനുജന്‍ സി.ആര്. ശ്രീധരന് നമ്പൂതിരിയുടെ മക്കള്‍ സജീവന്, രാമനുണ്ണി, നാരായണന് നമ്പൂതിരി എന്നിവര്‍ അടിയന്തരാവസ്ഥയ്ക്കെതിരേ പ്രവര്‍ത്തിച്ചതിന് പോലീസ് പിടിയിലായി, അറസ്റ്റിലായി, ജയിലിലായി, രണ്ടുപേര്‍ ശിക്ഷിക്കപ്പെട്ട് തടവുകാരായി. നാരായണന് അന്ന് വയസ് 16. രാമനുണ്ണിക്ക് 18.
ചെറുവള്ളിമന അക്കാലത്തെ പ്രശസ്തമായ തറവാട്. നാട്ടുകാര്‍ക്കെല്ലാം സഹായവും സഹകരണവും കിട്ടുന്നിടം. കഥകളിയും കലയും തന്ത്രവും മന്ത്രവുമൊക്കെയുള്ളിടം. കലാമണ്ഡലം സി.ആര്.ആര് നമ്പൂതിരി(അപ്പുവേട്ടന്) എന്ന കഥകളി ആചാര്യന്റെ ഇല്ലം.
നാട്ടിലെ ദേശീയ പ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തനഫലമായി, ഇല്ലത്തെ ഒരാള്‍ പഠിപ്പൊക്കെ ഏകദേശം പൂര്‍ത്തിയായപ്പോള്‍ ആര്‍എസ്എസ് മുഴുസമയ പ്രവര്‍ത്തകനായി; സജീവന്, കോഴിക്കോട് പരപ്പനങ്ങാടി താലൂക്കിലെ പ്രചാരകനായിരുന്നു. അനുജന് രാമന് നമ്പൂതിരി (രാമനുണ്ണി) ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളേജില്‍ ഡിഗ്രി പഠിക്കുന്നു. അപ്പോഴാണ് അടിയന്തരാവസ്ഥ. ആര്‍എസ്എസ് -ജനസംഘ പ്രവര്‍ത്തനങ്ങളുടെ വീട്ടംഗങ്ങള്‍ക്ക് പ്രവര്‍ത്തന സ്വാതന്ത്യം നഷ്ടപ്പെട്ടു. സംഘടന നിരോധിച്ചു. ജനാധിപത്യ സംരക്ഷണത്തിന് സഹന സമരത്തിന് ആഹ്വാനം വന്നു. അണ്ടര്‍ഗ്രൗണ്ട് പ്രവര്‍ത്തനം. സമരത്തിനിറങ്ങി. സത്യാഗ്രഹത്തിന് പോയി, 72 കാരന് നീലകണ്ഠന് നമ്പൂതിരി അറസ്റ്റിലായി.
പത്രങ്ങള്‍ക്ക് നിരോധനവും വാര്‍ത്തകള്‍ക്ക് സര്‍ക്കാര്‍ നിയന്ത്രണവും കര്‍ക്കശമായിരുന്ന അക്കാലത്ത് അടിയന്തരാവസ്ഥയിലെ യഥാര്‍ഥ സംഭവങ്ങളും വാര്‍ത്തകളും പ്രചരിപ്പിച്ചിരുന്നത് ആര്‍എസ്എസ് രഹസ്യമായി ഇറക്കി പ്രചരിപ്പിച്ചിരുന്ന ‘കുരുക്ഷേത്രം’ വഴിയായിരുന്നു. കോളേജില്‍ പഠിക്കുന്ന രാമനുണ്ണി എവിടുന്നോ എങ്ങനെയോ കൈയില്‍ കിട്ടുന്ന കുരുക്ഷേത്രം പ്രചരിപ്പിക്കുമായിരുന്നു. കാമ്പസില്‍ മറ്റാരും എത്തുന്നതിനുമുമ്പ് ക്ലാസ്മുറികളില്‍ ഇവ നിക്ഷേപിച്ചു, ക്ലാസ്മുറികളില്‍ ബോര്‍ഡിലും ചുവരിലും അടിയന്തരാവസ്ഥയ്ക്കെതിരേ എഴുത്തു പ്രചാരണം നടത്തി. സഹായിക്കാന്‍ വിരലിലെണ്ണാവുന്നവര്‍ മാത്രം. ചില നക്സല്‍ അനുഭാവികള്ക്കറിയാമായിരുന്നു രാമനുണ്ണിയാണ് സൂത്രധാരനെന്ന്.
അറസ്റ്റിലായ നീലകണ്ഠന് നമ്പൂതിരിയും (വലത്തേയറ്റം) രാമന് നമ്പൂതിരിയും (വലത്തുനിന്നും മൂന്നാമത്) സഹോദരന്മാരായ ശ്രീധരന് നമ്പൂതിരി, നാരായണന് നമ്പൂതിരി, ഭവാനി അന്തര്‍ജ്ജനം, നങ്ങേലി ടീച്ചര്‍, രുഗ്മിണി അന്തര്‍ജ്ജനം എന്നിവരോടൊപ്പം
വീട്ടില്‍ അമ്മയും അച്ഛനും കാര്യങ്ങള്‍ അറിഞ്ഞു. സംഘ പ്രവര്‍ത്തകര്‍, പ്രചാരകന്മാര് നിത്യേനയെന്നോണം സന്ദര്‍ശിക്കുന്ന വീട്. ഒരു മകന് പ്രചാരകന്. അമ്മയ്ക്കും അച്ഛനും ധൈര്യക്കുറവില്ലായിരുന്നു; എതിര്‍പ്പും. അങ്ങനെ അറസ്റ്റ് വരിക്കുന്ന സമരദിവസം വന്നു, ”പുലര്‍ച്ചെ പോകാന്‍ ഒരുങ്ങുകയാണ്. അമ്മ പറഞ്ഞു, ‘ചായകുടിച്ച് പോവുക.’ ചൂടുചായ കുടിക്കുമ്പോള്‍ എനിക്കും തരുമ്പോള്‍ അമ്മയ്ക്കും അറിയാമായിരുന്നു സമരത്തിനാണ് പോകുന്നത്, പോലീസ് പിടിക്കും. തല്ലും. അറസ്റ്റ് ചെയ്യും. ജയിലില്‍ പോകേണ്ടിവരാം. എന്തും സംഭവിക്കാം. എതിര്‍ത്തില്ല. അനുഗ്രഹിച്ചിട്ടുണ്ടാവും. പ്രാര്ഥിച്ചിട്ടുണ്ടാവും,” രാമനുണ്ണി പറയുന്നു. അമ്മയ്ക്കിപ്പോള്‍ വയസ് 83 കഴിഞ്ഞു. ഇല്ലത്തുണ്ട്.
അന്ന് പ്രകടനം നടത്തിയതിന് രാമനുണ്ണിയെ അറസ്റ്റ് ചെയ്തപ്പോള്‍ പോലീസിന് അറിയേണ്ടയിരുന്നത് ”കുരുക്ഷേത്രം എന്ന പ്രസിദ്ധീകരണം എങ്ങനെ കിട്ടുന്നു, ആര് തരുന്നു, എവിടെ നിന്നുവരുന്നു. അതായിരുന്നു. വാസ്തവത്തില്‍ അറിയില്ലായിരുന്നു അക്കാര്യമൊന്നും. എവിടുന്നോ കൈയില്‍ കിട്ടുന്നു, എത്തിക്കാവുന്നിടത്തെത്തിക്കുന്നു. പക്ഷേ,ആ ഉത്തരം പോരായിരുന്നു പോലീസിന്. അവര്‍ മര്‍ദ്ദിച്ചു. കുറ്റങ്ങള്‍ പലത്. പ്രായക്കുറവ്, വിദ്യാര്‍ഥി എന്നീ പരിഗണനയില്‍ കുറ്റം നിഷേധിച്ചാല്‍ ശിക്ഷയൊഴിവാകാം. കരുതല്‍ തടങ്കലിലേക്ക് വിടും. പക്ഷേ, അത് വേണ്ടെന്ന് നിര്‍ദ്ദേശം കിട്ടി. അങ്ങനെ തൃശൂര്‍ ജയിലിലായി,” രാമനുണ്ണി ഓര്‍മ്മിക്കുന്നു. അന്ന് കിട്ടിയ മര്‍ദ്ദനങ്ങളുടെ ആഘാതം ഇന്ന് ആരോഗ്യത്തെ ബാധിച്ചിരിക്കുന്നു.
”വല്യച്ഛന് ആദ്യ ബാച്ചിലെ സമരത്തില്‍ അറസ്റ്റിലായി. എന്നെ അന്വേഷിച്ചുനടന്ന് പോലീസ് ‘രാമന് നമ്പൂതിരി’യെന്ന പേരുകാരനായ ഇളയച്ഛനെ അറസ്റ്റ് ചെയ്തു. പിന്നീട് സത്യഗ്രഹത്തിനു പോയപ്പോള്‍ അനുജന് നാരായണനേയും. അവര്‍ മൂന്നു പേരും മൂവാറ്റുപുഴ സബ്ജയിലായിരുന്നു. പ്രചാരകായിരുന്ന ചേട്ടന് സജീവനെ കണ്ണൂര്‍ ജയിലിലാണ് അടച്ചത്.
ഈ അറസ്റ്റും മറ്റും നടക്കുമ്പോള്‍ അമ്മ ഏറെ മനോവ്യഥ അനുഭവിച്ചു, നങ്ങേലിട്ടീച്ചറെപ്പോലെ മക്കളേയും ഭര്‍ത്താവിനേയും സമരമുഖത്തേക്ക് അയച്ചവര്‍ ഏറെയുണ്ടായിരുന്നു. അവരില്‍ നൂറുകണക്കിന് അമ്മമാരും യുവതികളുമുണ്ടായിരുന്നു. കൈക്കുഞ്ഞിനെ ഏന്തി പോലിസിന്റെ വിലക്കു വകവെക്കാതെ സമരത്തിനിറങ്ങിയവര്‍, ലാത്തിയടിയേറ്റവര്… സമരത്തിലെ സ്ത്രീ പങ്കാളിത്തം വളരെ വലുതായിരുന്നു.
രാമനുണ്ണി, അടിയന്തരാവസ്ഥ കഴിഞ്ഞ്, രണ്ടുവര്‍ഷത്തെ മുടങ്ങിയ ഡിഗ്രി പഠനം പൂര്‍ത്തിയാക്കി, അപ്പോഴേക്കും ആര്‍എസ്എസ് പ്രചാരകനായി. ഇപ്പോള്‍ ആര്‍എസ്എസ് പ്രാന്തീയ കാര്യകാരിയംഗവും വനവാസി വിഭാഗത്തില്‍ പണിയര്ക്കുവേണ്ടിയുള്ള ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് രൂപംകൊടുത്തിട്ടുള്ള ‘പീപ്’ (പീപ്പിള്‍സ് ആക്ഷന്‍ ഫോര്‍ എഡ്യൂക്കേഷന്‍ ആന്‍ഡ് ഇക്കണോമിക് ഡവലപ്മെന്റ്ഓഫ് ട്രൈബല്‍ പീപ്പിള്‍) എന്ന സംഘടനയുടെ ഡയറക്ടറുമാണ്.
”അടിയന്തരാവസ്ഥക്കാലത്താണ്, സംഘപ്രസ്ഥാനത്തിന് ജാതി ഉച്ചനീചത്വ ഭേദങ്ങളില്ലെന്ന് പലരും സ്വയം തിരിച്ചറിഞ്ഞത്. ഇല്ലത്തൊന്നും വരാതെമാറിനിന്നവര്ക്ക് അറയിലും അടുക്കളയിലും പ്രവേശനം കിട്ടി. ഉന്നത ജാതിക്കാരെന്ന് കല്‍പ്പിച്ച് സ്വയം തൊട്ടുകൂടായ്മ പ്രഖ്യാപിച്ച് അകന്ന് നിന്നവര്‍, അവരുടെ കുടിലിലും വീട്ടിലും അടുക്കളയിലും ഉണ്ണാനും ഉറങ്ങാനും ചിലര്‍ മുദ്രകുത്തിയ ‘സവര്‍ണരെ’ കണ്ടപ്പോള്‍ അതിശയിച്ചു. പിന്നെ അടുത്തു. അത് ദൃഢബന്ധമായി. ഏതു വീടുകളിലും അടുക്കളവഴിയും കയറിച്ചെല്ലാനുള്ള സ്വാതന്ത്ര്യവും വിശ്വാസവും സംഘപ്രവര്‍ത്തകര്‍ സംസ്ഥാനമെമ്പാടും ആര്‍ജ്ജിച്ചു. അതുവരെ സംഘ പ്രവര്‍ത്തകരുടെ വീടുകളിലേ അതുണ്ടായിരുന്നുള്ളു. വലിയ സാമൂഹ്യ വിപ്ലവത്തിന് അതു വഴിതുറന്നു,” രാമനുണ്ണി പറയുന്നു.
”മറ്റു പല സംഘടനകളുമെന്നപോലെ ക്ഷേത്ര സംരക്ഷണ സമിതിയുടെ രൂപം കൊള്ളലും അക്കാലത്തായിരുന്നു. പി. മാവധ്ജിയുടെ ആസൂത്രണമായിരുന്നു അത്. അടിയന്തരാവസ്ഥയില്‍ അതി കഠിന മര്‍ദ്ദനങ്ങള്‍ അനുഭവിച്ചവര്‍ ഏറെയാണ്. ജീവച്ഛവങ്ങളായി ഒട്ടേറെപ്പേര്‍. ഇന്നും നരകയാതന അനുഭവിക്കുന്നവരുണ്ട്. കമ്യൂണിസ്റ്റുകള്‍ക്ക് അടിയന്തരാവസ്ഥക്കെതിരേ പലതും ചെയ്യാമായിരുന്നു. അവര്‍ ചെയ്തില്ല. അവര്‍ തൊഴിലാളികള്‍ക്ക് ബോണസ് ആവശ്യപ്പെട്ടുള്ള സമരത്തില്‍ പങ്കുചേര്‍ന്നു.
അതൊഴിച്ചാല്‍ അവര്‍ക്കൊന്നും കാര്യമായി പറയാനില്ല. പക്ഷേ, കപടബുദ്ധിയില്‍ സമര്‍ഥരായ അവര്‍ ചരിത്രത്തില്‍ വെള്ളം ചേര്‍ത്തു. ”അവര്‍ അടിയന്തരാവസ്ഥയ്ക്ക് ഇല്ലാത്ത ചരിത്രമുണ്ടാക്കി. കള്ളനാണയങ്ങളെ കഥാപാത്രമാക്കി. അവരെ നായകരാക്കി പ്രചാരണം നടത്തി. അതുവഴി സംഭവിച്ചത് ഒരു വലിയ ഐതിഹാസിക രാഷ്ട്രീയ സമരത്തെ, ജനകീയ മുന്നേറ്റത്തെ, ജനങ്ങളുടെ ചെറുത്തുനില്‍പ്പിനെ പുതു തലമുറയുടെ ചരിത്രബോധത്തില്‍നിന്ന് അപ്രസക്തമാക്കിക്കളയുകയായിരുന്നു. പക്ഷേ, അടിയന്തരാവസ്ഥ അടയാളപ്പെടുത്തിയിട്ടുണ്ട്, ഈ നാടിന്റെ ജനാധിപത്യ സംരക്ഷണത്തിന്റെ ചരിത്രത്തില്‍. യഥാര്‍ഥ സമരനായകര്‍ തിരിച്ചറിയപ്പെടുകതന്നെചെയ്യും,” രാമനുണ്ണി പറയുന്നു.
ഇളമുറക്കാരും തളര്‍ന്നില്ല
അടിയന്തരാവസ്ഥയുടെ ഇരുണ്ട നാളുകളില്‍ ഈ നീതി നിഷേധത്തിനെതിരെ പ്രവര്‍ത്തിച്ച് അച്ഛനുള്‍പ്പെടെ കുടുംബത്തിലുള്ളവര്‍ 40 ദിവസം നീണ്ട ജയില്‍ വാസം അനുഭവിച്ചപ്പോഴും ആ കുടുംബത്തിലെ ഇളമുറക്കാരും തളര്‍ന്നില്ല. നീലകണ്ഠന് നമ്പൂതിരിയുടെ മകന് പ്രസാദ് ഉള്‍പ്പെടെയുള്ള സംഘപ്രവര്‍ത്തകര്‍ അവരുടെ കര്‍ത്തവ്യങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരുന്നു.
അന്ന് 9-)ം ക്ലാസ്സില്‍ പഠിക്കുകയായിരുന്നു പ്രസാദ്. കിലോമീറ്ററുകളോളം സൈക്കിളുകള്‍ ചവുട്ടി സംഘത്തിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ മുഖ്യസ്ഥാനമുണ്ടായിരുന്ന കുരുക്ഷേത്ര, സുദര്‍ശനം തുടങ്ങിയ പ്രസിദ്ധീകരണങ്ങള്‍ പ്രവര്‍ത്തകരുടെ വീടുകളിലെത്തിച്ചു. അടിയന്തരാവസ്ഥയ്ക്കെതിരെയുള്ള പോരാട്ടങ്ങളില്‍ പങ്കുചേര്‍ന്നു. പ്രസാദിന്റെ അമ്മ ഭവാനി അന്തര്‍ജ്ജനവും മക്കള്‍ക്ക് ആവശ്യമായ പിന്തുണ നല്കി കൂടെയുണ്ടായിരുന്നു.
അന്ന് വിദ്യാര്‍ത്ഥിയായിരുന്ന പലര്‍ക്കും അറിയാം എത്ര കഠിനമായിരുന്നു സ്വേച്ഛ ചിന്തകള്‍ക്കായി ഇന്ദിരഗാന്ധി ഏര്‍പ്പെടുത്തിയ അടിയന്തരാവസ്ഥയെന്ന്. അതിനെതിരെ പ്രവര്‍ത്തിക്കുന്ന സംഘത്തിന്റെ നന്മയെന്തെന്നും അവര്‍ക്കറിയാമായിരുന്നു. സമ്പര്‍ക്കം, സേവനം, ജാഗരണം, പ്രചാരണം, വ്യവസ്ഥ എന്നിവയിലൂന്നിയായിരുന്നു പ്രവര്‍ത്തനം. സമീപവാസികളായ സംഘാനുഭാവികളെയെല്ലാം പോലീസ് പിടിച്ചുകൊണ്ടുപോയി ജയിലിലടച്ചു. അവരെല്ലാം ക്രൂരമായ മര്‍ദ്ദനങ്ങള്‍ക്ക് ഇരയായി. രാമനുണ്ണിയുടെ സുഹൃത്തുക്കളായ ശ്രീധര മാരാരും, വിക്രമന് പുല്ലാപ്പുഴയും ആ ഓര്‍മ്മയുടെ ശേഷിപ്പുകളാണ്.
കാവാലം ശശികുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: