കൊച്ചി: താരസംഘടനയായ അമ്മയിലേക്ക് തിരിച്ച് വരാനില്ലെന്ന് വ്യക്തമാക്കി നടന് ദിലീപ് കത്തയച്ചതോടെ പ്രതിഷേധങ്ങള്‍ക്ക് താത്കാലിക വിരാമം. നടിയെ ആക്രമിച്ച കേസില്‍ നിരപരാധിത്വം തെളിയിക്കുംവരെ ഒരു സംഘടനയിലേക്കുമില്ലെന്ന് കാട്ടി ‘അമ്മ’ ജനറല്‍ സെക്രട്ടറിക്കാണ് ദിലീപ് കത്തയച്ചത്.
ദിലീപിനെ തിരിച്ചെടുക്കാന്‍ തീരുമാനിച്ചതില്‍ പ്രതിഷേധിച്ച് ആക്രമിക്കപ്പെട്ട നടി ഉള്‍പ്പെടെ നാലു നടിമാര്‍ ‘അമ്മ’യില്‍ നിന്ന് രാജിവച്ചിരുന്നു. ഇവരുടെ രാജിയെത്തുടര്‍ന്ന് ദിലീപിനെ തിരിച്ചെടുത്തതിനെതിരെ സിനിമാമേഖലയ്ക്ക് അകത്തും പുറത്തും വ്യാപക പ്രതിഷേധമുയര്‍ന്നതോടെയാണ് ദിലീപിന്റെ പിന്മാറ്റം.
എക്സിക്യൂട്ടിവ് യോഗം വിളിച്ച് തര്‍ക്കം പരിഹരിക്കാനും നീക്കം തുടങ്ങി. വിദേശത്തുള്ള ‘അമ്മ’ പ്രസിഡന്റ് മോഹന്‍ലാല്‍ തിരിച്ചെത്തിയാല്‍ യോഗം വിളിക്കും. മലയാളസിനിമയിലെ ഒട്ടേറെ അഭിനേതാക്കള്‍ക്ക് ആശ്രയമായി നില്ക്കുന്ന ‘അമ്മ’ എന്ന സംഘടനയെ തന്റെ പേരും പറഞ്ഞ് പലരും അപമാനിക്കുന്നത് കാണുമ്പോള്‍ സങ്കടം തോന്നുന്നുണ്ടെന്നും ‘അമ്മ’യുടെ പുതിയ ഭാരവാഹികള്‍ക്ക് ആശംസകള്‍ നേരുന്നുവെന്നും പറഞ്ഞാണ് സംഘടനയിലേക്കില്ലെന്ന് ദിലീപ് വ്യക്തമാക്കിയിട്ടുള്ളത്.
ദിലീപിനെ ‘അമ്മ’യില്‍ തിരിച്ചെടുത്തതില്‍ പ്രതിഷേധിച്ച് ആക്രമിക്കപ്പെട്ട നടിക്ക് പുറമെ റിമ കല്ലിങ്കല്‍, രമ്യനമ്പീശന്, ഗീതുമോഹന്‍ദാസ് തുടങ്ങിയവര്‍ രാജിവച്ചിരുന്നു. നടിമാര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചും ‘അമ്മ’യെ രൂക്ഷമായി വിമര്‍ശിച്ചും വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളും രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സംഘടനയിലേക്കില്ലെന്ന് വ്യക്തമാക്കിയുള്ള കത്ത് ദിലീപ് തന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തത്.
ദിലീപിനെ തിരിച്ചെടുത്തത് തങ്ങളെ ഞെട്ടിച്ചെന്നും തിരിച്ചെടുക്കാനുണ്ടായ സാഹചര്യം ചര്‍ച്ച ചെയ്യാന്‍ വീണ്ടും ജനറല്‍ബോഡി യോഗം വിളിക്കണമെന്നും ആവശ്യപ്പെട്ട് നടിമാരായ രേവതി, പത്മപ്രിയ, പാര്‍വതി എന്നിവരും ജനറല്‍ സെക്രട്ടറിക്ക് കത്തും നല്കി.
എന്തെങ്കിലും പറയാനുണ്ടെങ്കില്‍ മിണ്ടാതിരിക്കുന്ന സ്വഭാവം തനിക്കില്ലെന്നും പറയേണ്ടത് പറയേണ്ട സമയത്ത് പറയുമെന്നും ഒരു ഇംഗ്ലീഷ് മാസികയ്ക്ക് നല്കിയ അഭിമുഖത്തില്‍ നടന് പൃഥ്വിരാജും വ്യക്തമാക്കി.
ദിലീപിനെ പുറത്താക്കിയ ക്രെഡിറ്റ് തനിക്ക് വേണ്ട. ‘അമ്മ’യുടെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍ ചേര്‍ന്നാണ് തീരുമാനമെടുത്തത്. ‘അമ്മ’യില്‍ നിന്ന് നടിമാര്‍ രാജിവച്ചതിനെ അഭിനന്ദിച്ച പൃഥ്വിരാജ്, മലയാള സിനിമയില്‍ അത്ഭുതം സൃഷ്ടിക്കാന്‍ കഴിവുള്ള സംഘടനയാണ് ‘അമ്മ’യെന്നും വ്യക്തമാക്കിയിരുന്നു.
കത്തിന്റെ പൂര്‍ണരൂപം
കഴിഞ്ഞ 24നുകൂടിയ അമ്മയുടെ ജനറല്‍ ബോഡിയില്‍ അമ്മയിലെ മെമ്പറായ എന്നെ പുറത്താക്കുവാന്‍ എനിക്കു നോട്ടീസ് നല്‍കാതെയും, എന്റെ വിശദീകരണം കേള്‍ക്കാതെയും എടുത്ത അവയ്ലബിള് എക്സിക്യൂട്ടീവിന്റെ മുന്‍ തീരുമാനം നിലനില്‍ക്കുന്നതല്ല എന്ന് തീരുമാനിച്ചവിവരം മാധ്യമങ്ങളിലൂടെ അറിയാന്‍ ഇടയായി. അതില്‍ അമ്മ ഭാരവാഹികള്‍ക്കും, സഹപ്രവര്‍ത്തകര്‍ക്കും നന്ദി രേഖപ്പെടുത്തുന്നു.
എന്നാല്‍ ഞാന്‍ മനസാ വാചാ അറിയാത്തൊരു കേസിന്റെ കെണിയില്‍ പെടുത്തപ്പെട്ടിരിക്കുന്നതിനാല്‍, ഈ കേസില്‍ കേരളത്തിലെ പ്രേക്ഷകര്‍ക്കും, ജനങ്ങള്‍ക്കും മുന്നില്‍ എന്റെ നിരപരാധിത്വം തെളിയിക്കുംവരെ ഒരുസംഘടനയുടേയും പ്രവര്‍ത്തനങ്ങളില്‍ സജീവമാകാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ഫിയോക്ക് എന്ന സംഘടനക്ക് ഇതേ സാഹചര്യത്തില്‍ എഴുതിയ കത്തില്‍ മുമ്പ് ഇതുഞാന്‍ സൂചിപ്പിച്ചിരുന്നതാണ്.
മലയാളസിനിമയിലെ ഒട്ടേറെ അഭിനേതാക്കള്‍ക്ക് ആശ്രയമായി നില്ക്കുന്ന അമ്മ എന്ന സംഘടനയെ എന്റെ പേരും പറഞ്ഞ് പലരും അപമാനിക്കുന്നത് കാണുമ്പോള്‍ സങ്കടം തോന്നുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: