ന്യൂദല്‍ഹി: ഇന്ത്യന്‍ ബാങ്കുകള്‍ തന്നെ തട്ടിപ്പിന്റെ പ്രതീകമാക്കി മാറ്റിയെന്നും അങ്ങനെ പൊതുജനങ്ങള്‍ക്കിടയില്‍ താന്‍ വെറുക്കപ്പെട്ടവനായെന്നും വിവാദ വ്യവസായി വിജയ് മല്യ. പ്രധാനമന്ത്രിക്കും ധനമന്ത്രിക്കും അയച്ച കത്തിലാണ് വിജയ് മല്യ ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്.
ബാങ്കുകളുമായുള്ള ഇടപാട് തീര്‍ക്കാനായി എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ട്. ബാധ്യതകളെല്ലാം തീര്‍ക്കാന്‍ കഴിയുമെന്ന് ഉറപ്പുണ്ട്. എന്നാല്‍ രാഷ്ട്രീയപരമായ ഇടപെടല്‍ ഇതിലുണ്ടായാല്‍ തനിക്ക് ഒന്നും ചെയ്യാന്‍ കഴിയില്ലെന്നും കത്തില്‍ പറയുന്നു.
ലോകത്തെ ഏറ്റവും വലിയ മദ്യ കമ്പനിയടക്കം നിരവധി സ്ഥാനപനങ്ങള്‍ തുടങ്ങി. അതിലൂടെ കോടികള്‍ രാജ്യത്തിന് നികുതിയായി അടച്ചു. രാജ്യ വ്യാപകമായി 100 ഓളം ഫാക്ടറികളിലായി ആയിരങ്ങള്‍ക്ക് താന്‍ ജോലി നല്കി. ഇതൊന്നും മനസ്സിലാക്കാനോ അഭിനന്ദിക്കാനോ ജനങ്ങള്‍ക്ക് മുന്നില്‍ കൊണ്ടുവരാനോ രാജ്യത്തെ മാധ്യമങ്ങള്‍ ശ്രമിച്ചില്ല. ഇപ്പോള്‍ നേരിടുന്ന നിയമ കുരുക്കില്‍ നിന്ന് നീതി ലഭ്യമാക്കുമെന്ന് പ്രതീക്ഷിക്കുന്നതായും വിജയ് മല്യ കത്തില്‍ പറയുന്നു.
ഒരു ന്യായീകരണവുമില്ലാത്ത ആരോപണങ്ങള്‍ ഉന്നയിച്ചാണ് തനിക്കെതിരെ സിബിഐയും എന്‍ഫോഴ്സ്മെന്റ് ഡയറക്റേറ്റും കുറ്റം ചുമത്തിയിരിക്കുന്നത്. മാത്രമല്ല 13900 കോടി രൂപ മൂല്യമുള്ള തന്റെ സ്ഥാപനങ്ങള്‍ അടക്കമുള്ളവ എന്‍ഫോഴ്സ്മെന്റ് വിഭാഗം പിടിച്ചെടുത്തു.കോടതി മേല്‍നോട്ടത്തില്‍ തന്റെ സ്വത്തുക്കള്‍ വിറ്റഴിച്ച് ബാധ്യത തീര്‍ക്കാന്‍ കോടതിയോട് അനുമതി തേടിയിട്ടുണ്ടെന്നും മല്യ കത്തില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
2016ലാണ് മല്യ രാജ്യം വിട്ട് യു.കെയില്‍ അഭയം തേടിയത്. 17 ബാങ്കുകള്‍ക്കായി 9,000 കോടി രൂപയോളം മല്യ തിരിച്ചടക്കാനുണ്ട്. ഇന്ത്യയിലേക്ക് കൊണ്ടുവന്ന് വിചാരണ ചെയ്യാനുള്ള നടപടികള്‍ക്കെതിരെ രണ്ട് വര്‍ഷമായി മല്യ പോരാടുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: