ന്യൂദല്‍ഹി: ബിജെപിയുടെ പുതിയ സംസ്ഥാന അധ്യക്ഷന്‍ സംബന്ധിച്ച തീരുമാനം ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ കേരളാ സന്ദര്‍ശനത്തിന് ശേഷം മാത്രമേ ഉണ്ടാകൂ. 2019ലെ പൊതുതെരഞ്ഞെടുപ്പ് തയാറെടുപ്പുകളുടെ ഭാഗമായി ജൂലൈ 3ന് ദേശീയ അധ്യക്ഷന്‍ കേരളത്തിലെത്തുമെന്ന് ദേശീയ ജനറല്‍ സെക്രട്ടറി മുരളീധര്‍ റാവു അറിയിച്ചു.
ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്ന് കൂടുതല്‍ നേട്ടമുണ്ടാക്കാനുള്ള ശ്രമത്തിലാണ് ബിജെപിയെന്ന് മുരളീധര്‍ റാവു പറഞ്ഞു. കേരളത്തില്‍ മികച്ച തെരഞ്ഞെടുപ്പ് ഫലം ഉണ്ടാകും. ഇതിനായുള്ള തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ ദേശീയ അധ്യക്ഷന്റെ സന്ദര്‍ശന വേളയില്‍ ചര്‍ച്ചയാകും. കേരളത്തില്‍ രാഷ്ട്രീയ നേട്ടമുണ്ടാക്കുകയെന്നത് കേന്ദ്രനേതൃത്വത്തിന്റെ ഏറ്റവും പ്രധാന വിഷയമാണ്.
രാജ്യത്ത് ഇടതു സര്‍ക്കാര്‍ നിലനില്‍ക്കുന്ന ഏക പ്രദേശമായ കേരളത്തില്‍ തെരഞ്ഞെടുപ്പ് വിജയം നേടുകയെന്നത് പാര്‍ട്ടിക്ക് ഏറെ പ്രധാനപ്പെട്ടതാണെന്നും മലയാളി മാധ്യമങ്ങളുമായി നടത്തിയ കൂടിക്കാഴ്ചയില്‍ മുരളീധര്‍ റാവു പറഞ്ഞു.
ഇടതു വലതു മുന്നണികള്‍ കേരളത്തില്‍ കളിക്കുന്ന ജാതി, മത രാഷ്ട്രീയത്തിനോട് ബിജെപിക്ക് താത്പ്പര്യമില്ല. അത്തരം രീതികളില്‍ പാര്‍ട്ടി വിശ്വസിക്കുന്നില്ല. സമൂഹത്തിലെ എല്ലാ വിഭാഗത്തിന്റെയും പിന്തുണയോടെ പാര്‍ട്ടി വളരുകയാണ്. ബംഗാളിലെയും ത്രിപുരയിലെയും വഴിയിലൂടെയാണ് കേരളത്തിലെ സിപിഎമ്മും പോകുന്നതെന്നും മുരളീധര്‍ റാവു പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: