ബെംഗളൂരു: കര്‍ണാടകയിലെ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യസര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയും സര്‍ക്കാര്‍ കോര്‍ഡിനേഷന്‍ കമ്മറ്റി ചെയര്‍മാനുമായ സിദ്ധരാമയ്യ രംഗത്ത്. കോണ്‍ഗ്രസ് പിന്തുണയോടെ ജെഡിഎസ് നേതാവ് കുമാരസ്വാമി മുഖ്യമന്ത്രിയായി ഒരു മാസം പിന്നിടുമ്പോള്‍ വിവിധ പ്രശ്നങ്ങളില്‍ സിദ്ധരാമയ്യ പരസ്യ നിലപാടു സ്വീകരിക്കുകയാണ്.
അടുപ്പക്കാരില്‍ ഒരാളെ പോലും മന്ത്രിയാക്കാതിരുന്നപ്പോഴും സിദ്ധരാമയ്യ പരസ്യമായി പ്രതികരിച്ചിരുന്നില്ല. ന്യൂദല്‍ഹിയില്‍ മന്ത്രിമാരെ നിശ്ചയിക്കാന്‍ ചേര്‍ന്ന യോഗത്തിന്റെ അവസാനഘട്ടത്തില്‍ ഇറങ്ങിപ്പോവുക മാത്രമാണ് ചെയ്തത്. എന്നാല്‍ സര്‍ക്കാര്‍ തീരുമാനങ്ങള്‍ക്കെതിരായ വിമര്‍ശനങ്ങളിലൂടെ സിദ്ധരാമയ്യയുടെ പ്രതിഷേധം പുറത്തേക്ക് വന്നുതുടങ്ങി. കാര്‍ഷിക വായ്പ എഴുതിത്തള്ളുന്നതിനെതിരെയായിരുന്നു ആദ്യ പ്രതികരണം. മെയ് 30ന് കര്‍ഷക പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയില്‍ 15 ദിവസത്തിനുള്ളില്‍ കാര്‍ഷിക വായ്പ എഴുതി തള്ളാമെന്ന് മുഖ്യമന്ത്രി കുമാരസ്വാമി ഉറപ്പു നല്കി.
എന്നാല്‍ ഇതിനെ സിദ്ധരാമയ്യ എതിര്‍ത്തു. സാമ്പത്തിക നില ഭദ്രമല്ല. മുന്‍ സര്‍ക്കാര്‍ കാര്‍ഷിക വായ്പ എഴുതിത്തള്ളിയതാണ്, വീണ്ടും അതിന്റെ ആവശ്യമില്ല. ഇതിനുള്ള പണം മുഖ്യമന്ത്രിക്ക് എവിടെ നിന്ന് ലഭിക്കുമെന്നും സിദ്ധരാമയ്യ ചോദിച്ചു.
ബജറ്റിനെ ചൊല്ലിയായിരുന്നു അടുത്ത് വാക്പോര്. ജൂലൈ അഞ്ചിന് പുതിയ ബജറ്റ് അവതരിപ്പിക്കുമെന്ന് കുമാരസ്വാമി പറഞ്ഞു. അതിന്റെ ആവശ്യമില്ലെന്നായിരുന്നു സിദ്ധരാമയ്യയുടെ പ്രതികരണം. തന്റെ സര്‍ക്കാര്‍ ഫെബ്രുവരിയില്‍ സമ്പൂര്‍ണ ബജറ്റ് അവതരിപ്പിച്ചതാണ്. ആവശ്യമെങ്കില്‍ കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തിയാല്‍ മതി, സിദ്ധരാമയ്യ പറഞ്ഞു. ഇത് വലിയ വിവാദമാണ് ഉയര്‍ത്തിയത്. സിദ്ധരാമയ്യയെ അനുകൂലിച്ചും പ്രതികൂലിച്ചും കോണ്‍ഗ്രസ് എംഎല്‍എമാര്‍ രംഗത്തെത്തി.
എന്നാല്‍ കുമാരസ്വാമി ന്യൂദല്‍ഹിയില്‍ എത്തി രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. പുതിയ ബജറ്റ് അവതരിപ്പിക്കാന്‍ കുമാരസ്വാമിക്ക് രാഹുല്‍ ഗാന്ധി പിന്തുണ നല്കി. ഉപമുഖ്യമന്ത്രി ജി. പരമേശ്വര, മന്ത്രി ഡി.കെ. ശിവകുമാര്‍ തുടങ്ങിയ കോണ്‍ഗ്രസ് നേതാക്കള്‍ സിദ്ധരാമയ്യയ്ക്കെതിരെ എത്തി. സിദ്ധരാമയ്യയെ അനുകൂലിക്കുന്നവരും മന്ത്രിസ്ഥാനം ലഭിക്കാതെ പുറത്ത് നില്ക്കുന്ന മുതിര്‍ന്ന നേതാക്കളും പുതിയ ബജറ്റിനെ എതിര്‍ത്ത് രംഗത്തെത്തി.
ഇതിനു ശേഷമാണ് സ്വകാര്യ ചാനല്‍ നടത്തിയ ഒളികാമറ ഓപ്പറേഷനില്‍ കുമാരസ്വാമി സര്‍ക്കാര്‍ അധികനാള്‍ മുന്നോട്ടു പോകില്ലെന്ന് സിദ്ധരാമയ്യ പറഞ്ഞത്. ഇതിനോട് കടുത്ത ഭാഷയിലാണ് കുമാരസ്വാമി പ്രതികരിച്ചത്. താന്‍ ആരുടെയും ഔദാര്യത്തിലല്ല പ്രവര്‍ത്തിക്കുന്നത്. എത്ര ദിവസം മുഖ്യമന്ത്രി കസേരയില്‍ ഉണ്ടാകുമെന്നത് കാര്യമാക്കുന്നില്ലെന്നും കുമാരസ്വാമി പറഞ്ഞു.
സംസ്ഥാന നേതൃത്വത്തെ വിശ്വാസത്തിലെടുക്കാതെ കുമാരസ്വാമി നേരിട്ട് ഹൈക്കമാന്‍ഡുമായി കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതും സിദ്ധരാമയ്യയെ ചൊടിപ്പിച്ചിട്ടുണ്ട്. സിദ്ധരാമയ്യയുടെ വാദങ്ങളെ പൂര്‍ണമായും തള്ളി ജി. പരമേശ്വരയും കോണ്‍ഗ്രസ് മന്ത്രിമാരും രംഗത്തെത്തിയതോടെ കോണ്‍ഗ്രസിനുള്ളില്‍ രണ്ട് ചേരിയായി. ജൂലൈ രണ്ടിന് നിയമസഭാ സമ്മേളനം ആരംഭിക്കുകയാണ്. സഖ്യത്തിലെ വിള്ളല്‍ സഖ്യസര്‍ക്കാരിന്റെ ആദ്യ ബജറ്റ് അവതരണത്തില്‍ പ്രതിഫലിക്കുമോ എന്ന ഭയത്തിലാണ് ജെഡിഎസ് നേതൃത്വം.
ഇതിനിടെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബിജെപി നീക്കം ശക്തമാക്കിയെന്ന വാര്‍ത്ത മുന്‍ മുഖ്യമന്ത്രിയും പാര്‍ട്ടി സംസ്ഥാന അധ്യക്ഷനുമായ ബി.എസ്. യെദ്യൂരപ്പ തള്ളി. അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ മുഴുവന്‍ സീറ്റുകളിലും വിജയിക്കുക എന്നതാണ് ബിജെപിയുടെ ഇപ്പോഴത്തെ ലക്ഷ്യം. അതിനായുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. ബിജെപി ശ്രമിച്ചില്ലെങ്കിലും ജെഡിഎസ്-കോണ്‍ഗ്രസ് സഖ്യ സര്‍ക്കാര്‍ ആറുമാസങ്ങള്‍ക്കുള്ളില്‍ തനിയെ വീഴുമെന്നും അദ്ദേഹം പറഞ്ഞു.
പി.എന്‍. സതീഷ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: