കോഴിക്കോട്: നിപ നിയന്ത്രണ വിധേയമാക്കുന്നതില്‍ പ്രവര്‍ത്തിച്ചവരെ ആദരിക്കുന്ന ചടങ്ങിലും സംസ്ഥാന സര്‍ക്കാരിന്റെ സങ്കുചിത രാഷ്ട്രീയം. ജൂലായ് ഒന്നിന് കോഴിക്കോട് ടാഗോര്‍ സെന്റിനറി ഹാളില്‍ മുഖ്യമന്ത്രി പിണറായി വിജയന് പങ്കെടുക്കുന്ന ചടങ്ങില്‍ ഒരു വിഭാഗത്തെ പൂര്‍ണമായി മാറ്റി നിര്‍ത്തുന്നുവെന്നാണ് ആരോപണമുയരുന്നത്.
മാരക നിപ വൈറസ് ബാധ സ്ഥിരീകരിച്ച ഉടനെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സംയോജിത നടപടികളാണ് ഫലം കണ്ടത്. മെയ് 21 ന് തന്നെ കേന്ദ്രതല വിദഗ്ധ സംഘത്തിന്റെ സാന്നിധ്യമുറപ്പാക്കി കേന്ദ്ര ആരോഗ്യ മന്ത്രാലയം സംസ്ഥാന സര്‍ക്കാരിന്റെ നടപടികള്‍ക്ക് പൂര്‍ണ പിന്തുണയുമായെത്തിയിരുന്നു. ജനീവയിലായിരുന്ന കേന്ദ്ര ആരോഗ്യമന്ത്രി നേരിട്ട് ഇടപെട്ടാണ് നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്ട്രോള് (എന്‍സിഡിസി), എന്‍സിഡിസി എപ്പിഡമോളജി വിഭാഗം, ഓള് ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് തുടങ്ങിയ വിഭാഗങ്ങളുടെ സാന്നിധ്യവും നേതൃത്വവും ഉറപ്പാക്കിയത്.
എന്‍സിഡിസി ഡയറക്ടര്‍ ഡോ. സുജിത്കുമാര്‍, അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ. എസ്.കെ.ജെയിന്, എമര്‍ജന്‍സി മെഡിസിന് ഡയറക്ടര്‍ ഡോ. രവീന്ദ്രന്, എന്‍സിഡിസി മേഖലാ ഡയറക്ടര്‍ ഡോ. രുചി, ഡോ. കെ.രഘു, എന്‍സിഡിസി അഡൈ്വസര്‍ ഡോ. എം.കെ.ഷൗക്കത്തലി എന്നിവരാണ് നേതൃത്വം നല്‍കിയത്. എന്നാല്‍ ഒന്നിന് നടക്കുന്ന ‘സ്നേഹാദരം കോഴിക്കോട്’ എന്ന ചടങ്ങില്‍നിന്ന് ഈ സംഘത്തെ പൂര്‍ണമായി ഒഴിവാക്കി. നിപ വൈറസിനെതിരായ പ്രതിരോധത്തെ ഏകോപിപ്പിക്കാന്‍ മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ച ജില്ലാ കളക്ടറേയും ലിസ്റ്റില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
പകര്‍ച്ചവ്യാധി തടയുന്നതിനുള്ള നടപടികള്‍ മുതല്‍ ചികിത്സ, മൃതദേഹ സംസ്കരണം, എന്നിവയുടെ പ്രോട്ടോകോള്‍ നിര്‍ണയിക്കുന്നതില്‍ വരെ കേന്ദ്രസംഘത്തിന്റെ വിദഗ്ധ നിര്‍ദേശങ്ങളായിരുന്നു ഫലം കണ്ടത്. ഡോക്ടര്‍മാരുടെയും ആരോഗ്യപ്രവര്‍ത്തകരുടെയും സുരക്ഷ ഉറപ്പാക്കുന്നതിലും ശാസ്ത്രീയമായ നിര്‍ദേശങ്ങള്‍ നല്‍കിയത് കേന്ദ്രസംഘമായിരുന്നു. വിദേശത്ത് നിന്ന് മരുന്ന് എത്തിക്കുന്നതിലും കേന്ദ്ര ആരോഗ്യ മന്ത്രാലയം സജീവമായി ഇടപെട്ടിരുന്നു. കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നദ്ദയുടെ ഇടപെടലിനെക്കുറിച്ച് ആരോഗ്യമന്ത്രി തന്നെ വ്യക്തമാക്കിയതുമാണ്. എന്നാല്‍ ഇതൊന്നും പരിഗണിക്കാതെയാണ് ഒന്നിന് നടക്കുന്ന സ്നേഹാദരം പരിപാടി സംഘടിപ്പിക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ ക്ഷണിച്ചു വരുത്തിയ സംഘത്തെയാണ് ഒഴിവാക്കിയിരിക്കുന്നത്.
കട്ടിപ്പാറയില്‍ ഉരുള്‍പൊട്ടലുണ്ടായപ്പോള്‍ സര്‍വം മറന്ന് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടവരെ ആദരിക്കുന്നതിലും രാഷ്ട്രീയം കലര്‍ത്തിയെന്ന ആരോപണമുണ്ടായിരുന്നു. ബിജെപിയും യുഡിഎഫും പ്രദേശത്തെ സന്നദ്ധ സംഘടനകളും ആദരിക്കല്‍ ചടങ്ങില്‍ നിന്ന് വിട്ടു നിന്നു പ്രതിഷേധം പ്രകടിപ്പിക്കുന്ന സാഹചര്യം വരെ ഉണ്ടായി.
പകര്‍ച്ചവ്യാധികളും പ്രകൃതി ദുരന്തങ്ങളും ഉണ്ടാകുമ്പോള്‍ ഒറ്റക്കെട്ടായി നേരിടണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആഹ്വാനം മറ്റുള്ളവര്‍ ഏറ്റെടുക്കുമ്പോള്‍ ആദരിക്കല്‍ ചടങ്ങില്‍ രാഷ്ട്രീയം കലര്‍ത്തിയാണ് സര്‍ക്കാര്‍ തങ്ങളുടെ സങ്കുചിതത്വം വ്യക്തമാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: