ഐക്യരാഷ്ട്ര സഭ: ജമ്മുകശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും പാക്കിസ്ഥാന്റെ അര്‍ഥശൂന്യമായ വാചകക്കസര്‍ത്തുകൊണ്ട് അതില്ലാതാക്കാന്‍ കഴിയില്ലെന്നും ഇന്ത്യ. എന്നാല്‍ കശ്മീരിനെ കുറിച്ചുള്ള പൊള്ളയായ അവകാശവാദം മാറ്റാന്‍ പാക്കിസ്ഥാന് ഒരിക്കലും തയ്യാറാകുന്നില്ലെന്നും ഇന്ത്യ വിമര്‍ശിച്ചു. ഐക്യരാഷ്ട്ര സഭയുടെ പൊതുസഭയിലാണ് യുഎന്നിലെ ഇന്ത്യന്‍ ഫസ്റ്റ് സെക്രട്ടറി സന്ദീപ് കുമാര്‍ ബയ്യപ്പു ഇക്കാര്യം വ്യക്തമാക്കിയത്.
കഴിഞ്ഞ ദിവസം പാക്കിസ്ഥാന് പ്രതിനിധി മലീഹ ലോധി കശ്മീര്‍ സംബന്ധിച്ച് പ്രകോപനപരമായ പരാമര്‍ശം നടത്തിയിരുന്നു. കശ്മീരിലെ ജനങ്ങള്‍ കൊലപാതകമടക്കമുള്ള അതിക്രൂരമായ കുറ്റകൃത്യങ്ങള്‍ക്ക് ഇരയാകുന്നെന്നായിരുന്നു ആരോപണം. വംശഹത്യ, യുദ്ധക്കുറ്റങ്ങള്‍, മനുഷ്യരാശിക്കെതിരായ കുറ്റങ്ങളുടെ ശുചീകരണം എന്നിവ സംബന്ധിച്ച് യുഎന്നില്‍ നടന്ന പൊതുസംവാദത്തിനിടെയാണ് ലോധി കശ്മീര്‍ വിഷയം പരാമര്‍ശിച്ചത്.
എന്നാല്‍, ലോധിയുടെ കശ്മീര്‍ പരാമര്‍ശത്തെ ഇന്ത്യ ശക്തമായി അപലപിച്ചു. ഇതിനു മുമ്പും കശ്മീര്‍ വിഷയം ദുരുദ്ദേശപരമായി ഉന്നയിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. എന്നാല്‍ ആ ശ്രമങ്ങള്‍ പരാജയപ്പെടുകയായിരുന്നു. ഒരു ദശാബ്ദത്തിനിടെ ആദ്യമായാണ് ഐക്യരാഷ്ട്രസഭയുടെ പൊതുസഭയില്‍ ഇത്തരമൊരു വിഷയത്തില്‍ ചര്‍ച്ച നടക്കുന്നത്. അംഗരാജ്യങ്ങളില്‍ ഒരാള്‍ ഇതില്‍ നിന്നും മാറി കശ്മീരിലെ പ്രശ്നം ഉന്നയിക്കാന്‍ വേദിയെ ദുരുപയോഗം ചെയ്യുകയാണെന്നും സന്ദീപ് കുമാര്‍ ബയ്യപ്പു വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: