തിരുവനന്തപുരം: കുപ്പി വെള്ളത്തില്‍ ഇ-കോളി ബാക്ടീരിയ കണ്ടെത്തി. 10 കമ്പനികളുടെ കുപ്പിവെള്ളത്തിലാണ് ഇ-കോളി ബാക്ടീരിയയെ കണ്ടെത്തിയത്. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധനയിലാണ് ഇവ കണ്ടെത്തിയത്. ഈ വെള്ളം കുടിക്കുന്നവര്‍ക്ക് അണുബാധ അടക്കമുള്ള ഗുരുതര പ്രശ്നങ്ങളുണ്ടാകുമെന്ന് വിദഗ്ദ്ധര്‍ അറിയിച്ചു.
പ്രശ്നം കണ്ടെത്തിയ ബാച്ച് കുപ്പിവെള്ളം വിപണിയില്‍ നിന്നും പിന്‍വലിച്ചു. വെള്ളം സുരക്ഷിതമല്ലെന്ന് കണ്ടതിനെ തുടര്‍ന്ന് നാല് കമ്പനികളുടെ കുപ്പിവെള്ളം വിപണിയില്‍ നിന്നും നേരത്തെ പിന്‍വലിച്ചിരുന്നു. ഈ കമ്പനികള്‍ക്കെതിരെ നിയമനടപടി സ്വീകരിച്ചിരിക്കുകയാണ്. ഇതിനിടെയാണ് ഇ-കോളി ബാക്ടീരിയയുടെ സാന്നിധ്യവും കണ്ടെത്തിയിരിക്കുന്നത്. കമ്പനികള്‍ വെള്ളം ശേഖരിക്കുന്നത് വൃത്തിയില്ലാത്ത ഇടങ്ങളില്‍ നിന്നാണെന്ന് കണ്ടെത്തിയിട്ടുണ്ട്.നിയമ നടപടികള്‍ പൂര്‍ത്തിയായ ശേഷം കുപ്പിവെള്ള കമ്പനികളുടെ പേരുവിവരം വെളിപ്പെടുത്തും.
സംഭവത്തില്‍ കര്‍ശന നടപടി എടുക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ ഷൈലജ അറിയിച്ചു. പരിശോധനകള്‍ കൂടുതല്‍ കര്‍ശനമാക്കും. മീനില്‍ മായം ചേര്‍ക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. കുറ്റക്കാര്‍ക്കെതിരെ പ്രോസിക്യൂഷന് നടപടികള്‍ സ്വീകരിക്കും. മായം കലര്‍ത്തുന്നതിനെതിരെ ശിക്ഷ നല്കുന്ന കാര്യത്തില്‍ നിയമഭേദഗതി വേണം. ഇതിന് കേന്ദ്ര സര്‍ക്കാരുമായി ആലോചിച്ച് നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
മായം ചേര്‍ക്കല്‍ ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ ഉന്നതതല യോഗം വിളിച്ചു. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ ഉച്ചയ്ക്ക് 12 മണിക്ക് യോഗം ചേരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: