തൃശൂര്‍: മുപ്പതു കോടി രൂപയുടെ ട്രേഡ് ലിങ്ക് തട്ടിപ്പ് നടത്തിയ കേസിലെ മുഖ്യപ്രതിയായ കമ്പനി ചെയര്‍മാനെ ജില്ല ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘം പിടികൂടി. തൃശൂര്‍ പൂങ്കുന്നം ഗൗതം അപ്പാര്‍ട്ടുമെന്റ്സില്‍ താമസിക്കുന്ന പടിയം കുറുവത്ത് വീട്ടില്‍ സെന്‍സായി മനോജ് എന്നറിയപ്പെടുന്ന മനോജ് (54) ആണ് പിടിയിലായത്.
ജില്ലയിലെ വിവിധ സ്റ്റേഷന് പരിധികളിലായി 30 കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തി ഒളിവില്‍ കഴിയുകയായിരുന്നു ഇയാള്‍. തൃശൂര്‍ ജില്ലയുടെ വിവിധ സ്ഥലങ്ങളില്‍ ബ്രാഞ്ച് ഓഫീസുകള്‍ ഉണ്ടായിരുന്ന ട്രേഡ് ലിങ്ക് ഗ്രൂപ്പ് ഓഫ് കമ്പനീസ് എന്ന സ്ഥാപനത്തിന്റെ പേരിലാണ് പ്രതികള്‍ തട്ടിപ്പ് നടത്തിയത്. പൊതുജനങ്ങളില്‍ നിന്ന് ഉയര്‍ന്ന പലിശ വാഗ്ദാനം ചെയ്ത് വന്‍ തുകകള്‍ ഡെപ്പോസിറ്റായി സ്വീകരിച്ച് കാലാവധി കഴിഞ്ഞപ്പോള്‍ പണം തിരികെ നല്‍കാതെ കമ്പനിയുടെ പാര്‍ട്ണര്‍മാര്‍ മുങ്ങി. ഈ കമ്പനിയുടെ തന്നെ പേരില്‍ കുറികള്‍ നടത്തി കുറി വിളിച്ചവര്‍ക്കും നറുക്ക് കിട്ടിയവര്‍ക്കും പണം കൊടുക്കാതെയാണ് ഇവര്‍ മുങ്ങിയത്.
പാര്‍ട്ണര്‍മാരായ സജീവന്, തോമസ് എന്നിവരെ നേരത്തേ അറസ്റ്റു ചെയ്തിരുന്നു. എന്നാല്‍, കേസിലെ മുഖ്യപ്രതിയും കമ്പനി ചെയര്‍മാനുമായ മനോജ് നാടുവിട്ടു. വടക്കേ ഇന്ത്യയില്‍ പല സ്ഥലങ്ങളിലും ഇയാള്‍ ഒളിവില്‍ കഴിഞ്ഞു. പോലീസ് പിന്നാലെയുള്ളതിനാല്‍ സ്ഥിരമായി ഒരിടത്തും തങ്ങിയില്ല. രാജസ്ഥാന്, മുംബൈ, പൂനെ, ബറോഡ എന്നിവിടങ്ങളില്‍ പോലീസ് അന്വേഷിച്ചെത്തുമ്പോഴേക്കും മനോജ് അവിടെ നിന്നെല്ലാം രക്ഷപ്പെട്ടു. പല പേരുകളിലാണ് ഇയാള്‍ ഒളിവില്‍ താമസിച്ചിരുന്നത്. മുംബൈയില്‍ നിന്ന് അഹമ്മദാബാദിലേക്ക് പോകാന്‍ സാധ്യതയുണ്ടെന്ന വിവരം കിട്ടിയതിനെ തുടര്‍ന്ന് പ്രത്യേക അന്വേഷണ സംഘം അഹമ്മദബാദില്‍ വിശദമായ അന്വേഷണം നടത്തി. കരാട്ടേ കേന്ദ്രങ്ങളും സ്കൂളുകളും ഫ്ളാറ്റുകളും ഫാമുകളും ആശ്രമങ്ങളും മഠങ്ങളും കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം.
ഗാന്ധിനഗറിലെ കോബായിലുള്ള ശ്രീമദ് രാജ് ചന്ദ്ര അധ്യാത്മിക് സാധന എന്ന ജൈന ആശ്രമത്തിലെത്തിയ അന്വേഷണ സംഘം മനോജിന്റെ ഫോട്ടോ കാണിച്ചപ്പോള്‍ അവിടെയുണ്ടായിരുന്ന ഒരു സന്യാസി തിരിച്ചറിഞ്ഞു. ഇയാള്‍ അവിടെ താമസിച്ചിരുന്നതായും അറിയിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് മനോജിന്റെ ഒളിത്താവളം തിരിച്ചറിഞ്ഞത്. എന്നാല്‍, പോലീസ് അവിടെയെത്തുമ്പോഴേക്കും ഇയാള്‍ സ്ഥലംവിട്ടു. പിന്നാലെയെത്തിയ സംഘം മനോജിനെ പിന്തുടര്ന്ന് പിടികൂടുകയായിരുന്നു. സന്യാസി വേഷത്തിലായിരുന്ന മനോജിനെ അന്വേഷണ സംഘാംഗങ്ങള്‍ ആശ്രമവാസികളെ പോലെ ചെന്നാണ് പിടികൂടിയത്.
നിക്ഷേപകരില്‍ നിന്നു സമാഹരിച്ച പണം കൊണ്ട് പാര്‍ട്ണര്‍മാരായ മൂന്നുപേരും ചേര്‍ന്ന് ശ്രീലങ്ക, തായ്ലാന്ഡ് തുടങ്ങിയ രാജ്യങ്ങളിലും ഇന്ത്യയിലെ വിവിധ ടൂറിസ്റ്റ് കേന്ദ്രങ്ങളിലും ചെന്ന് ആര്‍ഭാട ജീവിതം നയിച്ചതായും കേരളത്തിലെ വിവിധ സ്ഥലങ്ങളില്‍ ധാരാളം ഭൂമി വാങ്ങിച്ചു കൂട്ടിയതായും ചോദ്യം ചെയ്യലില്‍ മനോജ് വെളിപ്പെടുത്തിയതായി അന്വേഷണ സംഘം അറിയിച്ചു. തൃശൂര്‍ ജില്ലയിലെ വിവിധ സ്റ്റേഷനുകളിലായി ട്രേഡ് ലിങ്ക് കമ്പനി തട്ടിപ്പുമായി ബന്ധപ്പെട്ട് രണ്ടായിരത്തോളം പരാതികളും 140തിലധികം കേസുകളുമുണ്ട്. ഇവരുടെ കേരളത്തിലെ ആസ്തികളെക്കുറിച്ച് പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ക്രൈംബ്രാഞ്ച് എസ്ഐ എം.പി. മുഹമ്മദ് റാഫിയുടെ നേതൃത്വത്തില്‍ എസ്ഐമാരായ സുരേഷ് ബാബു, എം.കെ. അബൂബക്കര്‍, എഎസ്ഐ പി.സി. സുനില്‍, സിപിഒമാരായ സി.ആര്. പ്രദീപ്, പി.പി. ജയകൃഷ്ണന്, സി.എ. ജോബ്, സൂരജ് വി ദേവ്, ലിജു ഇയ്യാനി, എ.രമേഷ്, ബിനു ജോസ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റു ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: