ന്യൂദല്‍ഹി: ഗുജറാത്തിൽ വൻ തോതിൽ കോൺഗ്രസ് നേതാക്കൾ പാർട്ടി വിടുന്നു. കഴിഞ്ഞ ദിവസം പാർട്ടിയുടെ മുതിർന്ന നേതാവ് ഇന്ദ്രനീൽ രാജ്ഗുരു പാർട്ടി വിട്ടിരുന്നു. തുടർന്ന് അൻപതോളം കോൺഗ്രസ് പ്രവർത്തകരാണ് കോൺഗ്രസിൽ നിന്നും പുറത്ത് പോയത്. ബിജെപി മുഖ്യമന്ത്രി വിജയ് രൂപാണിയ്ക്കെതിരെ രാജ്കോട്ടില്‍ മത്സരിച്ചു പരാജയപ്പെട്ട കോണ്‍ഗ്രസ് നേതാവാണ് കഴിഞ്ഞ ദിവസം പാർട്ടി വിട്ട ഇന്ദ്രനീല്‍ രാജ്ഗുരു.
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളില്‍ നിന്ന് ഭരണം പിടിച്ചെടുത്ത് യുവ നേതാക്കള്‍ക്ക് നല്കുന്ന എഐസിസി അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നിലപാടിനെതിരെ പ്രതിഷേധിച്ചാണ് ഇത്രയും കൊഴിഞ്ഞു പോക്കെന്നാണ് വിലയിരുത്താനാകുക. ഇതിനു പുറമെ സംസ്ഥാന കോണ്‍ഗ്രസ് അദ്ധ്യക്ഷനായ അമിത് ഛാവഡ കഴിഞ്ഞ ദിവസം അഹമ്മദാബാദില്‍ നടത്തിയ പത്രസമ്മേളനം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അലങ്കോലപ്പെടുത്തിയിരുന്നു.
മറ്റൊരു നേതാവും ജാസ്ദന്‍ എംഎല്‍എയുമായ കുന്‍വര്‍സിങ് ബാവാലിയ പാര്‍ട്ടി നേതൃത്വവുമായി ഇടഞ്ഞു നില്‍ക്കുകയാണ്. ബാവാലിയ കൂടി പാർട്ടി വിട്ടാൽ കോൺഗ്രസിന് വൻ തിരിച്ചടിയാണുണ്ടാകുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: