കൊച്ചി: കിട്ടാക്കടം പെരുകിയതോടെ വിദ്യാഭ്യാസ വായ്പകള്‍ക്ക് ബാങ്കുകള്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തി. നഴ്സിങ്, എന്‍ജിനീയറിങ് തുടങ്ങിയ തൊഴില്‍ സാധ്യതകള്‍ കുറഞ്ഞുകൊണ്ടിരിക്കുന്ന കോഴ്സുകള്‍ക്ക് വായ്പ അനുവദിക്കില്ല. തിരിച്ചടവ് മുടങ്ങില്ലെന്ന് ഉറപ്പായവര്ക്കും പഠിക്കുന്ന സ്ഥാപനത്തിന്റെ കീര്‍ത്തി നോക്കിയും മാത്രമായിരിക്കും വായ്പ അനുവദിക്കുക. ഔദ്യോഗികമായി സര്‍ക്കുലര്‍ പുറത്തിറക്കിയാല്‍ വിവാദമാകുമെന്നതിനാല്‍ ബാങ്ക് മാനേജര്‍മാര്‍ക്ക് ഉന്നത ഉദ്യോഗസ്ഥര്‍ രഹസ്യമായി നിര്‍ദേശം കൈമാറുകയായിരുന്നു. ബാങ്കുകളുടെ നീക്കം ഈ അധ്യയനവര്‍ഷം സംസ്ഥാനത്തെ പതിനായിരക്കണക്കിന് വിദ്യാര്‍ഥികളുടെ ഉന്നത പഠനം വഴിമുട്ടിക്കും.
ബാങ്കുകളുടെ കിട്ടാക്കടത്തിന്റെ 70 ശതമാനത്തോളം വിദ്യാഭ്യാസ വായ്പയാണ്. നഴ്സിങ്, എന്‍ജിനീയറിങ് കോഴ്സുകളില്‍ ചേര്‍ന്നവര്‍ക്ക് അനുവദിച്ച വായ്പകളുടെ തിരിച്ചടവാണ് ഇതിലേറെയും. വായ്പ എടുത്ത ഭൂരിഭാഗത്തിനും ജോലി ലഭിക്കാത്തതും ജോലി ലഭിച്ചവര്‍ക്ക് തുച്ഛമായ ശമ്പളം മാത്രമായതുമാണ് ബാങ്കുകളെ ഇത്തരമൊരു നടപടിക്ക് പ്രേരിപ്പിച്ചത്. ഇനി വായ്പ അനുവദിക്കുമ്പോള്‍, വിദ്യാര്‍ഥികളുടെ പഠന നിലവാരവും മാനദണ്ഡമാക്കും. മുന്‍കാലങ്ങളില്‍ 60 ശതമാനം മാര്‍ക്ക് കിട്ടിയവര്‍ക്ക് വരെ ഉന്നത പഠനത്തിന് വായ്പ അനുവദിച്ചിരുന്നു. എന്നാല്‍, ഇക്കുറി കുറഞ്ഞത് 85 ശതമാനം മാര്‍ക്കെങ്കിലും കിട്ടിയവര്‍ക്ക് വായ്പ നല്കിയാല് മതിയെന്ന ഉപാധി ബാങ്കുകള്‍ മുന്നോട്ടുവെച്ചിട്ടുണ്ട്.
കേരളത്തില്‍ നിന്ന് മറ്റു സംസ്ഥാനങ്ങളില്‍ പോയി പഠിക്കുന്നവര്‍ക്കും വായ്പ കിട്ടില്ല. ഉന്നതനിലവാരമില്ലാത്ത സ്ഥാപനങ്ങളാണ് ഇത്തരം സംസ്ഥാനങ്ങളില്‍ ഏറെയും. അതുകൊണ്ടു തന്നെ ഇവിടെ പഠിക്കുന്ന കുട്ടികള്‍ക്ക് ജോലി സാധ്യത കുറവായിരിക്കും. ഇത് കണക്കിലെടുത്ത് സ്ഥാപനങ്ങളുടെ നിലവാരവും വായ്പയ്ക്ക് മാനദണ്ഡമാക്കും. എംബിബിഎസ്സിനും മാനേജ്മെന്റ് വിഷയങ്ങള്‍ക്കും വായ്പ അനുവദിക്കുന്നതിന് നിയന്ത്രണമില്ല. ഏഴരലക്ഷം രൂപയ്ക്ക് മുകളില്‍ ഈട് വേണ്ട വിദ്യാഭ്യാസ വായ്പകള്‍ക്കും നിയന്ത്രണം ബാധകമല്ല. ഈടുവേണ്ടാത്ത വിദ്യാഭ്യാസ വായ്പകള്‍ക്കായിരിക്കും നിയന്ത്രണം.
നിലവില്‍ സംസ്ഥാനത്ത് വിദ്യാലക്ഷ്മി പോര്‍ട്ടല്‍ വഴിയാണ് വിദ്യാഭ്യാസ വായ്പയ്ക്ക് അപേക്ഷിക്കേണ്ടത്. ഇതില്‍ 39 ബാങ്കുകളുടെ 79 വിദ്യാഭ്യാസ വായ്പാ പദ്ധതികളാണുള്ളത്. പോര്‍ട്ടലിലൂടെ അപേക്ഷിക്കുന്ന ഭൂരിഭാഗത്തിനും ഇക്കുറി വായ്പ ലഭിക്കില്ലെന്നാണ് സൂചന. കൂടാതെ വായ്പ തിരിച്ചടയ്ക്കാത്തവര്‍ സംഘടിച്ച് പ്രോസിക്യൂഷന്-ജപ്തി നടപടികള്‍ക്കെതിരെ രംഗത്ത് വരുന്നതും കിട്ടാക്കടം പിരിച്ചെടുക്കുന്നതിന് തടസ്സമായി.
രാജേഷ് രവീന്ദ്രന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: