മോസ്കോ: ലോകമെമ്പാടുമുള്ള കാല്‍പ്പന്തുകളി പ്രേമികള്‍ ഉറ്റുനോക്കിയ മത്സരത്തില്‍ നൈജീരിയയെ കീഴടക്കി അര്‍ജന്റീന പ്രീക്വാര്‍ട്ടറില്‍ കടന്നു. ഒന്നിനെതിരേ രണ്ടു ഗോള്‍ നേടിയാണ് നിര്‍ണായക മത്സരത്തില്‍ അര്‍ജന്റീനയുടെ വിജയം. 86ാം മിനിറ്റില്‍ മാര്‍ക്കസ് റോജോയുടെ തകര്‍പ്പന്‍ ഗോളാണ് അര്‍ജന്റീനയെ രക്ഷിച്ചത്.
ഇതോടെ ഗ്രൂപ്പില്‍ രണ്ടാം സ്ഥാനക്കാരായാണ് അര്‍ജന്റീന, ഇത്തവണത്തെ ലോകകപ്പിന്റെ നോക്കൗട്ട് റൗണ്ടില്‍ കടന്നത്. ശനിയാഴ്ച നടക്കുന്ന മത്സരത്തില്‍ ഫ്രാന്‍സാണ് എതിരാളികള്‍. മറ്റൊരു നിര്‍ണായക മത്സരത്തില്‍ ലോകകപ്പിലെ കന്നിക്കാരായ ഐസ്ലന്ഡിനെ പരാജയപ്പെടുത്തി ക്രൊയേഷ്യ ഗ്രൂപ്പ്-ഡി ചാംപ്യന്മാരായി.
നേരത്തെ, 51ാം മിനിറ്റില്‍ പെനല്‍റ്റിയിലൂടെ വിക്റ്റര്‍ മോസസാണ് നിര്‍ണായക മത്സരത്തില്‍ നൈജീരിയയെ മത്സരത്തിലേക്ക് തിരിച്ചെത്തിച്ചത്. ബോക്സിനുള്ളില്‍ വച്ച് അര്‍ജന്റീനിയന്‍ മധ്യനിര താരം മഷ്റാനൊ വരുത്തിയ പിഴവാണ് പെനല്‍റ്റിയിലേക്ക് നയിച്ചത്.
ആദ്യ പകുതിയില്‍ സൂപ്പര്‍താരം മെസിയുടെ ഗോളിലാണ് അര്‍ജന്റീന മുന്നിലെത്തിയത്. നിര്‍ണായക മത്സരത്തിന്റെ 14ാം മിനിറ്റില്‍ മെസി നേടിയ തകര്‍പ്പന്‍ ഗോളിലാണ് അര്‍ജന്റീന ലീഡ് നേടിയത്. റഷ്യന്‍ ലോകകപ്പില്‍ മെസി നേടുന്ന ആദ്യ ഗോളാണിത്. എവര്‍ ബനേഗ മൈതാനത്തിന്റെ പകുതിയില്‍ നിന്നു നീട്ടി നല്കിയ പാസ് നൈജീരിയന്‍ പ്രതിരോധ താരങ്ങള്‍ക്കിടയിലൂടെ ഓടിയെടുത്ത് മെസിയുടെ വലതുകാല്‍ ഷോട്ട് വല കുലുക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: