യുണൈറ്റഡ് നേഷന്‍സ്: നിരോധിത ഭീകരസംഘടനകളായ ജയ്ഷെ മുഹമ്മദും ഹിസ്ബുള്‍ മുജാഹുദീനും ജമ്മു കശ്മീരില്‍ സുരക്ഷാസേനയോട് ഏറ്റുമുട്ടാന്‍ കുട്ടികളെ ഉപയോഗിച്ചിരുന്നെന്ന് യുഎന്‍ റിപ്പോര്‍ട്ട്.
കുട്ടികളെയും സായുധ കലാപങ്ങളെയും സംബന്ധിച്ച യുഎന്‍ സെക്രട്ടറി ജനറലിന്റെ റിപ്പോര്‍ട്ടിലാണ് ഇതു സംബന്ധിച്ചു പരാമര്‍ശമുള്ളത്. സിറിയ, അഫ്ഗാനിസ്ഥാന്, യെമന്‍, ഫിലിപ്പൈന്‍സ്, ഇന്ത്യ, നൈജീരിയ എന്നിവ ഉള്‍പ്പെടെ 20 രാജ്യങ്ങളെ ഉള്‍പ്പെടുത്തിയാണ് റിപ്പോര്‍ട്ട് തയാറാക്കിയത്.
കഴിഞ്ഞ വര്‍ഷം ഈ രാജ്യങ്ങളില്‍ നടന്ന സായുധ ആക്രമണങ്ങളില്‍ 10,000 കുട്ടികള്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നും 8000 കുട്ടികളെ കവചിതങ്ങളായി ഉപയോഗിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കശ്മീരില്‍ സുരക്ഷാ സേന കുട്ടികളെ ചാരവൃത്തിക്കായും വിവരകൈമാറ്റത്തിനായും ഉപയോഗപ്പെടുത്തുന്നതായും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.
ജമ്മു കശ്മീരിനു പുറമേ ഛത്തിസ്ഗഡ്, ജാര്‍ഖണ്ഡ് എന്നിവിടങ്ങളിലും സായുധ സംഘടനകള്‍ സുരക്ഷാ സേനയെ പ്രതിരോധിക്കാന്‍ കുട്ടികളെ ഉപയോഗപ്പെടുത്തുന്നതായി യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: