ഇരിട്ടി: ഇരിട്ടി ടൗണില്‍ ഇന്നലെ പുലര്‍ച്ചെയുണ്ടായ വന്‍ അഗ്നിബാധയില്‍ വ്യാപാര സ്ഥാപനം പൂര്‍ണ്ണമായും കത്തി നശിച്ചു. പടിയൂര്‍ സ്വദേശി സിനോജ് അഗസ്റ്റിന്റെ സ്ഥാപനമാണ് കത്തിനശിച്ചത്. പോലീസിന്റെയും അഗ്നിശമന സേനയുടെയും സമയോചിതമായ ഇടപെടല്‍ മൂലം മറ്റു വ്യാപാരസ്ഥാപനങ്ങളിലേക്കു തീ പടരുന്നത് തടയാനായത് മൂലം വന്‍ അപകടമാണ് ഒഴിവായത്.
പുതിയ ബസ് സ്റ്റാന്റ് വണ്‍വേ റോഡില്‍ മാഞ്ഞു കോംപ്ലക്സില്‍ പ്രവര്‍ത്തിക്കുന്ന ഐഡിയല്‍ ഇലക്ട്രോ ക്രാഫ്റ്റ് എന്ന സ്ഥാപനമാണ് കത്തിനശിച്ചത്. രാത്രികാല പെട്രോളിങ്ങിനിറങ്ങിയ പോലീസ് സംഘമാണ് രാവിലെ 3 മണിയോടെ സ്ഥാപനത്തിനുള്ളില്‍ നിന്നും പുക ഉയരുന്നത് കണ്ട് ഇരിട്ടി അഗ്നിശമന സേനയെ വിവരം അറിയിക്കുന്നത്. ഇവരുടെ സമയോചിതമായ ഇടപെടലും ശക്തമായ മഴയും തീ അടുത്ത സ്ഥാപങ്ങളിലേക്കു പടരുന്നതില്‍ നിന്നും തടുത്തു നിര്‍ത്താനായി. ഇരിട്ടി അഗ്നിരക്ഷാ നിലയം ഓഫീസര്‍ ജോണ്സണ് പീറ്ററുടെ നേതൃത്വത്തില്‍ രണ്ട് യൂണിറ്റ് മൂന്നു മണിക്കൂറോളം നേരം പരിശ്രമിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത്. എന്നാല്‍ സ്ഥാപനത്തിനുള്ളില്‍ ഉണ്ടായിരുന്ന ഇരുപതു ലക്ഷത്തിലേറെ രൂപ വിലവരുന്ന നിരവധി മോട്ടോര്‍ ഉപകരണങ്ങളും പവര്ടൂളുകളും മറ്റും കത്തി നശിച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് തീപിടുത്തത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: