കണ്ണൂര്‍: പെരളശ്ശേരിക്കടുത്ത മാവിലായിയില്‍ യുവാവ് ഭാര്യയെ വെട്ടിക്കൊന്നു. മാവിലായി യുപി സ്കൂളിന് സമീപം കുഴിക്കലായിലെ പനത്തറ ഹൗസില്‍ പ്രദീപന്റെ ഭാര്യ ശ്രീലത (43)യാണ് കൊലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് പ്രദീപനെ അറസ്റ്റ് ചെയ്തു. ഇന്നലെ പുലര്‍ച്ചെ 3.30 ഓടെയായിരിന്നു സംഭവം. മദ്യപാനവുമായി ബന്ധപ്പെട്ട കുടുംബ വഴക്കാണ് ശ്രീലതയുടെ കൊലപാതകത്തില്‍ കലാശിച്ചത്.
രാത്രി പ്രദീപും ശ്രീലതയും തമ്മില്‍ വഴക്കുണ്ടായിരുന്നതായി പോലീസ് പറഞ്ഞു. ഉറങ്ങാന്‍ കിടന്നപ്പോഴും വഴക്ക് തുടര്‍ന്നു. പുലര്‍ച്ചെ ഉറക്കമുണര്‍ന്ന പ്രദീപന് അടുക്കളയില്‍ നിന്ന് കൊടുവാളെടുത്ത്, ഉറങ്ങുകയായിരുന്ന ശ്രീലതയുടെ കഴുത്തിന് വെട്ടുകയായിരുന്നു. ശ്രീലത തല്‍ക്ഷണം മരിച്ചു. സമീപത്തെ മറ്റൊരു വീട്ടില്‍ നിന്നാണ് പ്രദീപനെ കസ്റ്റഡിയിലെടുത്തത്.
വെട്ടേറ്റ് പിടയുന്ന അമ്മയുടെ ശബ്ദം കേട്ടെത്തിയ മകളാണ് സംഭവം ആദ്യം കണ്ടത്. പ്രദീപനും ഭാര്യയും രണ്ട് പെണ്മക്കളുമാണ് പനത്തറ ഹൗസില്‍ താമസം. പാറപ്രം സ്വദേശിനിയാണ് കൊല്ലപ്പെട്ട ശ്രീലത. മുഴപ്പിലങ്ങാട് ഹയര്‍ സെക്കന്ററി സ്കൂള്‍ വിദ്യാര്‍ത്ഥിനി ശ്രദ്ധ, ചെറുമാവിലായി യുപി സ്കൂളിലെ ആറാം ക്ലാസ്സ് വിദ്യാര്‍ത്ഥിനി ശ്രേയ എന്നിവര്‍ മക്കളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: