മോസ്ക്കോ: തുടര്‍ച്ചയായ മൂന്നാം വിജയത്തോടെ ഗ്രൂപ്പ് എയില്‍ ജേതാക്കളായി ഉറുഗ്വെ ലോകകപ്പിന്റെ പ്രീ ക്വാര്‍ട്ടറില്‍ കടന്നു. അവസാന മത്സരത്തില്‍ ആതിഥേയരായ റഷ്യയെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് ഉറുഗ്വെ തോല്‍പ്പിച്ചത്.
ലൂയി സുവാരസ്, എഡിസന് കവാനി എന്നിവരാണ് ഗോള്‍ നേടിയത്. ഒരെണ്ണം റഷ്യന്‍ താരം ചെറിഷേവിന്റെ സംഭാവനയായിരുന്നു. ഗ്രൂപ്പിലെ എല്ലാ മത്സരങ്ങളിലും വിജയിച്ച ഉറുഗ്വെ ഒമ്പതു പോയിന്റുമായി മുന്നിലെത്തി.മൂന്ന് മത്സരങ്ങളില്‍ രണ്ടെണ്ണത്തില്‍ വിജയിച്ച റഷ്യ ആറു പോയിന്റുമായി ഉറുഗ്വെക്കൊപ്പം പ്രീ ക്വാര്‍ട്ടറിലെത്തി.
തുടക്കം മുതല്‍ ഉറുഗ്വെ തകര്‍പ്പന്‍ പ്രകടനമാണ് പുറത്തെടുത്തത്. പത്താം മിനിറ്റില്‍ തന്നെ അവര്‍ ലീഡും നേടി. ലൂയി സുവാരസിന്റെ അതിമനോഹരമായ ഫ്രീക്കക്കാണ് ഗോളായി മാറിയത്. റഷ്യയുടെ പോസ്റ്റിന് തൊട്ടു മുന്നില്‍ നിന്ന് സുവാരസ് തൊടുത്തുവിട്ട ഗ്രൗണ്ട് ഷോട്ട് റഷ്യന്‍ പ്രതിരോധനിരക്കാര്‍ക്കിടയിലൂടെ ശരവേഗത്തില്‍ വലയില്‍ കയറി. ഈ ലോകകപ്പില്‍ ഇത് ആറാം തവണയാണ് നേരിട്ടുള്ള ഫ്രീക്കിക്ക് ഗോളായി മാറുന്നത്.
ഗോള്‍ വീണിട്ടും റഷ്യക്കാര്‍ തളര്‍ന്നില്ല. ആത്മവിശ്വാസത്തോടെ അവര്‍ പൊരുതിയതോടെ മത്സരം ആവേശഭരിതമായി. അതിനിടെ സെല്‍ഫ് ഗോള്‍ വീണത് റഷ്യക്ക് തിരിച്ചടിയായി. 23-ാം മിനിറ്റിലാണ് റഷ്യയുടെ ചെറിഷേവ് സെല്‍ഫ് ഗോളടിച്ചത്. പെനാല്‍റ്റി ഏരിയയിലേക്ക് ഉയര്‍ന്നുവന്ന കോര്‍ണര്‍ കിക്ക് റഷ്യന്‍ താരം ഹെഡ് ചെയ്ത് അകറ്റിയെങ്കിലും പന്ത് പിടിച്ചെടുത്തു ലക്സള്‍ട്ട് വലയിലേക്ക് പായിച്ചു. ചെറിഷേവിന്റെ കാലില്‍ തട്ടിയ പന്ത് റഷ്യന്‍ ഗോളിയെ കബളിപ്പിച്ച് വലയില്‍ കയറി.
36-ാം മിനിറ്റില്‍ റഷ്യക്ക് വീണ്ടും തിരിച്ചടിയേറ്റു. രണ്ടാം തവണ മഞ്ഞക്കാര്‍ഡ് കണ്ട ഇഗോര്‍ സ്മോള്‍നികോവ് പുറത്തായി. തുടര്‍ന്ന് പത്തുപേരുമായാണ് റഷ്യ കളിച്ചത്. ഇടവേളയ്ക്ക് ഉറുഗ്വെ 2-0 ന് മുന്നില്‍ നിന്നു. പത്ത്പേരുമായി പൊരുതിയ റഷ്യ രണ്ടാം പകുതിയില്‍ തകര്‍ത്തുകളിച്ചു. ഒട്ടെറേ അവസരങ്ങള്‍ സൃഷ്ടിച്ചെങ്കിലും അവയൊന്നും മുതലാക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. മുന്‍നിര താരങ്ങളൊക്കെ അവസരങ്ങള്‍ തുലച്ചു.
പ്രത്യാക്രമണം നടത്തിയ ഉറുഗ്വെ അവസാന നിമിഷങ്ങളില്‍ മൂന്നാം ഗോളും കുറിച്ച് വിജയം ഉറപ്പിച്ചു. കവാനിയാണ് സ്കോര്‍ ചെയ്തത്. ഗോഡിന് ഗോള്‍ ലക്ഷ്യമാക്കി ഹെഡ് ചെയ്തെങ്കിലും റഷ്യന്‍ ഗോളി തട്ടിയകറ്റി. പന്ത് നേരെ കവാനിയുടെ കാലുകളിലാണെത്തിയത്. മികച്ചൊരു ഷോട്ടിലൂടെ കവാനി ഗോളിയെ കീഴ്പ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: