ന്യൂദല്‍ഹി: അസംപ്ഷന്‍ ദ്വീപില്‍ ഇന്ത്യന്‍ നാവിക സേനയുടെ ആസ്ഥാനവും തുറമുഖവും നിര്‍മിക്കാനുള്ള പദ്ധതിയില്‍നിന്നും പിന്മാറില്ലെന്ന് സീഷെല്‍സ്. മുന്‍പ് തീരുമാനിച്ചത് പോലെ പദ്ധതി യാഥാര്‍ഥ്യമാക്കുന്നതിനായി ഇന്ത്യക്കൊപ്പം പ്രവര്‍ത്തിക്കുമെന്ന് നരേന്ദ്ര മോദിയുമായുള്ള ചര്‍ച്ചക്ക് ശേഷം സീഷെല്‍സ് പ്രധാനമന്ത്രി ഡാനി ഫോറെ പറഞ്ഞു.
പദ്ധതി നടപ്പാക്കുന്നത് ഇന്ത്യക്ക് രാജ്യത്തിന്റെ ഭൂമി അടിയറവെക്കുന്നതിന് തുല്യമാണെന്നാരോപിച്ച് സീഷെല്‍സില്‍ പ്രതിപക്ഷം രംഗത്തുവന്നിരുന്നു. പദ്ധതിയുമായി മുന്നോട്ട് പോകില്ലെന്ന് സീഷെല്‍സ് പ്രസ്താവന നടത്തിയതായി ഏതാനും ദിവസം മുന്‍പ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ഇന്ത്യക്ക് തന്ത്രപരമായ മേല്‍ക്കൈ നേടിത്തരുന്ന പദ്ധതി പ്രതിപക്ഷത്തിന്റെ എതിര്‍പ്പിനിടയിലും ഉപേക്ഷിക്കില്ലെന്ന സീഷെല്‍സിന്റെ ഉറപ്പ് പ്രധാനമന്ത്രി മോദിയുടെ നയതന്ത്ര വിജയമായി.
ഇന്ത്യയും സീഷെല്‍സും തന്ത്രപ്രധാന രാജ്യങ്ങളാണെന്ന് സംയുക്ത പത്രസമ്മേളനത്തില്‍ മോദി ചൂണ്ടിക്കാട്ടി. രണ്ട് രാജ്യങ്ങളും ജനാധിപത്യത്തിന്റെ അടിസ്ഥാന മൂല്യങ്ങളെ അംഗീകരിക്കുകയും ഇന്ത്യന്‍ മഹാസമുദ്രത്തില്‍ സമാധാനവും സുരക്ഷയും നിലനിര്‍ത്തണമെന്ന് ആഗ്രഹിക്കുകയും ചെയ്യുന്നു, മോദി വ്യക്തമാക്കി. കൂടിക്കാഴ്ചയില്‍ നാവികത്താവളം വിഷയമായെന്നും രണ്ട് രാജ്യത്തിന്റെയും താല്പര്യങ്ങള് സംരക്ഷിച്ചും ആശങ്കകള്‍ പരിഹരിച്ചും പദ്ധതി നടപ്പാക്കുമെന്നും ഡാനി ഫോറെ പറഞ്ഞു. പ്രധാനമന്ത്രിയെ പ്രശംസിച്ച അദ്ദേഹം സുരക്ഷ, പ്രതിരോധം തുടങ്ങിയ വിഷയങ്ങളില്‍ ദീര്‍ഘവീക്ഷണവും ഉള്‍ക്കാഴ്ചയുമുള്ള നേതാവാണ് മോദിയെന്ന് അഭിപ്രായപ്പെട്ടു.
സീഷെല്‍സ് പ്രധാനമന്ത്രിയുടെ ഇന്ത്യാ സന്ദര്‍ശനത്തില്‍ സംസ്കാരം, സൈബര്‍ സുരക്ഷ, കടല്‍ സുരക്ഷ, അടിസ്ഥാന സൗകര്യ വികസനം എന്നീ മേഖലകളില്‍ ആറ് കരാറുകളിലും ഇരുരാജ്യങ്ങളും ഒപ്പുവെച്ചു. പ്രതിരോധ ആവശ്യങ്ങള്‍ക്കായി സീഷെല്‍സിന് ഇന്ത്യ വായ്പ നല്‍കിയിട്ടുണ്ട്. സീഷെല്‍സിന് ഇന്ത്യ വാഗ്ദാനം ചെയ്ത ചെറുവിമാനങ്ങള്‍ അവരുടെ ദേശീയ ദിനമായ ജൂണ്‍ 29ന് മുന്‍പ് ലഭിക്കുമെന്നും മോദി പറഞ്ഞു. 2015ല്‍ മോദി സീഷെല്‍സ് സന്ദര്‍ശിച്ചപ്പോഴാണ് നാവികാസ്ഥാന പദ്ധതിക്കായി കരാര്‍ ഒപ്പിട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: