കണ്ണൂര്‍: സാമൂഹ്യ മാധ്യമം വഴി സ്ത്രീത്വത്തെ അപമാനിച്ച നടന് തരികിട സാബുവി(സാബു അബ്ദുസമദ്)നെതിരെ നടപടിയെടുക്കാൻ തയ്യാറാകാത്ത പോലീസിന്റെ നിലപാടിനെതിരെ സംഘപരിവാര്‍ പ്രവര്‍ത്തക ലസിത പാലയ്ക്കല്‍ പാനൂർ സിഐ ഓഫീസിന് മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തുന്നു.
യുവമോർച്ച സംസ്ഥാന അധ്യക്ഷൻ പ്രകാശ് ബാബു സമരത്തിന് പിൻതുണയർപ്പിച്ചെത്തിയിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് പാനൂർ സി.ഐ മോശമായി സംസാരിച്ചതായി ലസിത പറഞ്ഞു. ഫേസ്ബുക്കിലൂടെ നടത്തിയ അധിക്ഷേപം ആയതിനാല്‍ വിവരം കാലിഫോര്‍ണിയയില്‍ നിന്നും ലഭിച്ചാലേ അന്വേഷണം കാര്യക്ഷമമാക്കാന്‍ സാധിക്കുള്ളുവെന്നാണ് അന്വേഷണ ഉദ്യോഗസ്ഥനായ പാനൂര്‍ സിഐ ബെന്നി പറയുന്നത്. ഇതിന് ഒരു മാസത്തോളം കാലതാമസം ഉണ്ടാകുമെന്നും സിഐ പറയുന്നു.
സ്ത്രീകളെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിക്കുന്നത് സീരിയല്‍-സിനിമാ താരം തരികിട സാബുവി ന്റെ സ്ഥിരം കലാപരിപാടി. മുപ്പതോളം സ്ത്രീകളെ തെറ്റായി ചിത്രീകരിച്ചുകൊണ്ട് സാബു ഫേസ്ബുക്കില്‍ കമന്റുകളിടുകയും പോസ്റ്റുകളിടുകയും ചെയ്തിട്ടുണ്ട്. എന്നാല്‍, പരാതികള്‍ മുക്കുന്ന സമീപനമാണ് പോലീസിന്റേത്. ലസിത പാലയ്ക്കലിനെ അപമാനിച്ചതിന് കണ്ണൂര്‍ പാനൂര്‍ പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് എടുത്തിട്ടുണ്ട്. സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയ സാബു ഏഷ്യാനെറ്റിന്റെ ബിഗ് ബോസ് പരിപാടിയില്‍ പ്രത്യക്ഷപ്പെടുകയാണുണ്ടായത്.
ചാനലിന്റെ പരിപാടിയില്‍ സജീവമായി നില്‍ക്കുമ്പോഴും സാബുവിനെ കസ്റ്റഡിയിലെടുക്കാന്‍ പോലീസ് തയ്യാറായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: