പാടിയോട്ടുചാല്‍: പാടിയോട്ടുചാല്‍ ടൗണില്‍ ഓട്ടോറിക്ഷകള്‍ പാര്‍ക്ക് ചെയ്യുന്നതിനെച്ചൊല്ലിയുള്ള തര്‍ക്കത്തെത്തുടര്‍ന്ന് ഇരു വിഭാഗം ഓട്ടോത്തൊഴിലാളികള്‍ തമ്മില്‍ ഇന്നലെ രാവിലെ സംഘര്‍ഷമുണ്ടായി. സംഘര്‍ഷത്തില്‍ പരിക്കേറ്റ 4 പേര് ചെറുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. പെട്ടി ഓട്ടോറിക്ഷാ തൊഴിലാളികളായ എം.ജസാറുദ്ദീന്‍(25), എ.എന്‍.ഷറഫുദ്ദീന്, ആര്.സുനില്‍കുമാര്‍ (34), കെ.കെ.ബാബു എന്നിവരാണ് കാക്കേഞ്ചാലിലെ ആശുപത്രിയില്‍ ചികിത്സ തേടിയത്. പാടിയോട്ടുചാല്‍ ടൗണില്‍ മിനി ടാക്സി സ്റ്റാന്റ് തുടങ്ങാനുള്ള സാഹചര്യം വേണമെന്ന ആവശ്യവുമായി എത്തിയ തങ്ങളെ 30 ഓളം വരുന്ന മറ്റ് ഓട്ടോത്തൊഴിലാളികള്‍ അക്രമിക്കുകയായിരുന്നുവെന്ന് ഇവര്‍ പറഞ്ഞു. ടൗണില്‍ ട്രാഫിക് പരിഷ്ക്കരണം നടപ്പിലാക്കി പുതിയ സംവിധാനം ഒരുക്കണമെന്ന ആവശ്യം നിലവിലിരിക്കേയാണ് ഓട്ടോത്തൊഴിലാളികള്‍ തമ്മില്‍ വാക്കേറ്റവും തര്‍ക്കവും സംഘര്‍ഷവും ഉണ്ടായിരിക്കുന്നത്. സംഭവത്തില്‍ പോലിസില്‍ പരാതി നല്‍കിയതായി ചികിത്സയ്ക്കെത്തിയ തൊഴിലാളികള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: