ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അതീവസുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശം. ഇതുവരെയില്ലാത്ത കനത്ത സുരക്ഷാസംവിധാനങ്ങള്‍ ഒരുക്കണമെന്നും റോഡ് ഷോകള്‍ ഒഴിവാക്കണമെന്നും നിര്‍ദേശമുണ്ട്.
എല്ലാ സംസ്ഥാനങ്ങളോടും പ്രധാനമന്ത്രിക്കെതിരായ ഭീഷണിയെക്കുറിച്ച് ജാഗ്രത പുലര്‍ത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മന്ത്രിമാരും ഉദ്യോഗസ്ഥരും പ്രധാനമന്ത്രിയുടെ സമീപം വരുന്നതിനടക്കം നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നും നിര്‍ദേശമുണ്ട്. എസ്പിജിയുടെ അനുമതിയോടെ മാത്രമേ മന്ത്രിമാര്‍ അടക്കമുള്ളവരെ പ്രധാനമന്ത്രിയുടെ സമീപം എത്താന്‍ അനുവദിക്കൂ. കൂടുതല്‍ കമാന്‍ഡോകളെ സുരക്ഷയ്ക്കായി വിനിയോഗിക്കും. പ്രധാനമന്ത്രിയുടെ സുരക്ഷ വര്‍ധിപ്പിക്കാന്‍ നിലവിലെ എസ്പിജിയുടെ രീതികളില്‍ മാറ്റങ്ങള്‍ വരുത്തും. പ്രധാനമന്ത്രിയോടൊപ്പമുള്ള ക്ലോസ് പ്രൊട്ടക്ഷന്‍ ടീമിന് പ്രത്യേക മാര്‍ഗനിര്‍ദേശങ്ങള്‍ നല്കി. പൊതുജനങ്ങളുമായി നേരിട്ട് ബന്ധപ്പെടുന്ന സാഹചര്യങ്ങളില്‍ നിയന്ത്രണമുണ്ടാകും. എല്ലാ സംസ്ഥാന പോലീസ് മേധാവികള്‍ക്കും പ്രധാനമന്ത്രിക്കെതിരായ അജ്ഞാതഭീഷണി സംബന്ധിച്ച് ആഭ്യന്തരമന്ത്രാലയം കത്തെഴുതിയിട്ടുണ്ട്.
2019ലെ തെരഞ്ഞെടുപ്പില്‍ ഭീകരസംഘടനകള്‍ ഏറ്റവും കൂടുതല്‍ ലക്ഷ്യമിടുന്ന നേതാവ് മോദിയാണെന്ന് ദേശീയ സുരക്ഷാ കൗണ്‍സില്‍ വിവിധ ഏജന്‍സികള്‍ക്ക് മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. രാജീവ്ഗാന്ധിയെ വധിച്ച രീതിയില്‍ മോദിയെ ലക്ഷ്യമിട്ട് മാവോയിസ്റ്റുകള്‍ പദ്ധതി തയ്യാറാക്കുന്നതായി പൂനെ പോലീസ് കണ്ടെത്തിയിരുന്നു. മാവോയിസ്റ്റ് സാന്നിധ്യമുള്ള സംസ്ഥാനങ്ങള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണം. പ്രധാനമന്ത്രി യാത്രചെയ്യുന്ന ഛത്തീസ്ഗഡ്, ഝാര്‍ഖണ്ഡ്, മധ്യപ്രദേശ്, ഒഡീഷ, പശ്ചിമബംഗാള്‍, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളില്‍ കാര്യമായ ജാഗ്രത വേണമെന്നും മുന്നറിയിപ്പുണ്ട്. തീവ്രവാദസംഘടനകളുമായി ബന്ധമുള്ള പോപ്പുലര്‍ഫ്രണ്ട് പ്രവര്‍ത്തിക്കുന്ന കേരളവും അന്വേഷണ ഏജന്‍സികളുടെ നിരീക്ഷണത്തിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: