കൊല്‍ക്കത്ത: മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ നാഗ്പൂര്‍ സന്ദര്‍ശനത്തിന് ശേഷം ആര്‍എസ്എസ്സില്‍ ചേരാനാഗ്രഹിക്കുന്നവരുടെ എണ്ണത്തില്‍ വന്‍വര്‍ധന.
നാലിരട്ടി വര്‍ധനയാണ് ഉണ്ടായിരിക്കുന്നതെന്ന് ആര്‍എസ്എസ് ദക്ഷിണ ബംഗ പ്രാന്ത് പ്രചാര്‍ പ്രമുഖ് വിപ്ലവ് റേ വാര്‍ത്താസമ്മേളത്തില്‍ വ്യക്തമാക്കി. പ്രണബിന്റെ സന്ദര്‍ശനത്തിനു മുന്‍പ് ദിനംപ്രതി ഏകദേശം 400ഓളം പേരാണ് പോര്‍ട്ടലിലൂടെ മെമ്പര്‍ഷിപ്പിനായി അപേക്ഷിച്ചിരുന്നത്. പ്രണബ് സന്ദര്‍ശനം നടത്തിയ ജൂണ്‍ ഏഴിനു ശേഷം 1,779 പേരാണ് ദിനംപ്രതി സംഘടനയില്‍ ചേരാന്‍ ഒരുങ്ങുന്നത്. സംഘടനയില്‍ ചേരാന്‍ താല്‍പ്പര്യം പ്രകടിപ്പിക്കുന്നവരില്‍ 40 ശതമാനവും പശ്ചിമബംഗാളില്‍ നിന്നാണെന്ന് ആര്‍എസ്എസ് നേതാവ് ജിഷ്ണു ബസു പറഞ്ഞു.
92 വര്‍ഷത്തെ സംഘപ്രവര്‍ത്തനങ്ങളും കാരണമായിട്ടുണ്ട്. എങ്കിലും പരിചയ സമ്പന്നനായ രാഷ്ട്രീയക്കാരനും മുന്‍ രാഷ്ട്രപതിയുമായ അദ്ദേഹത്തിന്റെ സന്ദര്‍ശനം ഗുണം ചെയ്തിട്ടുണ്ടെന്നും വിപ്ലവ് റേ കൂട്ടിച്ചേര്‍ത്തു.
കോണ്‍ഗ്രസ്സുകാരുടെ എതിര്‍പ്പ് അവഗണിച്ച് ആര്‍എസ്എസ് ആസ്ഥാനത്തെത്തിയ പ്രണബിന് നന്ദി അറിയിച്ചുകൊണ്ട് സഹ സര്‍കാര്യവാഹക് മന്മോഹന് വൈദ്യ അദ്ദേഹത്തിന് കത്തെഴുതിയിരുന്നു.
ആര് എസ് എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവതിന്റെ ക്ഷണം സ്വീകരിച്ച് നാഗ്പൂരിലെത്തിയ പ്രണബ് മുഖര്‍ജി സ്വയം സേവകരുടെ പരിശീലന പരിപാടിയുടെ സമാപന ചടങ്ങില്‍പങ്കെടുത്തിരുന്നു. അദ്ദേഹം സംഘ സ്ഥാപകന്‍ ഡോ. കേശവ ബലിറാം ഹെഡ്ഗേവാറിനെ ഭാരതത്തിന്റെ വീരപുത്രന് എന്ന് വിശേഷിപ്പിക്കുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: