ശങ്കരന് കൈതപ്രം
പയ്യന്നൂര്‍: പയ്യന്നൂര്‍ പഴയ പോലീസ് സ്റ്റേഷന് ‘സംരക്ഷിത സ്മാരകം’ ഉദ്ഘാടനം നാളെ നടക്കാനിരിക്കെ 108 വര്‍ഷം പഴക്കമുള്ള ഈ ചരിത്ര സ്മാരകം സംരക്ഷിക്കാന്‍ പഴമയെ സ്നേഹിക്കുന്ന കൂട്ടായ്മ നടത്തിയത് ഒരു ദശകത്തിന്റെ പോരാട്ടം.
2007 മുതല്‍ തന്നെ പയ്യന്നൂരിലെ പഴയ പോലീസ് സ്റ്റേഷന് കെട്ടിടം പൊളിച്ച് നീക്കാനുള്ള ശ്രമം അധികൃതര്‍ ആരംഭിച്ചിരുന്നു. പി.കെ.ശ്രീമതി മന്ത്രിയായിരുന്നപ്പോള്‍ മിനി സിവില്‍ സ്റ്റേഷന് പയ്യന്നൂര്‍ ആരംഭിക്കാനുള്ള ശ്രമം നടത്തുകയും ബജറ്റില്‍ 3 കോടി രൂപ നീക്കി വെക്കുകയും ചെയ്തതോടെയായിരുന്നു കെട്ടിടത്തിന് മരണമണി മുഴങ്ങാന്‍ തുടങ്ങിയത്. പൊളിച്ചെടുക്കാന്‍ വേണ്ടി 2008 ആഗസ്റ്റ് 30ന് ടെണ്ടര്‍ സ്വീകരിക്കുന്നതിനുള്ള ദിവസം നിശ്ചയിച്ച് വിജ്ഞാപനവും വന്നിരുന്നു. എന്നാല്‍ വര്‍ഷങ്ങളുടെ പോരാട്ടങ്ങള്‍ക്കൊടുവില്‍ സംരക്ഷിത സ്മാരകമായി നിലനിര്‍ത്തി അറ്റകുറ്റപണി നടത്തി നാളെ ഉദ്ഘാടനം നടക്കുമ്പോള്‍ ഇതിനു വേണ്ടി പ്രവര്‍ത്തിച്ച നിരവധി പേര് ആത്മനിര്‍വൃതിയിലാണ്. എന്നാല്‍ അന്ന് സ്റ്റേഷന് പൊളിച്ചു മാറ്റാന്‍ മുന്നില്‍ നിന്നവരാണ് ഇന്ന് ഉദ്ഘാടക വേഷത്തിലെത്തിയിരിക്കുന്നതെന്ന് സംരക്ഷക പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു. സംസ്ഥാന ഭരണമുന്നണിയിലെ പ്രമുഖ കക്ഷിയായ സിപിഎം നേതൃത്വവും പ്രതിപക്ഷമായ കോണ്‍ഗ്രസ് നേതൃത്വവും കെട്ടിടം പൊളിക്കുന്നതിന് അനുകൂല നിലപാട് കൈകൊളളുകയായിരുന്നു അന്ന്. ബിജെപി മാത്രമായിരുന്നു പൈതൃക കെട്ടിടമായ സ്റ്റേഷന് പൊളിച്ചു മാറ്റാന്‍ പാടില്ലെന്ന ആവശ്യവുമായി അന്ന് രംഗത്തുണ്ടായിരുന്നത്.
കെട്ടിടം പൊളിച്ചു നീക്കുന്നതിനെതിരെ പ്രകൃതി സ്നേഹികളായ പത്തോളം പേര് പോലീസ് സ്റ്റേഷനു മുമ്പില്‍ ഒരു ദിവസം സത്യാഗ്രഹമിരുന്നു. തുടര്‍ന്ന് ഇന്ത്യന്‍ നാഷണല്‍ ട്രസ്റ്റ് ഫോര്‍ ആര്‍ട്ട് ആന്റ് കള്‍ച്ചറല്‍ ഹെറിറ്റേജിന്റെ ആഭിമുഖ്യത്തില്‍ (ചഠഅഇഒ) പുരാവസ്തു വകുപ്പ് ഡയറക്ടര്‍ക്ക് കെട്ടിടത്തിന്റെ ചരിത്രപ്രധാന്യം അറിയിച്ചുകൊണ്ടും കെട്ടിടം പൊളിക്കുന്നതില്‍ നിന്ന് സര്‍ക്കാറിനെ തടയണമെന്നുമാവശ്യപ്പെട്ട് നിവേദനം നല്‍കുകയും ചെയ്യുകയുണ്ടായി. പ്രശ്നത്തിന്റെ ഗൗരവം മനസ്സിലാക്കിയ ഡയറക്ടര്‍ കെട്ടിടം പൊളിച്ചുമാറ്റുന്നതില്‍ നിന്ന് പിന്തിരിയണമെന്നാവശ്യപ്പെട്ട് കണ്ണൂര്‍ ജില്ലാ കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. കണ്ണൂര്‍ ജില്ലാ ടൗണ്‍ പ്ലാനറും ഈ കാര്യത്തില്‍ ഇടപെട് കൊണ്ട് സംസ്ഥാന അൃ േമിറ ഒലൃശമേഴല ഇീാാശശൈീി ന് കത്ത് നല്കി. കമ്മീഷന് അവരുടെ അടുത്ത യോഗത്തില്‍ പ്രസ്തുത കെട്ടിടത്തിന്റെ ചരിത്ര സാംസ്കാരിക പ്രാധാന്യം എടുത്തുകാട്ടിക്കൊണ്ട് പൊളിച്ച് മാറ്റുന്നതില്‍ നിന്ന് പിന്തിരിയണമെന്ന് നിര്‍ദ്ദേശിക്കുകയായിരുന്നു.
കെട്ടിടം പൊളിക്കാന്‍ നിലകൊണ്ട ശക്തികള്‍ നിരവധി ശ്രമങ്ങള്‍ നടത്തി. ആര്‍ക്കിയോളജി ഡയറക്ടറെ മാറ്റിനിര്‍ത്തിക്കൊണ്ട് കീഴുദ്യോഗസ്ഥനായ സൂപ്രണ്ടിംഗ് ആര്‍ക്കിയോളജിസ്റ്റിന്റെ റിപ്പോര്‍ട്ട് ഈ വിഷയത്തില്‍ തേടുകയുണ്ടായി. അദ്ദേഹം ആറ് പ്രാദേശിക ചരിത്രകാരന്മാരോട് അഭിപ്രായം തേടി. ചരിത്ര അദ്ധ്യാപകരടക്കമുള്ള ആറു പേരില്‍ അഞ്ച് പേരും പ്രസ്തുത കെട്ടിടത്തിന് ചരിത്ര പ്രാധാന്യമില്ലെന്നും നൂറ് വര്‍ഷം പൂര്‍ത്തിയാവാത്തതിനാല്‍ പൊളിക്കാമെന്നും അഭിപ്രായപ്പെട്ടു. ഇതിനിടെ പരിസ്ഥിതി പ്രവര്‍ത്തകരും സാംസ്കാരിക സാമൂഹ്യ പ്രവര്‍ത്തകരുമായ ഒരു പറ്റം ആളുകള്‍ പോലീസ് സ്റ്റേഷന് സംരക്ഷണ സമിതി രൂപീകരിച്ചു.
കെട്ടിടം പൊളിച്ചേ അടങ്ങൂ എന്ന് നിശ്ചയിച്ചുറപ്പിച്ച സര്‍ക്കാറിന്റെ മുമ്പില്‍ നിവേദനങ്ങള്‍ ഫലം കണ്ടില്ല. 2010 ല്‍ നൂറ് വര്‍ഷം തികഞ്ഞാല്‍ പിന്നീട് പൊളിക്കല്‍ സാധ്യമാവില്ലെന്ന് തിരിച്ചറിഞ്ഞ ഭരണക്കാരും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും എല്ലാ എതിര്‍പ്പുകളേയും മറികടന്ന് പൊളിക്കാനുള്ള ടെണ്ടര്‍ നടപടിക്ക് വേണ്ടി വീണ്ടും രംഗത്തിറങ്ങി.
സാമൂഹ്യ-സാംസ്കാരിക പ്രവര്‍ത്തകനും ഇന്‍ഡ്യന്‍ നാഷണല്‍ ട്രസ്റ്റ് ഫോര്‍ ആര്‍ട് ആന്റ് കള്‍ച്ചറല്‍ ഹെറിജേറ്റിന്റെ റിജീണല്‍ കണ്‍വീനറുമായ ഡോ.വി.ജയരാജന് ഹൈക്കോടതിയില്‍ റിട്ട് പെറ്റീഷന് ഫയല്‍ ചെയ്തു. രണ്ട് റിട്ടുകള്‍ ഫയല്‍ ചെയ്യപ്പെട്ടു. കെ.മാധവനും ഹര്‍ജി ഫയല്‍ ചെയ്തു. കെട്ടിടത്തിന്റെ ചരിത്ര പ്രാധാന്യമില്ലാതാക്കാന്‍ വേണ്ടി സര്‍ക്കാര്‍ പടച്ചുണ്ടാക്കിയ വിദഗ്ദ സമിതിയുടെ റിപ്പോര്‍ട്ടിന്റെ സാധുത കോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടു. പൊളിക്കുന്നത് നിര്‍ത്തിവെച്ചുകൊണ്ടുള്ള ഉത്തരവുണ്ടായി. 2010 ആയപ്പോഴേക്കും 100 വര്‍ഷം പൂര്‍ത്തിയായ കെട്ടിടം ഇനി പൊളിക്കാന്‍ പറ്റില്ലെന്ന് സര്‍ക്കാറിനും പുരാവസ്തു വകുപ്പിനും തിരിച്ചറിവ് വന്നു.
2013 മെയ് 13ന് അന്നത്തെ സാംസ്കാരിക വകുപ്പ് മന്ത്രി കെ.സി.ജോസഫിന് കൊടുത്ത നിവേദനമാണ് രണ്ട് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം 2015 ഒക്ടോബറില്‍ ഗസറ്റ് വിജ്ഞാപനത്തിലൂടെ സംരക്ഷിത സ്മാരകമാക്കിയത്. 2013 ല്‍ തന്നെ മന്ത്രിതലത്തില്‍ കെട്ടിടം സംരക്ഷിക്കാന്‍ തീരുമാനമെടുത്തെങ്കിലും ഭൂമിയുടെ റവന്യൂ വിവരം ലഭിക്കാന്‍ ജില്ലാ കലക്ടറേറ്റിലും, തളിപ്പറമ്പ് താലൂക്ക് ഓഫീസിലെ ചുവപ്പ് നാടയിലും ഒന്നര വര്‍ഷം ഫയല്‍ കെട്ടിക്കിടന്നു. 2015 സപ്തംബറില്‍ താല്‍ക്കാലിക വിജ്ഞാപനവും 2016 ഫിബ്രവരിയില്‍ പൂര്‍ണ്ണ വിജ്ഞാപനവും വന്നു. രാമചന്ദ്രന് കടന്നപ്പള്ളി പുരാവസ്തു വകുപ്പ് മന്ത്രിയായതോടെ ബജറ്റില്‍ 90 ലക്ഷം രൂപ നീക്കിവെക്കുകയും സമയോചിതമായി ആ തുക കൊണ്ട് പുനര്‍നിര്‍മാണം നടത്തുകയുമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: