തലശ്ശേരി: നാല് വകുപ്പുകളിലെ ഉദ്യോഗസ്ഥപ്പടയുടെ അകമ്പടിയോടെ കുരുങ്ങിയും കുരുക്കഴിച്ചും ഏറെ സാഹസപ്പെട്ട് എയ്റോ ബ്രിഡ്ജുകള്‍ ദേശീയപാത താണ്ടി. അഴിയൂരില്‍ നിന്നും ഇന്നലെ വെളുപ്പിന് കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം ലക്ഷ്യമിട്ടുള്ള പടുകൂറ്റന്‍ കണ്ടെയ്നറുകളുടെ റോഡ് യാത്ര ഭഗീരഥ പ്രയത്നമായിരുന്നു. എയ്റോ ബ്രിഡ്ജുകള്‍ കയറ്റിക്കൊണ്ട് പോകുന്ന കണ്ടെയ്നറുകള്‍ ആദ്യം കുരുങ്ങിയത് മാഹിയിലാണ്. നേരത്തെ നിര്‍ത്തിയിട്ട അഴിയൂരില്‍ നിന്നും പുറപ്പെട്ട് മൂന്ന് കിലോമീറ്റര്‍ മുക്കിയും മൂളിയും പിന്നിട്ട് മാഹി സ്റ്റാച്യു ജംഗ്ഷനിലെ കൊടും വളവിലെത്തിയപ്പോള്‍ മുന്നോട്ടും പിന്നോട്ടും പോവാനാവാത്ത നിലയായി.
34 മീറ്ററോളം നീളമുള്ള വാഹനം വീതിയില്ലാത്ത സ്ഥലങ്ങളിലാണ് പെട്ടു പോയത്. റോഡിന് ഇരു വശങ്ങളിലുമുള്ള മതിലുകളും വിനയായി. ഗത്യന്തരമില്ലാതെ മതില്ഭാഗങ്ങള് പൊളിച്ചുനീക്കിയാണ് ചില സ്ഥലങ്ങളില്‍ വഴിയൊരുക്കിയത്. ഇവിടെ മാഹി പോലീസും നാട്ടുകാരും ഏറെ സഹായിച്ചു. കണ്ടെയ്നര്‍ വഴിയില്‍ കുടുങ്ങിയതിനെ തുടര്‍ന്ന് ദേശീയ പാതയിലൂടെയുള്ള വാഹന ഗതാഗതം ഏറെ നേരം വഴിതിരിച്ച് വിട്ടിരുന്നു. ചൈനയില്‍ നിന്ന് ഇറക്ക് മതി ചെയ്ത എയ്റോബ്രിഡ്ജുകള്‍ ദേശീയ പാതയിലൂടെ തലശേരി, മുഴപ്പിലങ്ങാട്, മേലേ ചൊവ്വ വഴിയാണ് മട്ടന്നൂര്‍ റോഡിലേക്ക് കടന്നത്. യാത്രാ വഴിയിലുടനീളം അതാതിടത്തെ പോലിസ് സേനാംഗങ്ങളും അഗ്നിശമന സേനയും അനുഗമിച്ചിരുന്നു. 30 ന് എയ്റോ ബ്രിഡ്ജുകള്‍ വിമാനത്താവളത്തിലെത്തിക്കാനാണ് ലക്ഷ്യമിടുന്നത്. ചെന്നൈയില്‍ നിന്ന് ഇക്കഴിഞ്ഞ 7നാണ് കണ്ടെയ്നറുകള്‍ മട്ടന്നൂര്‍ വിമാനത്താവളത്തിലേക്ക് പുറപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: