ന്യൂദല്‍ഹി: സ്ത്രീകള്‍ക്ക് ജീവിക്കാന്‍ ഏറ്റവും അപകടകരമായ രാജ്യം ഇന്ത്യയാണെന്നാരോപിച്ച് പുറത്തിറക്കിയ തോംസണ്‍ റോയിട്ടേഴ്സ് ഫൗണ്ടേഷന്റെ സര്‍വെ വിവാദത്തില്‍. ആഭ്യന്തര യുദ്ധവും മതഭീകരതയും ദാരിദ്ര്യവും തകര്‍ത്തെറിഞ്ഞ അഫ്ഗാനിസ്ഥാന്, സിറിയ, സൊമാലിയ, നൈജീരിയ, കോംഗോ തുടങ്ങിയ രാജ്യങ്ങളില്‍ ഇന്ത്യയേക്കാള്‍ സ്ത്രീ സുരക്ഷയുണ്ടെന്ന് അവകാശപ്പെടുന്ന സര്‍വെ, അന്താരാഷ്ട്ര തലത്തില്‍ നടക്കുന്ന ഇന്ത്യാ വിരുദ്ധ പ്രചാരണത്തിന്റെ ഭാഗമാണ്. ഇന്ത്യയിലെ സ്ത്രീകള്‍ക്ക് സാമൂഹിക പ്രശ്നങ്ങളെക്കുറിച്ച് ബോധമുണ്ടെന്നും റിപ്പോര്‍ട്ടിന് ആധികാരികതയില്ലെന്നും ദേശീയ വനിതാ കമ്മീഷന് അധ്യക്ഷ രേഖാ ശര്‍മ പറഞ്ഞു.
കണക്കുകള്‍ അടിസ്ഥാനമാക്കിയല്ല സര്‍വെ തയ്യാറാക്കിയതെന്നാണ് ഫൗണ്ടേഷന് തന്നെ സമ്മതിച്ചിട്ടുള്ളത്. അഞ്ഞൂറോളം വിദഗ്ധരില്‍നിന്നും അഭിപ്രായങ്ങള്‍ ശേഖരിക്കുകയായിരുന്നു. ഈ വിദഗ്ധര്‍ ആരെന്ന് വെളിപ്പെടുത്താനും അവര്‍ തയാറാകുന്നില്ല. 125 കോടി ജനങ്ങളുള്ള ഇന്ത്യയില്‍ അഞ്ഞൂറോളം പേരുടെ അഭിപ്രായം എങ്ങനെയാണ് രാജ്യത്തെ യാഥാര്‍ഥ്യമായി കണക്കാക്കുന്നതെന്നാണ് ചോദ്യമുയരുന്നത്. നിരന്തരം രാജ്യത്തിനെതിരെ സംസാരിക്കുന്ന ഇടത്-എന്‍ജിഒ മാധ്യമപ്രവര്‍ത്തകരെയും സാഹിത്യകാരന്മാരെയും മാത്രമാണോ അഭിപ്രായ ശേഖരണത്തിനായി പരിഗണിച്ചതെന്നും ഫൗണ്ടേഷന് വ്യക്തമാക്കേണ്ടതുണ്ട്.
മുഴുവന്‍ രാജ്യങ്ങളിലും ഒരേ മാനദണ്ഡമാണ് സര്‍വെയ്ക്കായി ഉപയോഗിച്ചതെന്ന് നേതൃത്വം നല്കിയവര് പറയുന്നു. വ്യത്യസ്ത സാമൂഹ്യ സാംസ്കാരിക പശ്ചാത്തലമുള്ള രാജ്യങ്ങളില്‍ ഒരേ തരത്തിലുള്ള അളവുകോലുകള്‍ ആശ്രയിക്കുന്നത് യുക്തി സഹമല്ലെന്ന് ഈ രംഗത്തുള്ള വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഇപ്പോഴും സമൂഹത്തില്‍ സ്ത്രീകള്‍ക്ക് മാന്യമായ പദവി ലഭിക്കാത്ത സിറിയയെയും സൗദിയെയും ജനാധിപത്യ രാജ്യമായ ഇന്ത്യയെയും ഒരേ അളവില്‍ കണക്കിലെടുക്കാനാവില്ല. സ്ത്രീകള്‍ക്ക് വാഹനമോടിക്കുന്നതിനുള്ള വിലക്ക് സൗദി അറേബ്യ ഏതാനും ദിവസം മുന്‍പാണ് ഒഴിവാക്കിയത്. മതപരമായി സ്ത്രീകള്‍ തടവറയില്‍ക്കഴിയുന്ന രാജ്യങ്ങളെയൊക്കെ ഒഴിവാക്കി ഇന്ത്യയെ ഒന്നാമതാക്കിയത് തന്നെ ഗൂഢാലോചന വെളിപ്പെടുത്തുന്നു.
തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിനായി വിവാദ കമ്പനിയായ കേംബ്രിജ് അനലറ്റിക്കയുടെ സേവനം കോണ്‍ഗ്രസ് സ്വീകരിച്ചത് നേരത്തെ വിവാദമായിരുന്നു. നിരവധി മാധ്യമപ്രവര്‍ത്തകരെ കമ്പനി പണം നല്കി വാര്‍ത്ത എഴുതിക്കുന്നതായും പുറത്തുവന്നിരുന്നു. ബര്‍ക്കാ ദത്ത് ഉള്‍പ്പെടെയുള്ളവരുടെ ഇന്ത്യാ വിരുദ്ധ ലേഖനങ്ങള്‍ അടുത്തിടെ തുടര്‍ച്ചയായി അന്താരാഷ്ട്ര മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. ഈ സാഹചര്യത്തിലാണ് പുതിയ സര്‍വെയും പുറത്തുവന്നിട്ടുള്ളത്.
സര്‍വെ തള്ളി കേന്ദ്രം
സര്‍വെയെ കേന്ദ്ര വനിതാ ശിശു ക്ഷേമ മന്ത്രാലയം തള്ളി. ഇത്തരമൊരു റിപ്പോര്‍ട്ട് തയ്യാറാക്കും മുന്‍പ് കേന്ദ്രത്തിന്റെ വിശദീകരണം എന്തുകൊണ്ട് തേടിയില്ലെന്ന് മന്ത്രി മനേകാ ഗാന്ധി തോംസണ്‍ ഫൗണ്ടേഷനോട് ആരാഞ്ഞു. ഇത്തരമൊരു റിപ്പോര്‍ട്ടില്‍ എത്തിയതിന്റെ വിശദാംശങ്ങളും മന്ത്രി രേഖാമൂലം തേടിയിട്ടുണ്ട്. ഇതിന് ഉപയോഗിച്ച മാര്‍ഗം വ്യക്തമാക്കാനും മന്ത്രി ആവശ്യപ്പെട്ടു. തെറ്റായ മാര്‍ഗമാണ് അവര്‍ ഇതിന് ഉപയോഗിച്ചതെന്നും റിപ്പോര്‍ട്ടുകളോ ഡേറ്റയോ ഉപയോഗിക്കുന്നതിനു പകരം അഭിപ്രായ സര്‍വേയാണ് അവര്‍ ഉപയോഗിച്ചതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: