തൃക്കരിപ്പൂര്‍: മാടക്കാല്‍ തൂക്കുപാലം തകര്‍ന്നിട്ട് വര്‍ഷം അഞ്ചു കഴിഞ്ഞിട്ടും പകരം പാലമെന്ന വാഗ്ദാനം പാലിക്കാത്ത റവന്യൂ അധികൃതരുടെ ജനവിരുദ്ധ നിലപാടില്‍ പ്രതിഷേധിച്ച് പ്രദേശവാസികള്‍ മാടക്കാല്‍ കടവില്‍ ഉപരോധം തീര്‍ത്തു. പാലം നിര്മ്മിച്ചല്ലെന്നു മാത്രമല്ല, കടവ് തോണി സര്‍വ്വീസ് കൂടി റവന്യു അധികൃതര്‍ നിരോധിച്ചതോടെ പുറം ലോകവുമായി ബന്ധപ്പെടാന്‍ ദുരിതം പേറുന്ന നാട്ടുകാരാണ് മാടക്കാല്‍ കടവ് മുതല്‍ വടക്കേവളപ്പ് വരെയുള്ള മുന്നൂറ് മീറ്റര്‍ ദൂരത്തില്‍ പുഴയില്‍ ചെറുതോണികള്‍ വിന്യസിച്ച് ഉപരോധം തീര്‍ത്തത്.
കക്ഷി രാഷ്ട്രീയ ഭേദമന്യേ എല്ലാ വിഭാഗം ജനങ്ങളും പ്രതിഷേധ പരിപാടിയില്‍ പങ്കെടുത്തു. അനിഷ്ടസംഭവങ്ങള്‍ ഒഴിവാക്കാന്‍ പോലീസും രംഗത്തുണ്ടായിരുന്നു. പരിസ്ഥിതി പ്രവര്‍ത്തകനായ ഭാസ്കരന് വെള്ളൂര്‍ പരിപാടി ഉത്ഘാടനം ചെയ്തു. ഇതൊര് സൂചനമാത്രമാണെന്നു സംഘാടകര്‍ സൂചിപ്പിച്ചു. ജൂലൈ നാലാം തീയ്യതിക്ക് മുമ്പായി ഇരു കരകളിലെയും ജനങ്ങളുടെ യാത്ര പ്രശ്നം പരിഹരിക്കുവാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നാണ് പ്രദേശവാസികളുടെ പ്രധാന ആവശ്യം. അല്ലാത്തപക്ഷം വലിയപറമ്പ പഞ്ചായത്ത് ഉപരോധിക്കുന്നതടക്കമുള്ള സമരപരിപാടികള്‍ ആസൂത്രണം ചെയ്യുമെന്ന് നാട്ടുകാരുടെ കണ്വെന്ഷന് തീരുമാനിച്ചു.
തകര്‍ന്ന തൂക്കുപാലത്തിന് പകരം പാലം നിര്മ്മിക്കുന്നമെന്ന് ആവശ്യപ്പെട്ട് ബിജെപി പാലം സൈറ്റിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിച്ചിരുന്നു. 2013 ലാണ് ദുരന്ത നിവാരണ വകുപ്പിന്റെ നേതൃത്വത്തില്‍ നാലുകോടി രൂപ ചെലവില്‍ കെല് മാടക്കാലില്‍ തൂക്കുപാലം പണിതത്. ഉത്ഘാടനം കഴിഞ്ഞ് രണ്ടു മാസം തികയുന്നതിന് മുമ്പായി ജൂണ്‍ 27 നു ഉച്ചക്ക് പാലം തകര്‍ന്ന് കവ്വായി കായലില്‍ പതിക്കുകയും ചെയ്തു. തകര്‍ന്ന പാലത്തിനു പകരം പാലം നിര്‍മ്മിക്കുമെന്ന് അധികൃതര്‍ നല്കിയ വാക്ക് പ്രാബല്യത്തില്‍ വന്നില്ല. നാട്ടുകാരുടെ യാത്രക്കായി വലിയപറമ്പ് പഞ്ചായത്ത് ഒരു കടത്തുതോണി ഏര്‍പ്പാടാക്കിയതോടെയാണ് താല്‍ക്കാലികമായി പ്രശനം പരിഹരിച്ചത്. എന്നാല്‍ ഈ തോണി കായലില്‍ മുങ്ങി അപകടം വന്നതോടെ ഒരു മാസത്തിനു മുമ്പായി തോണി സര്‍വ്വീസ് ഫിറ്റ്നസ്സിന്റ പേരില്‍ റവന്യു അധികൃതര്‍ നിരോധിച്ചു. ഇതോടെയാണ് ജനങ്ങള്‍ സമരത്തിനിറങ്ങാന്‍ നിര്‍ബ്ബന്ധിതരായത്. ഇന്നലെ രാവിലെ നടന്ന പരിപാടിയില്‍ കെ.വിനോദ്കുമാര്‍ അധ്യക്ഷത വഹിച്ചു. സി.ദേവരാജന്‍, പാലക്കീല്‍ രാമകൃഷ്ണന്, കെ.വി. പ്രദീപന് എന്നിവര്‍ സംസാരിച്ചു. ടി.വി.ഹരിദാസ് സ്വാഗതം പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: