ആലക്കോട്: എണ്ണൂറിലേറെ കുടുംബങ്ങള്‍ അധിവസിക്കുന്ന ആലക്കോട് പഞ്ചായത്തിലെ നെടുവോട് തൂക്കുപാലം യാത്ര ചെയ്യാന്‍ കഴിയാത്തവിധം തകര്‍ന്ന് വീഴാറായിട്ടും നടപടിയൊന്നുമെടുക്കാതെ അധികൃതര്‍. ജനങ്ങളുടെ സുരക്ഷിതമായ യാത്രക്ക് ഒരു വിലയും കല്‍പ്പിക്കാത്ത ആലക്കോട് പഞ്ചായത്ത് അധികൃതരുടെ നടപടിയില്‍ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.
കുട്ടാപറമ്പ്, പരപ്പ, നെടുവോട്, മൂന്നംകുന്ന വാര്‍ഡുകളിലെ ജനങ്ങള്‍ പുഴകടക്കാന്‍ കഴിയാതെ പ്രയാസപ്പെടുകയാണ്. രയരോം പുഴയുടെ ഭാഗമായ ഇവിടെ തൂക്കുപാലത്തിന്റെ ഭാഗങ്ങള്‍ നശിച്ചതോടെ കമ്പിയും ഇടയ്ക്കുള്ള തടികളും മാത്രമാണ് അവശേഷിക്കുന്നത്. കമുകിന് തടികള്‍ കൂട്ടിക്കെട്ടി പാലത്തിലെ കമ്പിയോട് ഉറപ്പിച്ച് പാലം കടക്കാന്‍ പ്രദേശവാസികള്‍ നടത്തിയ ശ്രമം വിജയിച്ചില്ല.
വലിയ പാറക്കെട്ടുകള്‍ നിറഞ്ഞ പുഴയുടെഭാഗത്താണ് പാലമുള്ളത്. പാലത്തില്‍ നിന്ന് പാറക്കെട്ടുകളില്‍ വീണാല്‍ ജീവാപായം തന്നെ സംഭവിച്ചേക്കാം. സമീപത്ത് വീടുകള്‍ ഇല്ലാത്തതും പുഴയുടെ ഒഴുക്കിന്റെ ശബ്ദവുംകൊണ്ട് അപകടത്തില്‍പ്പെടുന്ന വ്യക്തിയുടെ നിലവിളി ആരെങ്കിലും കേള്‍ക്കുകയോ സഹായം ലഭിക്കുകയോ ഇല്ല.
പാലത്തിലൂടെയുള്ള യാത്ര നിലച്ചതോടെ പ്രദേശവാസികള്‍ കുട്ടാപറമ്പ്-നെല്ലിപ്പാറ-രയരോംവഴി എട്ട് കിലോമീറ്ററോളം ചുറ്റിവളഞ്ഞ് വേണം അക്കരയിലെത്താന്. നാട്ടുകാരുടെ കൂട്ടായ്മയില്‍ പഞ്ചായത്ത് സഹകരണത്തോടെയാണ് കാലാകാലങ്ങളില്‍ അറ്റകുറ്റപ്പണി നടത്തിയിരുന്നത്. എന്നല്‍ കരാറുകാരെ ഏല്‍പ്പിച്ചതോടെ അറ്റക്കുറ്റപ്പണി നിലച്ചു.
ആലക്കോട് പഞ്ചായത്ത് പ്രസിഡണ്ടിന്റെ വാര്‍ഡിലാണ് ഈ തൂക്കുപാലം സ്ഥിതിചെയ്യുന്നത്. ഇവിടെ കോണ്‍ക്രീറ്റ് പാലമോ, റഗുലേറ്റര്‍കം ബിഡ്ജോ, കോണ്‍ക്രീറ്റ് ചപ്പാത്തോ നിര്‍മ്മിക്കാവുന്നതാണ്. കഴിഞ്ഞ പഞ്ചായത്ത് ബഡ്ജറ്റില്‍ പാലത്തിനായി തുക നീക്കിവെച്ചതായി പ്രഖ്യാപനമുണ്ടായിരുന്നു. എന്നാല്‍ നാളിതുവരെ പഞ്ചായത്ത് യാതൊരു നടപടിയും എടുത്തിട്ടില്ല. അടിയന്തിരമായ പാലം പണി ആരംഭിച്ച് ജനങ്ങളുടെ യാത്രാദുരിതത്തിന് പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: