കൊച്ചി : തിരുവനന്തപുരം എയര്‍പോര്‍ട്ടിലെ പ്ലസ് മാക്സ് ഡ്യൂട്ടി ഫ്രീ ഷോപ്പ് വഴി മദ്യം പുറത്തു വിറ്റ് നികുതി വെട്ടിച്ച കേസില്‍ കസ്റ്റംസ് സൂപ്രണ്ട് ലൂക്ക് കെ. ജോര്‍ജിനെ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് കസ്റ്റംസ് അധികൃതര്‍ ഹൈക്കോടതിയില്‍ ബോധിപ്പിച്ചു. ഈ സാഹചര്യത്തില്‍ ലൂക്ക് കെ. ജോര്‍ജ് ഹൈക്കോടതിയില്‍ നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ പിന്‍വലിച്ചു. വിമാനയാത്രക്കാരുടെ വിവരങ്ങള്‍ അനധികൃതമായി ശേഖരിച്ച് ഇവ ഉപയോഗിച്ച് വിദേശ നിര്‍മ്മിത വിദേശ മദ്യം കരിഞ്ചന്തയില്‍ വിറ്റ കേസില്‍ ലൂക്കിന് പങ്കുണ്ടെന്നു കസ്റ്റംസ് കണ്ടെത്തിയിരുന്നു. ലൂക്കിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നതിന് മുമ്പ് കസ്റ്റംസ് അധികൃതര്‍ സ്റ്റേറ്റ്മെന്റ് സമര്‍പ്പിച്ചു.
ആറ് കോടി രൂപയുടെ നികുതി വെട്ടിപ്പ് നടന്നിട്ടുണ്ടെന്നും കേസിന്റെ അന്വേഷണവുമായി ലൂക്ക് സഹകരിക്കുന്നില്ലെന്നും സ്റ്റേറ്റ്മെന്റില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതു വഴി യാത്ര ചെയ്ത 13,000 യാത്രക്കാരുടെ പാസ്പോര്‍ട്ട് വിവരങ്ങള്‍ ഉള്‍പ്പെടെ പ്ലസ് മാക്സ് കമ്പനി അനധികൃതമായി ശേഖരിച്ച് മദ്യ വില്പന നടത്തിയിട്ടുണ്ട്. അനധികൃതമായി പാസ്പോര്‍ട്ട് വിവരം ശേഖരിക്കാന്‍ ലൂക്ക് സഹായിച്ചിട്ടുണ്ടെന്ന് സംശയിക്കുന്നു. പാസ്പോര്‍ട്ട് രേഖകള്‍ അനധികൃതമായി ശേഖരിക്കുന്നത് രാജ്യ സുരക്ഷക്ക് ഭീഷണിയാണെന്നും സ്റ്റേറ്റ്മെന്റില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: