നമ്മുടെ സംസ്ഥാനത്ത് കന്നുകാലികളില്‍ കണ്ടു വരുന്ന സാംക്രമിക രോഗങ്ങളില്‍ വളരെ പ്രധാനവും ഏറെ സാമ്പത്തിക നഷ്ടം വരുത്തിവെയ്ക്കുന്നതുമായ രോഗമാണ് കുളമ്പുരോഗം. ഇരട്ടക്കുളമ്പുള്ള മൃഗങ്ങളെ ബാധിക്കുന്ന വൈറസ് രോഗമാണിത്. പശു, എരുമ, പന്നി, ആട്, ചെമ്മരിയാട് തുടങ്ങിയവയില്‍ രോഗബാധ കാണപ്പെടുന്നു. കുതിരകളില്‍ ഈ വൈറസ് രോഗമുണ്ടാക്കുന്നില്ല.
വായുവിലൂടെയും, തീറ്റ, വെള്ളം, പുല്ല് എന്നിവയിലൂടെയും രോഗാണു ശരീരത്തില്‍ പ്രവേശിക്കുന്നു. ശക്തമായ പനിയാണ് ആദ്യ ലക്ഷണം. മൂക്കൊലിപ്പ്, ഉമിനീരൊലിപ്പ്, തീറ്റ തിന്നാതിരിക്കല്‍, അയവെട്ടാതിരിക്കല്‍, പാല് കുറയല്‍ എന്നിവയാണ് മറ്റ് പ്രാരംഭ ലക്ഷണങ്ങള്‍. 2-3 ദിവസത്തിനകം വായ, നാക്ക്, മൂക്ക്, മോണകള്‍, അകിട്, ഈറ്റം എന്നിവിടങ്ങളിലും കുളമ്പുകള്‍ക്കിടയിലും കുമിളകള്‍ പ്രത്യക്ഷപ്പെടുന്നു. ഈ പോളകള്‍ പൊട്ടി വ്രണങ്ങളായിത്തീരുന്നു. വ്രണങ്ങളില്‍ പുഴുശല്യം ഉണ്ടാകാം. പശുക്കള്‍ കാലുകള്‍ ഇടയ്ക്കിടെ കുടയുകയും ചില അവസരങ്ങളില്‍ മുടന്തും, കുളമ്പ് ഊരി പോകുന്ന അവസ്ഥയും ഉണ്ടാകും.
തീവ്രമായ രോഗബാധയില്‍ വായിലെയും, മൂക്കിലെയും വ്രണങ്ങള്‍ മൂലം ശ്വാസതടസ്സമുണ്ടാകാം. വൈക്കോല്‍ പോലെയുള്ള കട്ടിയാഹാരം കഴിക്കാന്‍ കഴിയാതെ വരുന്നു. ചെനയുള്ള ഉരുക്കളില്‍ ഗര്‍ഭമലസല്‍ സാധ്യതയുണ്ട്. കറവമാടുകളില്‍ അകിടിലെ വ്രണങ്ങള്‍ അകിടുവീക്കത്തിനു കാരണമാകുന്നു. കന്നുകുട്ടികളില്‍ രോഗം ഹൃദയപേശികളെ ബാധിക്കുന്നതിനാല്‍ മരണമുണ്ടാകും. വലിയ പശുക്കളില്‍ മരണം കുളമ്പുരോഗബാധ മൂലമുണ്ടാകുന്നില്ലെങ്കിലും പാര്‍ശ്വ അണുബാധമൂലം കാലികള്‍ ചത്തുപോകാറുണ്ട്.
വളരെ വേഗത്തില്‍ പടര്‍ന്നു പിടിക്കുന്ന അസുഖമാണ് കുളമ്പുരോഗം. സാംക്രമികശക്തി കൂടുതലായതിനാല്‍ മൃഗങ്ങള്‍ തമ്മില്‍ നേരിട്ടും നേരിട്ടല്ലാതെ മനുഷ്യരിലൂടെയുമുള്ള സമ്പര്‍ക്കം വഴിയും വായുമാര്‍ഗ്ഗവും അണുസംക്രമണം നടക്കും. രോഗബാധയുള്ള മൃഗങ്ങളുടേയോ, അവയുടെ വിസര്‍ജ്ജ്യവസ്തുക്കള്‍, സ്രവങ്ങള്‍, പാല്, മാംസം എന്നിവയുമായുള്ള സമ്പര്‍ക്കം മൂലമോ രോഗം പടരാം. തീറ്റ സാധനങ്ങള്‍, തൊഴുത്തിലെ മറ്റു വസ്തുക്കള്‍, പാല്പാത്രങ്ങള്, ജോലിക്കാര്‍, വാഹനങ്ങള്‍, മറ്റു മൃഗങ്ങള്‍ എന്നിവയൊക്കെ വാഹകരാകാം. വെള്ളം, കാറ്റ് എന്നിവ വഴിയും രോഗം പടര്‍ന്നു പിടിക്കാം. രോഗം മാറിയ പശുവിന്റെ ശരീരത്തില്‍ നിന്നും ഒരു മാസത്തിലധികം സമയംവരെ രോഗാണുബാധ പടരാവുന്നതാണ്. ശരിയായ പരിചരണത്തിലൂടെ 10-15 ദിവസങ്ങള്‍കൊണ്ട് രോഗം പൂര്‍ണ്ണമായി മാറുമെങ്കിലും ഭാവിയില്‍ കിതപ്പ്, വന്ധ്യത, ഉത്പാദനം കുറയല്‍, അമിത രോമ വളര്‍ച്ച തുടങ്ങിയ പ്രശ്നങ്ങള്‍ കാണിച്ചേക്കാം.
രോഗം വരാതിരിക്കാനും വന്നാല്‍ പടര്‍ന്നു പിടിക്കാതിരിക്കാനും ഏറെ മുന്‍കരുതലുകള്‍ വേണ്ടി വരുന്നു. ഫാമിനകത്തേക്കും പുറത്തേക്കും രോഗാണുക്കള്‍ കടക്കാതെ തടയാനുള്ള എല്ലാ വഴികളും നോക്കണം. രോഗബാധയുണ്ടായാല്‍ വിവരം മൃഗാശുപത്രിയില്‍ അറിയിക്കണം. രോഗം വന്നവയെ മാറ്റിപാര്‍പ്പിക്കണം. രോഗം വന്നവയെ പരിപാലിക്കുന്നവര്‍ മറ്റു മൃഗങ്ങളെ കൈകാര്യം ചെയ്യാന്‍ പാടില്ല. രോഗമുള്ളവയുടെ കാര്യങ്ങള്‍ ചെയ്തതിനുശേഷം മാത്രം രോഗമില്ലാത്തവയെ ശുശ്രൂക്ഷിക്കുക. പരിചാരകര്‍ ഓരോ തവണ ഷെഡില്‍ കയറുമ്പോഴും പോരുമ്പോഴും കൈകാലുകള്‍ അണുനാശിനിയില്‍ മുക്കി അണുവിമുക്തമാക്കണം.
ഫാമിന്റെ ഗെയിറ്റിനു മുമ്പില്‍ അണുനാശിനി ചാക്കില്‍ നനച്ചോ ചെറിയ ടാങ്കുകളിലോ നിറച്ച് വച്ച് മനുഷ്യരേയും വാഹനങ്ങളേയും ഇവയില്‍ കഴുകി നനഞ്ഞ പാദങ്ങള്‍, ടയറുകള്‍ ഉപയോഗിച്ച് പ്രവേശിപ്പിക്കുക. 4 ശതമാനം വീര്യമുള്ള അലക്കുകാര ലായനി, 2 ശതമാനം വീര്യമുള്ള കാസ്റ്റിക് സോഡ, 2 ശതമാനം വീര്യമുള്ള ഫോര്‍മാലിന്‍ ഇവ ഉപയോഗിച്ച് ഷെഡുകളും, വസ്തുക്കളും അണുവിമുക്തമാക്കാം.
വായ്ക്കുള്ളിലെ വ്രണങ്ങള്‍ പൊട്ടാസ്യം പെര്‍മാംഗനേറ്റ് ലായനി ഉപയോഗിച്ച് കഴുകിയശേഷം ബോറിക് ആസിഡ് തേനിലോ ഗ്ലിസറിനിലോ ചാലിച്ച് പുരട്ടുക. കാല്‍പാദത്തിലെ വ്രണങ്ങള്‍ 2 ശതമാനം വീര്യമുള്ള അലക്കുകാര ലായനിയിലോ, തുരിശു ലായനിയിലോ കഴുകി ആന്റി സെപ്റ്റിക്ക് ലേപനങ്ങള്‍ പുരട്ടി കൊടുക്കുക. രോഗലക്ഷണമായ പനി കുറയാനുള്ള മരുന്നുകളും പാര്‍ശ്വ അണുബാധ തടയാന്‍ ആന്റിബയോട്ടിക്കുകളും ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം നല്‍കാം. വൈറസ് രോഗമായതിനാല്‍ പ്രത്യേക ചികിത്സയില്ല.
പ്രതിരോധ കുത്തിവെയ്പ് (വാക്സിനേഷന്) നല്‍കുകയാണ് രോഗ പ്രതിരോധത്തിനുള്ള ഫലപ്രദമായ മാര്‍ഗ്ഗം. നാലുമാസം പ്രായത്തില്‍ താഴെയുള്ള കിടാവുകളേയും ഏഴുമാസത്തിനു മുകളില്‍ ചെനയുള്ള പശുക്കളേയും ഒഴിവാക്കണം. പശു, എരുമ, പന്നി എന്നിവയ്ക്ക് കുത്തിവെയ്പ് നല്‍കണം. കറവയുള്ള പശുക്കളില്‍ കുത്തിവെയ്പിനുശേഷം താല്‍ക്കാലികമായി ഏതാനും ദിവസം പാല് കുറഞ്ഞേക്കുമെങ്കിലും പൂര്‍വ്വസ്ഥിതി അതിവേഗം പ്രാപിക്കുന്നതാണ്. ആരോഗ്യാവസ്ഥയിലുള്ള ഉരുക്കളാണ് കുത്തിവെയ്പിന് വിധേയമാകേണ്ടത്.
വിരബാധയോ മറ്റു രോഗങ്ങളോ ഉള്ളവയില്‍ ചില അവസരങ്ങളില്‍ പാര്‍ശ്വഫലങ്ങള്‍ കാണുന്നു. രോഗം പടരുന്ന സമയത്ത,് കന്നുകാലികള്‍ കൂട്ടം കൂടുന്ന പ്രദര്‍ശനങ്ങളിലോ ക്യാമ്പുകളിലോ കൊണ്ടുപോയി പ്രതിരോധ കുത്തിവെയ്പ് നല്‍കുന്നത് നന്നല്ല. കാരണം രോഗാണു ശരീരത്തില്‍ കടന്നാല്‍ 2-7 ദിവസത്തിനകം രോഗമുണ്ടാകുന്നു. എന്നാല്‍ കുത്തിവെയ്പ് നടത്തിയതിന്റെ ഫലമായുള്ള പ്രതിരോധശക്തി രൂപപ്പെടാന്‍ 14-21 ദിവസമെടുക്കുന്നു.
(മണ്ണുത്തി വെറ്ററിനറി കോളജ് അസിസ്റ്റന്റ് പ്രൊഫസറാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: