കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയുടെ അപ്പോസ്തലിക് അഡ്മിനിസ്ട്രേറ്ററായി മാര്‍പ്പാപ്പ നിയോഗിച്ച ബിഷപ്പ് ജേക്കബ് മനത്തോടത്ത് റോമിലേക്ക് പോയതിന് തൊട്ടുപിന്നാലെ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയും റോമിലേക്ക്. ഭൂമി ഇടപാടുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാനായി ആലഞ്ചേരിയെ മാര്‍പ്പാപ്പ വിളിപ്പിച്ചതായാണ് സൂചന.
ശനിയാഴ്ചയാണ് അതിരൂപതയുടെ അപ്പോസ്തലിക് അഡ്മിനിസ്ട്രേറ്ററായി ബിഷപ്പ് ജേക്കബ് മനത്തോടത്തിനെ വത്തിക്കാന്‍ നിയമിച്ചത്. ചുമതലയേറ്റെടുത്തശേഷം തിങ്കളാഴ്ച മനത്തോടത്ത് റോമിലേക്ക് പുറപ്പെട്ടു. ഇതിന് തൊട്ടുപിന്നാലെയാണ് ആലഞ്ചേരിയും റോമിലേക്ക് പുറപ്പെട്ടത്. ഭൂമി ഇടപാടുവിഷയങ്ങള് തന്നെയാണ് ഇരുവരെയും വിളിപ്പിച്ചതിന് പിന്നിലെന്നാണ് സൂചന.
അപ്പോസ്തലിക് അഡ്മിനിസ്ട്രേറ്റര്‍ ചുമതലയേറ്റ ശേഷം ഞായറാഴ്ച ആലഞ്ചേരി ഇറക്കിയ ഇടയലേഖനം പള്ളിയില്‍ വായിക്കാതെ ഒരുവിഭാഗം പുരോഹിതര്‍ പ്രതിഷേധിച്ചിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് ആലഞ്ചേരിയുടെ വത്തിക്കാന്‍ സന്ദര്‍ശനം.
ആലഞ്ചേരിയുടെ അധികാരങ്ങള്‍ വെട്ടിക്കുറച്ച് വത്തിക്കാന്‍ അപ്പോസ്തലിക് അഡ്മിനിസ്ട്രേറ്ററെ നിയമിച്ചെങ്കിലും ഭൂമി ഇടപാടില്‍ സഭയ്ക്കുണ്ടായ നഷ്ടം ആര് നികത്തുമെന്നതുസംബന്ധിച്ച് ഇപ്പോഴും അവ്യക്തതയുണ്ട്. സഭയുടെ കീഴില്‍ നിലവിലുള്ള ഭൂമി വിറ്റ് കടം തീര്‍ക്കാനായിരിക്കും ശ്രമിക്കുക. ഇതിനെ സഭാ നവീകരണ പ്രസ്ഥാനങ്ങള്‍ എതിര്‍ക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: