മണക്കടവ്: കേരള-കര്‍ണ്ണാടക അതിര്‍ത്തി ഗ്രാമങ്ങള്‍ കാട്ടാനപ്പേടിയില്‍. കര്‍ണ്ണാടക വനത്തില്‍നിന്നെത്തിയ എട്ടോളം കാട്ടാനകളാണ് അതിര്‍ത്തി ഗ്രാമങ്ങളില്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നത്. മാമ്പൊയില്‍ പ്രദേശങ്ങളിലാണ് കാട്ടാനക്കൂട്ടം തമ്പടിച്ചിരിക്കുന്നത്. കര്‍ണ്ണാടക വനത്തില്‍ നിന്നും തീറ്റതേടിയെത്തുന്ന ആനക്കൂട്ടങ്ങള്‍ ജനവാസമേഖലകളിലിറങ്ങി വന്‍തോതില്‍ കൃഷി നശിപ്പിക്കുകയാണ്. ഈ മേഖലയില്‍ വീടുകള്‍ക്ക് സമീപം വരെ ആനക്കൂട്ടം എത്തിയതോടെ ജനങ്ങള്‍ പുറത്തിറങ്ങാന്‍ ഭയക്കുകയാണ്.
മഴ ശക്തമായതോടെ പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥയിലാണ് മേഖലയിലെ ജനങ്ങള്‍. സംഭവം അറിഞ്ഞ് പോലീസ് സ്ഥലത്തെത്തിയെങ്കിലും കാട്ടാനക്കുട്ടത്തെ കാട്ടിലേക്ക് തിരിച്ചയക്കാന്‍ കഴിഞ്ഞിട്ടില്ല. വനംവകുപ്പ് അധികൃതര്‍ ഇവയെ കാട്ടിലെക്ക് തിരിച്ചയക്കാന്‍ ശ്രമം നടത്തുന്നുണ്ടെങ്കിലും കാട്ടിലേക്ക് പോകുന്ന ആനക്കൂട്ടങ്ങള്‍ വീണ്ടും നാട്ടിലിറങ്ങി കൃഷി നശിപ്പിച്ചുവരികയാണ്.
ഈ മേഖലയില്‍ നിരവധി കര്‍ഷകരുടെ കാര്‍ഷിക വിളകളാണ് ആനക്കൂട്ടം നശിപ്പിച്ചിട്ടുള്ളത്. കാട്ടാനശല്യത്തിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: