കൊല്‍ക്കത്ത: മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയുടെ ആർ എസ് എസ് ആസ്ഥാനത്തേക്കുള്ള സന്ദർശനം സംഘടനയിലേക്ക് നിരവധിയാളുകളെ ആകർഷിക്കുന്നതിൽ നിർണായക പങ്ക് വഹിച്ചെന്ന് ആര്‍എസ്എസ്. പ്രണബിന്റെ സന്ദര്‍ശനത്തിന് ശേഷം സംഘടനയില്‍ ചേരാനുള്ള അപേക്ഷകര്‍ നാലിരട്ടിയായി വര്‍ധിച്ചെന്ന് ആര്‍എസ്എസ് ദക്ഷിണ് ബംഗാൾ പ്രാന്ത് പ്രചാര്‍ പ്രമുഖ് ബിപ്ലബ് റേ പറഞ്ഞു.
പ്രണബിന്റെ സന്ദര്‍ശനത്തിന് മുൻപ് ദിനംപ്രതി ശരാശരി 400 പേരാണ് സംഘടനയുടെ പോര്‍ട്ടലിലൂടെ ചേരാന്‍ അപേക്ഷ നല്‍കിയിരുന്നത്. ജൂണ്‍ ഏഴിലെ പ്രണബിന്റെ സന്ദര്‍ശനത്തിന് ശേഷം ശരാശരി 1200 പേരാണ് ദിവസവും അപേക്ഷിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ജൂണ്‍ ഏഴിന് വന്ന അപേക്ഷകള്‍ 1779 ആണ്. സംഘടനയില്‍ ചേരാന്‍ താത്പര്യം പ്രകടിപ്പിക്കുന്നവരില്‍ 40 ശതമാനവും ബംഗാളില്‍ നിന്നാണെന്ന് ആർ എസ് എസ് പ്രാന്ത കാര്യവാഹക് ജിഷ്ണു ബസു പറഞ്ഞു. എതിർപ്പുകൾ അവഗണിച്ച് ആര്‍എസ്എസ് ആസ്ഥാനത്തെത്തിയ പ്രണബിന് സംഘ സഹ സര്‍കാര്യവാഹക് മന്മോഹന് വൈദ്യ നന്ദി അറിയിച്ചുകൊണ്ട് കത്തെഴുതിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: