തലശ്ശേരി: സമൂഹത്തില്‍ നിലയും വിലയും സമ്പത്തും സ്വാധീനവുമുള്ളവരെ പോലിസും പട്ടാളവുമല്ല ആര് തൊട്ടാലും വിവരമറിയുമെന്നതിന്റെ നേര്‍സാക്ഷ്യമായി ഒരു ആഡംബര കാര്‍. കഴിഞ്ഞ ഒരാഴ്ചയായി തലശ്ശേരി പോലീസ് സ്റ്റേഷന് പരിസരത്ത് വെയിലും മഴയുമേറ്റ് കസ്റ്റഡിയില്‍ തുടരുന്ന കാറിന്റെ വില 77 ലക്ഷം. മുന്നിലും പിന്നിലും പുതുച്ചേരി മോട്ടോര്‍ വാഹന വകുപ്പിന്റെ താല്‍ക്കാലിക രജിസ്ട്രേഷന് നമ്പരുണ്ട്. അതും കാലാവധി കഴിഞ്ഞതാണ്.
സാധുതയില്ലാത്ത താല്‍ക്കാലിക നമ്പറിന്റെ നെറ്റിപ്പട്ടം കെട്ടി ഈ ആഡംബര കാര്‍ കേരളത്തിലെ ദേശീയ സംസ്ഥാന പാതകളിലൂടെ തലങ്ങും വിലങ്ങും ഓടിയത് ഒരു വര്‍ഷക്കാലം. ഇതിനിടയില്‍ ഒരിക്കല്‍ മോട്ടോര്‍ വാഹനവകുപ്പ് തലശ്ശേരിയില്‍ കാര്‍ തടഞ്ഞ് രേഖകള്‍ ചോദിച്ചപ്പോള്‍ ഉടമ കൈ മലര്‍ത്തി. നികുതിയടക്കാതെ റോഡിലിറങ്ങിയതിന് 2000 രൂപ പിഴയിട്ടു. കൂടെ മുന്നറിയിപ്പും നല്കി. എന്നാല്‍ നിയമങ്ങള്‍ തനിക്ക് ബാധകമല്ലെന്ന മട്ടില്‍ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ മൂക്കിന് താഴെക്കൂടി നികുതി നല്‍കാതെ ആഡംബര കാര്‍ പിന്നെയും മാസങ്ങളോളം ഓടി. ആരുണ്ട് ചോദിക്കാനെന്ന ഭാവത്തിലുള്ള ഓട്ടത്തിനിടയിലാണ് കഴിഞ്ഞ ദിവസം വീണ്ടും പിടി വീണത്.
ഇത്തവണ വിട്ടുവീഴ്ചയ്ക്ക് തയ്യാറാവാതെ വാഹനം കസ്റ്റഡിയിലെടുത്ത ഉദ്യോഗസ്ഥര്‍ ആഡംബര കാറിനെ പോലീസ് സ്റ്റേഷനിലെത്തിച്ചു. 15 ലക്ഷം നികുതി അടച്ചാല്‍ വിട്ടു നല്‍കാമെന്ന് മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചെങ്കിലും അടക്കില്ലെന്ന നിലപാടിലാണത്രെ ഉടമ. നിയമം ലംഘിച്ചോടിയതിന് ഉദ്യോഗസ്ഥര്‍ നോട്ടിസയച്ചുവെങ്കിലും ഉടമ കൈപ്പറ്റിയില്ല. കോടതി തീരുമാനിക്കട്ടെ എന്ന വെല്ലുവിളിയോടെ ഇയാള്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കയാണ്. വാശിയാണെങ്കില്‍ ക്രെയിന്‍ കൊണ്ടുവന്ന് കെട്ടിവലിച്ച് വീട്ടിലെത്തിക്കും. പിന്നെ കുട്ടികള്‍ക്ക് കളിക്കാന്‍ വിട്ടു നല്‍കും. എന്നാലും ഒരു നയാ പൈസ അടക്കില്ലെന്നാണത്രെ ഉടമയുടെ നിലപാട് എന്നറിയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: