സെന്റ് പീറ്റേഴ്സ്ബര്‍ഗ്: ചൊവ്വാഴ്ച ലോകമെങ്ങുമുള്ള അര്‍ജന്റീന ഫുട്ബോള്‍ ആരാധകര്‍ ദൈവത്തിനുപോലും മനസ്സമാധാനം കൊടുത്തിട്ടുണ്ടാവില്ല. അത്രയ്ക്കായിരുന്നു ലോകകപ്പ് ഫുട്ബോളില്‍ ഗ്രൂപ്പ് ഡിയില്‍ നൈജീരിയക്കെതിരായ നിര്‍ണായക മത്സരത്തില്‍ അര്‍ജന്റീനയുടെ വിജയത്തിനായി ആരാധകര്‍ ദൈവത്തോട് കരഞ്ഞപേക്ഷിച്ചത്. ഇങ്ങ് കൊച്ചു കേരളത്തിലെ ക്ഷേത്രങ്ങളില്‍വരെ പ്രതേ്യക പൂജകള്‍ നടന്നു. ഒടുവില്‍ ദൈവം മൈതാനത്ത് അവതരിച്ചപ്പോള്‍ നാടകീയമായി അര്‍ജന്റീന ജയിക്കുകയും നോക്കൗട്ട് റൗണ്ടില്‍ പ്രവേശിക്കുകയും ചെയ്തു. ദൈവമായി ലയണല്‍ മെസ്സിയും ദൈവപുത്രനായി മാര്‍ക്കോസ് റോജയും സെന്റ് പീറ്റേഴ്സ്ബര്‍ഗ് സ്റ്റേഡിയത്തില്‍ അവതാരപ്പിറവിയെടുത്തപ്പോള്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് നൈജീരിയയെ തകര്‍ത്ത് ക്രൊയേഷ്യക്ക് പിന്നില്‍ രണ്ടാമതായി നോക്കൗട്ട് റൗണ്ടില്‍ ഇടംനേടി. 30ന് നടക്കുന്ന പ്രീ ക്വാര്‍ട്ടറില്‍ അര്‍ജന്റീനയുടെ എതിരാളികള്‍ മുന്‍ ലോക ചാമ്പ്യന്മാരായ ഫ്രാന്‍സാണ്.
കളിയുടെ 14-ാം മിനിറ്റില്‍ മിനിറ്റില്‍ ലയണല്‍ മെസിയിലൂടെ അര്‍ജന്റീന ആദ്യം ലീഡ് നേടി. എന്നാല്‍ 51-ാം മിനിറ്റില്‍ വിക്ടര്‍ മോസസ് പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് നൈജീരിയയ്ക്ക് സമനില സമ്മാനിച്ചു. ഒടുവില്‍ 86-ാം മിനിറ്റില്‍ മാര്‍ക്കോസ് റോജോയുടെ കിടിലന്‍ ഷോട്ട് വലയില്‍ കയറിയതോടെ വിജയം മെസ്സിപ്പടയ്ക്ക് സ്വന്തം. കളി ആദ്യാവസാനം നിയന്ത്രിച്ച ലയണല്‍ മെസിയാണ് മാന്‍ ഓഫ് ദി മാച്ച്.
ക്രൊയേഷ്യക്കെതിരെ കളിച്ച ടീമില്‍ വന്‍ അഴിച്ചുപണി നടത്തിയാണ് കോച്ച് സാംപോളി അര്‍ജന്റീനയെ കളത്തിലെത്തിച്ചത്. അഞ്ച് മാറ്റങ്ങളാണ് വരുത്തിയത്. കഴിഞ്ഞ കളിയില്‍ ഹിമാലയന്‍ മണ്ടത്തരം കാണിച്ച ഗോളി വില്ലി കബല്ലേരോയ്ക്ക് പകരം ഫ്രാങ്കോ അര്‍മാനി ഗോള്‍വലയ്ക്ക് മുന്നിലെത്തി. മാര്‍ക്കോസ് അക്യുനക്ക് പകരം മാര്‍ക്കോസ് റോജോ, സാല്‍വിയയ്ക്ക് പകരം ഡി മരിയ, മാക്സ്മിലിയാനോ മെസക്ക് പകരം എവര്‍ ബനേഗ, അഗ്യൂറോക്ക് പകരം ഹിഗ്വയിന് എന്നിവരും കളത്തിലെത്തി. 4-2-3-1 എന്ന ശൈലിയില്‍ ഹിഗ്വയിനെ ഏക സ്ട്രൈക്കറായാണ് സാംപോളി ടീമിനെ അണിനിരത്തിയത്. ഹിഗ്വയിന് പിന്നില്‍ സര്‍വ്വസ്വതന്ത്രനായി മെസിയും ഇടത്തും വലത്തും ഡി മരിയയും എന്‍സോ പെരസും.
ആദ്യ രണ്ട് മത്സരങ്ങളില്‍ നിന്ന് വ്യത്യസ്തമായി അര്‍ജന്റീനയുടെ പ്രതിരോധ നിരയും മുന്നേറ്റ നിരയും ഒരുപോലെ മിന്നുന്ന പ്രകടനം നടത്തി. അതേസമയം നൈജീരിയ പ്രതിരോധത്തിലായിരുന്നു. ആദ്യപകുതിയില്‍ കാര്യമായ മുന്നേറ്റങ്ങളൊന്നും നടത്താനായില്ല. കളിയുടെ 14-ാം മിനിറ്റില്‍ അര്‍ജന്റീനയുടെ മിശിഹയായി മെസ്സി ഈ ലോകകപ്പില്‍ ആദ്യമായി അവതരിച്ചു. മൈതാനമധ്യത്തില്‍നിന്ന് എവര്‍ ബെനേഗ മുഴുവന്‍ നൈജീരിയന്‍ പ്രതിരോധത്തിനും മുകളിലൂടെ കൊടുത്ത നെടുനീളന്‍ ലോബ് ബോക്സിന്റെ വലതുഭാഗത്തേയ്ക്ക് ഓടിയെത്തിയ മെസി ആദ്യം തുടയില്‍ സ്വീകരിച്ച് ഇടംകാലുകൊണ്ട് ഒന്ന് തട്ടിയശേഷം വലംകാലുകൊണ്ട് ബുള്ളറ്റ് കണക്കെ പായിച്ച ഷോട്ടിന് മുന്നില്‍ നൈജീരിയന്‍ ഗോളിക്ക് ഒന്നും ചെയ്യാനായില്ല (1-0). ഇതോടെ അര്‍ജന്റീനിയന്‍ ആരാധകര്‍ ആവേശത്തിരമാലകള്‍ തീര്‍ത്തു. ലോകകപ്പില്‍ 662 മിനിറ്റിനുശേഷമാണ് മെസ്സിയുടെ ഗോള്‍. ഇതിന് മുമ്പ് 2014 ലെ ലോകകപ്പിലാണ് മെസി ഗോളടിച്ചത്. നൈജീരിയയ്ക്കെതിരെയായിരുന്നു അന്നും ഗോളടിച്ചത്.
രണ്ടാം പകുതിയില്‍ തിരിച്ചടിക്കാനുറച്ചാണ് നൈജീരിയ കളത്തിലെത്തിയത്. അവരുടെ മുന്നേറ്റങ്ങളില്‍ പലപ്പോഴും അര്‍ജന്റീനയുടെ പ്രതിരോധം തകരുകയും ചെയ്തു. 51-ാം മിനിറ്റില്‍ അനാവശ്യമായി വഴങ്ങിയ പെനാല്‍റ്റിയിലൂടെ നൈജീരിയ സമനില പിടിച്ചു. ലിയോണ്‍ ബാലഗോണിനെ ഹാവിയര്‍ മഷരാനോ ബോക്സില്‍ വെച്ച് ഫൗള്‍ ചെയ്തതിനാണ് നൈജീരയയുടെ മറുപടിഗോളിന് കാരണമായ പെനാല്‍റ്റി ലഭിച്ചത്. കോര്‍ണറെടുക്കുന്നതിനിടയില്‍ ബോക്സില്‍ വെച്ച് മഷരാനോ നൈജീരിയയുടെ ബലാഗണിനെ പിടിച്ചു വെയ്ക്കുകയായിരുന്നു. നൈജീരിയന്‍ താരങ്ങള്‍ വാറിന് ആവശ്യപ്പെട്ടു. തുടര്‍ന്ന് നൈജീരിയക്ക് അനൂകൂലമായി പെനാല്‍റ്റി വിധിച്ചു. മഷരാനോയ്ക്ക് മഞ്ഞക്കാര്‍ഡും. പെനാല്‍റ്റിയെടുത്ത വിക്ടര്‍ മോസസിന് പിഴച്ചില്ല. അനായാസം പന്ത് വലയിലെത്തിച്ചു (1-1). സമനില പിടിച്ചതോടെ നൈജീരിയ പ്രതിരോധത്തിലേക്ക് വലിഞ്ഞു.
കാരണം പ്രീ ക്വാര്‍ട്ടറില്‍ കടക്കാന്‍ അവര്‍ക്ക് സമനില ധാരാളമായിരുന്നു. ഇതിനിടയില്‍ ബോക്സില്‍ നിന്ന് പന്ത് മാര്‍ക്കോസ് റോജോയുടെ കൈയില്‍ തട്ടിയതിന് പെനാല്‍റ്റി ആവശ്യവുമായി നൈജീരിയന്‍ താരങ്ങള്‍ റഫറിയെ സമീപിച്ചു. തീരുമാനം വാറിന് വിടുകയും പെനാല്‍റ്റി അല്ലെന്ന് വിധിക്കുകയും ചെയ്തതോടെ അര്‍ജന്റീനക്ക് ആശ്വാസമായി. ഇതിനിടെ പാവോണ്, മെസ, അഗ്യൂറോ എന്നിവര്‍ കളത്തിലെത്തി. ഇതോടെ അര്‍ജന്റീനിയന്‍ മുന്നേറ്റങ്ങള്‍ക്ക് കരുത്തേറി. ഒടുവില്‍ 86-ാം മിനിറ്റില്‍ കളിയിലെ വിജയഗോള്‍ പിറന്നു. പ്രതിരോധ താരം ഗാബ്രിയേല്‍ മെര്‍ക്കാഡോ വലതു വിങ്ങില്‍ നിന്ന് ബോക്സിലേക്ക് നല്കിയ ക്രോസ് ആരാലും മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന റോജോ ഉജ്ജ്വലമായ ഹാഫ് വോളിയിലൂടെ വലയിലേക്ക് തിരിച്ചുവിട്ടു. ഇതോടെ സ്റ്റേഡിയം ആരാധകരുടെആര്‍പ്പുവിളിയാല്‍ പൊട്ടിത്തെറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: