മോസ്ക്കോ: വീഡിയോ അസിസ്റ്റന്‍ഡ് റഫറീസ് സംവിധാനം (വിഎആര്‍) ഉപയോഗിച്ചു തുടങ്ങിയതോടെ ലോകകപ്പില്‍ നോക്കൗട്ട് റൗണ്ടിന് മുമ്പേ പെനാല്‍റ്റികള്‍ റെക്കോഡുകള്‍ കടന്നു പോയി. പ്രാഥമിക റൗണ്ടിലെ എ, ബി ഗ്രൂപ്പ്് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ പെനാല്‍റ്റികളുടെ എണ്ണം ഇരുപതായി.
ജപ്പാനും ദക്ഷിണ കൊറിയയും സംയുക്തമായി ആതിഥേയത്വം വഹിച്ച 2002 ലെ ലോകകപ്പിലെ 18 പെനാല്റ്റികളെന്ന റെക്കോഡ് ഇതോടെ പഴങ്കഥയായി. 2002 ല്‍ എല്ലാം മത്സരങ്ങളിലും കൂടിയാണ് 18 പെനാല്‍റ്റികള്‍ അനുവദിക്കപ്പെട്ടത്.
നാലുവര്‍ഷം മുമ്പ് ബ്രസീലില്‍ അരങ്ങേറിയ ലോകകപ്പില്‍ ആകെ അനുവദിച്ചത് പതിമൂന്ന് പെനാല്‍റ്റികള്‍ മാത്രം.
വാറിന്റെ (വിഎആര്‍) വരവോടെയാണ് പെനാല്‍റ്റികളുടെ എണ്ണം ഗണ്യമായി ഉയരുന്നത്.
ഗ്രൂപ്പ് എയിലെ സൗദി അറേബ്യ- ഈജിപ്ത് മത്സരത്തില്‍ രണ്ട് പെനാല്‍റ്റികള്‍ അനുവദിച്ചതോടെ ഈ ലോകകപ്പില്‍ പതിനെട്ടു പെനാല്റ്റികളായി. പോര്‍ച്ചുഗല്‍- ഇറാന് മത്സരത്തിലും രണ്ട് പെനാല്‍റ്റി അനുവദിച്ചു. പോര്‍ച്ചുഗലിന്റെ സ്റ്റാര്‍ സ്ട്രൈക്കര്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോ പെനാല്‍റ്റി നഷ്ടപ്പെടുത്തി. എന്നാല്‍ ഇറാന് താരം അന്‍സാരിഫാര്‍ഡ് സ്പോട്ട് കിക്ക് ഗോളാക്കി മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: