ന്യൂദല്‍ഹി: തൊഴില്‍ നഷ്ടപ്പെട്ടാലും ഇനി എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് (ഇപിഎഫ്) സുരക്ഷ. തൊഴില്‍ നഷ്ടപ്പെട്ടാല്‍ രണ്ടു മാസത്തിന് ശേഷം മുഴുവന്‍ തുകയും പിന്‍വലിച്ച് അക്കൗണ്ട് അവസാനിപ്പിക്കണമെന്നായിരുന്നു ഇതുവരെ ഉണ്ടായിരുന്ന വ്യവസ്ഥ. എന്നാല്‍, 75 ശതമാനം തുക പിന്‍വലിച്ച് അക്കൗണ്ട് നിലനിര്‍ത്താമെന്ന് ഇന്നലെ ചേര്‍ന്ന ഇപിഎഫ് ഓര്ഗനൈസേഷന് ട്രസ്റ്റി ബോര്‍ഡ് യോഗത്തില്‍ തീരുമാനിച്ചു. അടുത്ത തൊഴില്‍ ലഭിക്കുമ്പോള്‍ ഈ അക്കൗണ്ട് തുടരുകയും ചെയ്യാം.
രണ്ട് മാസത്തിന് ശേഷം മുഴുവന്‍ തുകയും പിന്‍വലിച്ച് അക്കൗണ്ട് അവസാനിപ്പിക്കാനുള്ള വ്യവസ്ഥ ഒഴിവാക്കാതെയാണ് തീരുമാനം. പുതിയ വ്യവസ്ഥ നിലവില്‍വരുന്നതോടെ തൊഴില്‍ നഷ്ടപ്പെട്ട സാഹചര്യത്തിലും തൊഴിലാളിക്കു സുരക്ഷിത ബോധം ഉണ്ടാകുകയും ഇപിഎഫ് അക്കൗണ്ട് നിലനിര്‍ത്താന്‍ പ്രചോദനമാകുമെന്ന് ഇപിഎഫ്ഒ ചീഫ് എക്സിക്യുട്ടീവ് ഓഫീസര്‍ വി.പി. ജോയ് പറഞ്ഞു.
ഇപിഎഫ് പെന്ഷന് തുക 2000 രൂപയാക്കി വര്‍ധിപ്പിക്കുന്നതും ഇപിഎഫ് നിക്ഷേപം ഓഹരി വിപണിയില്‍ നിക്ഷേപിക്കുന്നതു സംബന്ധിച്ച വ്യവസ്ഥകളില്‍ മാറ്റം വരുത്തുന്നതും യോഗത്തില്‍ ചര്‍ച്ചയായില്ല. ധനമന്ത്രാലയമാണ് വിഷയത്തില്‍ അന്തിമ തീരുമാനമെടുക്കേണ്ടതെന്ന് വി.പി. ജോയി പറഞ്ഞു. ഇപിഎഫ്ഒയുടെ വാര്‍ഷിക കണക്കുകള്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്നത് അംഗീകരിക്കുന്ന നടപടിക്രമങ്ങളാണ് യോഗത്തില്‍ നടന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: