ന്യൂദല്‍ഹി: തെക്കു കിഴക്കന്‍ ദല്‍ഹിയിലെ സരിതാ വിഹാറില്‍ യുവതിയെ കൊന്ന് മൃതദേഹം കഷണങ്ങളാക്കി കാര്‍ഡ്ബോഡ് പെട്ടിയില്‍ ഉപേക്ഷിച്ചു. സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവിനെയും അയാളുടെ രണ്ട് സഹോദരന്മാരേയും പോലീസ് അറസ്റ്റു ചെയ്തു. എഞ്ചിനീയറിംഗ് ബിരുദധാരിയായ സാജിദ് അന്‍സാരി (26)യാണ് ഭാര്യ ജൂഹിയെ കൊന്ന് മൃതദേഹം കഷണങ്ങളാക്കിയത്. സാജിദിന്റെ പരസ്ത്രീ ബന്ധവും സാമ്പത്തിക പ്രശ്നങ്ങളുമാണ് കൊലയിലേക്ക് നയിച്ചതെന്ന് പോലീസ് പറഞ്ഞു. തെളിവു നശിപ്പിക്കാന്‍ കൂട്ടുനിന്നതിനാണ് ഇയാളുടെ സഹോദരന്മാരെ അറസ്റ്റ് ചെയ്തത്.
ആളൊഴിഞ്ഞ സ്ഥലത്ത് ഉപേക്ഷിക്കപ്പെട്ട നിലയില്‍ പെട്ടി കണ്ടെത്തിയ വിവരം ലഭിച്ചതിനെ തുടര്‍ന്ന് പോലീസെത്തി പരിശോധിക്കുകയായിരുന്നു. പെട്ടിക്കു മുകളിലുണ്ടായിരുന്ന കമ്പനിയുടെ പേര് പിന്തുടര്ന്നാണ് പ്രതികളെ കണ്ടെത്തിയതെന്ന് പോലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ ചിന്മയ് ബിശ്വാള്‍ പറഞ്ഞു. ഗുരുഗ്രാമിലെ ഒരു ഷിപ്പിങ്ങ് കമ്പനിയിലാണ് അന്വേഷണം ചെന്നെത്തിയത്.
കമ്പനി രേഖകള്‍ പരിശോധിച്ചതില്‍ നിന്ന് ജാവേദ് എന്നയാളുടെ പേരില്‍ ദുബായില്‍ നിന്ന് അലിഗഢിലേക്ക് സാധനങ്ങളയച്ച പെട്ടിയാണതെന്ന് കണ്ടെത്തി. തുടരന്വേഷണത്തില്‍ ദല്‍ഹിയിലുള്ള തന്റെ ഫ്ളാറ്റില്‍ ജാവേദ് ഉപേക്ഷിച്ചു പോയ പെട്ടികളിലൊന്നാണ് അതെന്നും വ്യക്തമായി. ജാവേദിന്റെ ഫ്ളാറ്റിലാണ് സാജിദും ഭാര്യയും വാടകയ്ക്ക് താമസിച്ചിരുന്നത്. ഭാര്യയെ കൊന്നശേഷം മൃതദേഹം കഷണങ്ങളാക്കി പെട്ടിയിലാക്കുകയായിരുന്നുവെന്ന് സാജിദ് പോലീസിനോട് കുറ്റസമ്മതം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: