ന്യൂദല്‍ഹി : എയര്‍സെല്‍- മാക്സിസ്, ടു ജി കേസുകള്‍ അന്വേഷിക്കുന്ന മുതിര്‍ന്ന എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് ഉദ്യോഗസ്ഥനെതിരെ കേന്ദ്രസര്‍ക്കാരിന് അന്വേഷണം നടത്താമെന്ന് സുപ്രീംകോടതി ഉത്തരവ്. എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് ഉദ്യോഗസ്ഥനായ രാജേശ്വര് സിങ്ങിനെതിരെ ഉയര്‍ന്ന അനധികൃത സ്വത്ത്സമ്പാദനമടക്കമുള്ള ആരോപണങ്ങള്‍ അന്വേഷിക്കാന്‍ തയാറാണെന്ന് ചൂണ്ടിക്കാട്ടി സിങ്ങിനെതിരെയുള്ള വിവരങ്ങള്‍ മുദ്രവച്ച കവറില്‍ സര്‍ക്കാരിനുവേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ വിക്രംജിത്ത് ബാനര്‍ജി കോടതിയില്‍ സമര്‍പ്പിച്ചു. ഇത് പരിഗണിച്ചശേഷമാണ് രാജേശ്വര് സിങ്ങിനെതിരെ അന്വേഷണം നടത്താന്‍ ജസിസ്റ്റ് അരുണ്‍മിശ്ര, സഞ്ജയ് കെ. കൗള്‍ എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവിട്ടത്.
ടു ജി കേസ് അതീവ പ്രാധാന്യമുള്ള കേസാണ്. ഇത്തരം കേസുകള്‍ അന്വേഷിക്കുന്ന ഉദ്യോഗസ്ഥര്‍ സംശയത്തിന്റെ നിഴലില്‍ നില്ക്കാന് പാടില്ല. സുപ്രധാന കേസുകള്‍ അന്വേഷിക്കുന്നുവെന്ന പേരില്‍ ഉദ്യോഗസ്ഥന് പ്രത്യേകപരിരക്ഷ നല്‍കാനാവില്ല. ആരോപണങ്ങള്‍ ശരിയായാലും തെറ്റായാലും അത് അന്വേഷണവിധേയമാക്കേണ്ടതുണ്ട്. ഗുരുതരമായ ആരോപണങ്ങളാണ് നിങ്ങള്‍ക്കെതിരെയുള്ളത്. നിങ്ങള്‍ ഒരു ഉദ്യോഗസ്ഥനാണ്. എല്ലാവരും നിയമത്തിനു മുന്നില്‍ തുല്യരാണ്. അതുകൊണ്ടുതന്നെ ക്ലീന്‍ചിറ്റ് നല്‍കാനാവില്ല.
നിങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ സുതാര്യമായിരിക്കേണ്ടതുണ്ടെന്നും കോടതി രാജേശ്വര് സിങ്ങിനോട് പറഞ്ഞു. എത്ര ഉന്നതനായാലും കുറ്റക്കാരെ സംരക്ഷിക്കില്ലെന്ന് ചൂണ്ടിക്കാട്ടി കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍ സത്യവാങ്മൂലവും നല്‍കിയിരുന്നു. മാധ്യമപ്രവര്‍ത്തകനായ രജനീഷ് കപൂറാണ് രാജേശ്വര്സിങ്ങ് അനധികൃതമായി സ്വത്ത്സമ്പാദനം നടത്തിയെന്നും ഇതില്‍ അന്വേഷണം വേണമെന്നുമാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: