മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി നാഗ്പൂരിലെ ആര്‍എസ്എസ് ആസ്ഥാനം സന്ദര്‍ശിച്ചു മടങ്ങിയിട്ട് ദിവസങ്ങള്‍ കഴിഞ്ഞെങ്കിലും അതിന്റെ അനുരണനങ്ങള്‍ അടങ്ങിയിട്ടില്ല. സര് സംഘചാലക് മോഹന്‍ജി ഭാഗവതിനൊപ്പം വേദി പങ്കിട്ട അദ്ദേഹം സംഘ സ്ഥാപകനായ ഡോക്ടര്‍ജിയുടെ സ്മൃതിമന്ദിരവും ഭവനവും സന്ദര്‍ശിച്ചാണല്ലോ മടങ്ങിയത്. പ്രണബ് ഇംഗ്ലീഷില്‍ എഴുതി തയ്യാറാക്കിയ പ്രസംഗം വായിക്കുകയാണു ചെയ്തത്. മോഹന്‍ജി ഭാഗവത് ഹിന്ദിയില്‍ പ്രസംഗിച്ചു. രണ്ടിന്റെയും ഊന്നല്‍ ഒരേ അന്തസ്സത്തയിലായിരുന്നു. ഏകം സത് വിപ്ര ബഹുധാ വദന്തി. പലപേരില്‍ വിളിച്ചാലും ആത്യന്തിക സത്യം ഒന്നു തന്നെയാണ്.
ഭാരതത്തിന്റെ രാഷ്ട്ര സങ്കല്‍പ്പം പാശ്ചാത്യ രാജ്യങ്ങളിലേതില്‍ നിന്നു ഭിന്നമാണെന്ന് പ്രണബ് ദാ പറഞ്ഞു. 5000 വര്‍ഷത്തെ പാരമ്പര്യമുള്ള നമ്മുടെ പൈതൃകത്തെ അദ്ദേഹം വാഴ്ത്തി. നമ്മുടെ ജീവിത സങ്കല്‍പ്പവും മൂല്യങ്ങളുടെ വൈവിധ്യവും സഹിഷ്ണുതയും മതേതര ചിന്തയും എടുത്തു പറഞ്ഞു. ഇതു തന്നെയാണു സര് സംഘചാലകും പറഞ്ഞത്. വാക്കുകളും ഭാഷയും വ്യത്യസ്തമായിരുന്നെന്നു മാത്രം. ഏതെങ്കിലും ഒരു മതത്തിന്റെയോ ഭാഷയുടേയോ വംശത്തിന്റെയോ അടിസ്ഥാനത്തിലല്ല ഭാരതം വികാസം പ്രാപിച്ചത്.
മറിച്ച് ആത്മീയതയില്‍ ഊന്നിയ ചിന്താധാരയുടേയും അതില്‍നിന്ന് രൂപപ്പെട്ട മൂല്യങ്ങളുടേയും ബലത്തിലാണ് എന്നാണ് ഇരുവരും പറഞ്ഞുവച്ചത്. സംഘം സംഘമായും പ്രണബ് ദാ പ്രണബ് ദായായും തുടരുമെന്നും എല്ലാറ്റിനേയും ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ഭാരതീയ പാരമ്പര്യത്തിന്റെ മഹത്വമാണ് ഇതു കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ജീവിത മൂല്യങ്ങളെക്കുറിച്ചുള്ള ഇതേ സങ്കല്‍പ്പമാണ് നമ്മുടെ ഭരണഘടനയും ഉള്‍ക്കൊള്ളുന്നത്. തലമുറകളിലൂടെ നാം ആര്‍ജ്ജിച്ച മൂല്യമാണത്. ഇതേ സമയത്തു തന്നെ എഴുതപ്പെട്ട പാക്കിസ്ഥാന് ഭരണഘടന പക്ഷേ, ഈ മൂല്യങ്ങളോടു നീതി പുലര്‍ത്തുന്നില്ല. ഒരുമിച്ചു കഴിഞ്ഞിരുന്നവര്‍ എങ്ങനെ ഈ രണ്ടു ദിശയിലേയ്ക്കു നീങ്ങി? ഭാരതീയരായ നാം ആര്‍ജ്ജിച്ച ജീവിത മൂല്യം എന്നേ അതിനു മറുപടിയായി പറയാനൊക്കൂ.
മുന്‍ രാഷ്ട്രപതി സര്‍വ്വേപ്പള്ളി രാധാകൃഷ്ണനും രവീന്ദ്രനാഥ ടാഗോറും അതിനെ ഹൈന്ദവ ജീവിത ചിന്ത എന്നു വിളിച്ചു. പാക്കിസ്ഥാന് അതിനെ തള്ളിക്കളഞ്ഞു. നമ്മള് സ്വീകരിച്ചു. സത്യത്തില്‍ ഇന്നു ഭാരതീയരുടെ മൂല്യാധിഷ്ഠിത ജീവിതക്രമത്തിനു നിദാനം ഭരണ ഘടനയല്ല, പരമ്പരാഗതമായി കിട്ടിയ ജീവിതചിന്തയാണ്. അതു ഭരണഘടനയിലൂടെ നമ്മിലേയ്ക്ക് എത്തുന്നു എന്നു മാത്രം.
കാഹ്ലില്‍ ജിബ്രാന് എന്ന കവി ‘കുട്ടികള്‍’ എന്ന തന്റെ കവിതയില്‍ പറയുന്നു: കുട്ടികള്‍ നിങ്ങളുടെ മക്കളല്ല. അവര്‍ ജീവിതത്തിന്റെ മക്കളാണ്. നിങ്ങളിലൂടെയാണ് അവര്‍ വന്നത്. പക്ഷേ, നിങ്ങളില്‍ നിന്നല്ല. ഇതുപോലെ തന്നെയാണു നാം ആര്‍ജ്ജിച്ച ജീവിത മൂല്യങ്ങളും. സഹസ്രാബ്ദങ്ങളായി നാം ആര്‍ജ്ജിച്ച പൈതൃകത്തില്‍ ഊന്നിയ മൂല്യങ്ങളെ ചിട്ടപ്പെടുത്തുകയും സമ്പന്നമാക്കുകയും ചെയ്തതു ഭരണ ഘടനയാണ്. അതുകൊണ്ടു തന്നെ ഭരണഘടന ആദരിക്കപ്പെടണം. നാം അതിനെ അനുസരിക്കുകയും വേണം.
രാഷ്ട്രീയ സ്വയം സേവക സംഘം രണ്ടു തവണ നിരോധിക്കപ്പെട്ടപ്പോഴും അതിനെതിരെ രാജ്യവ്യാപകമായി നടന്ന സത്യഗ്രഹം അച്ചടക്കത്തോടെയുള്ളതും ഭരണഘടനാനുസൃതവും സമാധാനപരവുമായിരുന്നു. സ്വതന്ത്ര ഭാരതത്തിന്റെ ചരിത്രത്തിലെ സമാനതകളില്ലാത്ത സമരമുറയായിരുന്നു അത്. മറ്റൊരു പാര്‍ട്ടിക്കും സംഘടനയ്ക്കും ഇത്തരമൊന്ന് അവകാശപ്പെടാനില്ല. ആ സംഘത്തെയാണ്, പ്രതിഷേധത്തിന്റെ പേരില്‍ അക്രമം അഴിച്ചുവിടുകയും നമ്മുടെ തന്നെ സേനയെ ആക്രമിക്കുകയും ചെയ്യുന്നവരും അവരടക്കമുള്ള വിഘടനവാദികളെ പിന്താങ്ങുന്നവരും ഭരണഘടനയേക്കുറിച്ചു പഠിപ്പിക്കാന്‍ വരുന്നത്.
ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഇക്കഴിഞ്ഞ ഏപ്രില്‍ രണ്ടിനു നടന്ന ബന്ദില്‍ രാഹുല്‍ ഗാന്ധിയുടേയും മറ്റു മതേതര- ലിബറല്‍ ലേബലൊട്ടിച്ചവരുടേയും ഒത്താശയോടെ നടമാടിയ അക്രമങ്ങളില്‍, ഭരണഘടനയോടോ ജനാധിപത്യമൂല്യങ്ങളോടോ ഒട്ടുംതന്നെ നീതി പുലര്‍ത്തിക്കണ്ടില്ല.
പ്രണബ് ദായുടെ നാഗ്പൂര്‍ പ്രസംഗത്തിലെ വിശകലനം ഒഴിവാക്കിയ ഇടതു പക്ഷം അടക്കമുള്ളവര്‍ പറഞ്ഞു പരത്തിയത്, മതേരതരത്വത്തേയും നെഹ്റുവിനേയും കുറിച്ച് ആര്‍എസ്എസ് വേദിയില്‍ വച്ചു തന്നെ പ്രസംഗിച്ചുകൊണ്ടു പ്രണബ് ആര്‍എസ്എസ്സിന്റെ മുഖത്തിനു നേരേ ഒരു കണ്ണാടി പിടിച്ചു കൊടുത്തു എന്നാണ്. ഏതായാലും പ്രണബിന്റെ വരവിനെ വിമര്‍ശിച്ചവര്‍ക്ക് സര് സംഘചാലകിന്റെ പ്രസംഗത്തേക്കുറിച്ച് ഒന്നും പറയാനില്ലായിരുന്നു. അത് അവര്‍ കേട്ടിട്ടേയില്ലെന്നും വരാം. അതിന് അവര്‍ക്കു സമയമില്ലായിരുന്നിരിക്കാം. അഭിപ്രായ സ്വാതന്ത്ര്യത്തിനു വലിയ വില കല്‍പ്പിക്കുന്നവരാണല്ലോ അവര്‍. അവരുടെ ദൃഷ്ടിയില് ആ സ്വാതന്ത്ര്യത്തിന് അര്‍ഥം തങ്ങള്‍ പറയുന്നതെല്ലാം ശരിയെന്നും മറ്റെല്ലാം മണ്ടത്തരമെന്നും ആയിരിക്കുമെന്നു മാത്രം.
സംഘത്തിനെ പ്രണബ് ദാ കണ്ണാടി നോക്കിച്ചു എന്നു പറയുന്നവര്‍ അറിഞ്ഞിരിക്കണം, കണ്ണാടി നോക്കുന്നതു സംഘത്തിനു പുതുമയുള്ള കാര്യമൊന്നുമല്ല. എല്ലാ വര്‍ഷവും ചിന്തന്‍ ശിബിരത്തിലും പ്രതിനിധി സഭയിലും അതു ചെയ്യാറുണ്ട്. അവിടെ, സ്വന്തം പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തപ്പെടും. തിരുത്തലുകള്‍ സ്വീകരിക്കപ്പെടും. അങ്ങനെയാണു സംഘം വളര്‍ന്നത്. ഇന്നത്തെ ഇടതു പക്ഷ – നവ ലിബറല്‍ ശക്തികള്‍ എന്നാണാവോ അതിനൊക്കെ തയ്യാറാവുക!
കണ്ണാടി നോക്കിയാലും ഇല്ലെങ്കിലും, പ്രവര്‍ത്തികളില്‍ നിന്നു തന്നെ അവരുടെ ചിന്താഗതിയും വീക്ഷണവും തെളിയുന്നുണ്ട്. ഇതുകൂടി കേട്ടുകൊള്ളൂ. ജൂണ്‍ ഒന്നുമുതല്‍ ആറുവരെ ആര്‍എസ്എസ്സിന്റെ വെബ്സൈറ്റില്‍ വരാറുള്ള സന്ദേശങ്ങള്‍ ശരാശരി 378 ആയിരുന്നു. പ്രണബ് ദായുടെ സന്ദര്‍ശനം നടന്ന ദിവസം അത് 1779 ആയി. പോരേ ?
ഡോ. മന്മോഹന് വൈദ്യ
(ആര്‍എസ്എസ് സഹ സര്‍കാര്യവാഹ്)
പ്രതികരിക്കാൻ ഇവിടെ എഴുതുക: