കണ്ണൂര്‍: ആഗസ്ത് മാസത്തോടെ കണ്ണൂര്‍ സര്‍വ്വകലാശാലയുടെ എല്ലാ ഫയലുകളും ഡിജിറ്റലൈസ് ചെയ്യപ്പെടുമെന്ന് വൈസ് ചാന്‍സിലര്‍ പ്രഫ.ഗോപിനാഥ് രവീന്ദ്രന് സര്‍വ്വകലാശാല ആസ്ഥാനത്ത് വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
പ്ലാനിംഗ് ആന്റ് ഡവലപ്പ്മെന്റ്, ഭരണവിഭാഗം എന്നിവ ഡിജിറ്റലൈസ് ചെയ്തു കഴിഞ്ഞു. സര്‍വ്വകലാശാല സ്റ്റാറ്റിയൂട്ടറി ബോഡികള്‍ പുന സംഘടിപ്പിക്കാനുളള ശ്രമങ്ങള്‍ ഊര്‍ജ്ജിതമായി നടക്കുകയാണെന്നും സെനറ്റ് ഉടന്‍ രൂപീകരിക്കുമെന്നും തുടര്‍ന്ന് അക്കാദമിക് കൗണ്‍സില്‍ ഉള്‍പ്പെടെയുളള ഭരണ നിര്‍വ്വഹണ ബോഡികള്‍ക്കും രൂപം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. റിസര്‍ച്ച് ഡയരക്ടറേറ്റ് സ്ഥാപിച്ചു കഴിഞ്ഞു. താവക്കരയിലെ ആസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന ലൈബ്രറിയെ യൂണിവേഴ്സിറ്റിയുടെ മറ്റ് കാമ്പസുകളുമായി ഇന്റര്‍നെറ്റ് വഴി ബന്ധിപ്പിച്ച് ഡിജിറ്റലൈസ് ചെയ്യപ്പെട്ട പുസ്തകങ്ങള്‍ ഗവേഷണ വിദ്യാര്‍ത്ഥികള്‍ക്കുള്‍പ്പെടെ അതത് ക്യാമ്പസുകളില്‍ നിന്നും ഉപയോഗപ്പെടുത്താനാവുന്ന രീതിയില്‍ ക്രമീകരിക്കും. കൂടാതെ ലൈബ്രറി പൊതുജനങ്ങള്‍ക്ക് ഉപയോഗപ്പെടുത്താനുളള പരിപാടികളും ആസൂത്രണം ചെയ്യുന്നതായി അദ്ദേഹം പറഞ്ഞു.
പരീക്ഷാ ഷെഡ്യൂളുകള്‍ ശാസ്ത്രീയമായി പരിഷ്ക്കരിക്കും. അക്കാദമിക്ക് കലണ്ടറും അവധിയും സെമസ്റ്ററിനനുസരിച്ച് ഷെഡ്യൂള്‍ ചെയ്തു. രണ്ട് സെമസ്റ്ററുകള്‍ക്കിടയില്‍ ഓരോ മാസം അവധിയെന്ന രീതിയാണ് അവലംബിക്കുന്നത്. വിദേശ സര്‍വ്വകലാശാലകളുമായി അക്കാദമിക് സഹകരണം തേടുന്നതായും ജര്‍മ്മന്‍ യൂണിവേഴ്സിറ്റിയുമായി എംഒയു കരാര്‍ ഒപ്പുവെച്ചതായും അദ്ദേഹം പറഞ്ഞു. ഗവേഷണ വിഭാഗത്തിനായി പുതിയ സോഫ്റ്റ്വെയര് വാങ്ങാന്‍ സിന്‍ഡിക്കേറ്റിന്റെ അംഗീകാരത്തോടെ ഓര്‍ഡര്‍ നല്കി കഴിഞ്ഞു. ഗവേഷണ രംഗത്തെ സങ്കീര്‍ണ്ണതകള്‍ ലക്ഷൂകരിച്ചതായും വിസി പറഞ്ഞു.
അധ്യാപകേതര ജീവനക്കാരുടെ നൂറ് തസ്തികകള്‍ സര്‍ക്കാര്‍ അനുവദിച്ചതോടെ ജീവനക്കാരുടെ കുറവ് പരിഹരിച്ചു. എന്നാല്‍ മുപ്പത് ഡിപ്പാര്‍ട്ടുമെന്റുകളിലായി 55 അധ്യാപകര്‍ മാത്രമാണ് നിലവിലുഉളളത്. 33 അധ്യാപക തസ്തികകള്‍ അനുവദിച്ചിട്ടുണ്ട്. നിയമനത്തിനായി വിഞ്ജാപനം ഉടന്‍ ഇറക്കും. കൂടാതെ 67 അധ്യാപകരെ കൂടി സര്‍ക്കാര്‍ അനുവദിക്കും, അതുവരെ ടീച്ചിംഗ് അസിസ്റ്റന്റുമാരേയും വിസിറ്റിംഗ് ഫാക്കല്ട്ടികളേയും ഉപയോഗപ്പെടുത്താനായി 60 ലക്ഷം രൂപ സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ കാലങ്ങളില്‍ സര്‍വ്വകലാശാലയ്ക്കായി അനുവദിച്ച 28 കോടി രൂപ ചിലവഴിക്കാത്തതിനെ തുടര്‍ന്ന് സര്‍ക്കാര്‍ തിരിച്ചെടുത്തു. എന്നാല്‍ ഇതില്‍ 8 കോടി തിരിച്ച് ലഭിച്ചുവെന്നും ചിലവു ചെയ്തതായി കാണിച്ചാല്‍ ബാക്കി 20 കോടി കൂടി സര്‍ക്കാരില്‍ നിന്നും തിരികെ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വാര്‍ത്താ സമ്മേളനത്തില്‍ പ്രോ വൈസ് ചാന്‍സിലര്‍ പ്രഫ.പി.ടി.രവീന്ദ്രന്, രജിസ്ട്രാര്‍ ഡോ.ബാലചന്ദ്രന് കീഴോത്ത്, കണ്ട്രോളര് ഓഫ് എക്സാമിനേഷന് ഡോ.ബാബു ആന്റോ, ഫൈനാന്‍സ് ഓഫീസര്‍ ഷാജി എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: