ശ്രീകൃഷ്ണപുരം: മംഗലാംകുന്ന് ആന തറവാട്ടിലെ ഒരു ആനകൂടി ചെരിഞ്ഞു. എം.എ. പരമേശ്വരന് ആന്റ് സണ്‍സിന്റെ ഉടമസ്ഥതയിലുള്ള മംഗലാംകുന്ന് ഗുരുവായൂരപ്പനാണ് ഇന്നലെ ഉച്ചയോടെ ചെരിഞ്ഞത്. 55 വയസ്സായിരുന്നു. വള്ളുവനാട്ടിലെ പൂരങ്ങളിലും ഉത്സവങ്ങളിലും നിറസാന്നിധ്യമായിരുന്നു ഗുരുവായൂരപ്പന്.
കഴിഞ്ഞ ഒരാഴ്ചയായി എരണ്ടക്കെട്ടും ഛര്‍ദിയും ബാധിച്ചു ചികിത്സയിലായിരുന്നു. കോട്ടയത്തു നിന്നുള്ള മുന്‍ വനംവകുപ്പ് വെറ്ററിനറി സര്ജന് ശശീന്ദ്രന്റെ നേതൃത്വത്തിലാണ് ചികിത്സിച്ചിരുന്നത്. പതിനാറ് വര്‍ഷം മുന്‍പാണ് ഗുരുവായൂരപ്പന് മംഗലാംകുന്ന് ആനത്തറവാട്ടില്‍ എത്തുന്നത്. ഈ ഗജവീരന്റെ വിയോഗത്തോടെ ഗുരുവായൂര്‍ ആനക്കോട്ട കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ആനകളുള്ള മംഗലാംകുന്ന് ആനത്തറവാട്ടിലെ ആനകളുടെ എണ്ണം പതിനൊന്നായി ചുരുങ്ങി.
ഒരു വര്‍ഷത്തിനിടെ മൂന്ന് ആനകളാണ് ചെരിഞ്ഞത്. ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് കൃഷ്ണന് കുട്ടിയും അതിനു തൊട്ട് മുമ്പ് വിജയനും വിടവാങ്ങിയിരുന്നു. പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ശേഷം ഇന്ന് വാളയാര്‍ കാട്ടില്‍ സംസ്കരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: