വോള്‍ഗഗ്രാഡ്: സെനഗലിനെ തോല്‍പ്പിച്ച് കൊളംബിയ ഗ്രൂപ്പ് എച്ച് ചാമ്പ്യന്മാരായി പ്രീ ക്വാര്‍ട്ടറില്‍. മറ്റൊരു മത്സരത്തില്‍ ജപ്പാന് 1-0ന് പോളണ്ടിനോട് തോറ്റെങ്കിലും പ്രീ ക്വാര്‍ട്ടറിലെത്തി. ഈ ലോകകപ്പില്‍ നോക്കൗട്ട് റൗണ്ടില്‍ ഇടം നേടുന്ന ഏക ഏഷ്യന്‍ രാജമാണ് ജപ്പാന്.
ഇന്നലെ സമാറ അരീനയില്‍ നടന്ന മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു കൊളംബിയന്‍ വിജയം. നോക്കൗട്ട് റൗണ്ടില്‍ കടക്കാന്‍ ജയം അനിവാര്യമായിരുന്ന കൊളംബിയക്കായി 74-ാം മിനിറ്റില്‍ മിനയാണ് വിജയഗോള്‍ നേടിയത്. കോര്‍ണറില്‍നിന്ന് യുവാന്‍ ഗ്വന്റേറോ ഉയര്‍ത്തിവിട്ട പന്ത് ബുള്ളറ്റ് ഹെഡ്ഡറിലൂടെ മിനാ വലയിലെത്തിച്ചു. ഇതോടെ കൊളംബിയയ്ക്ക് മൂന്ന് കളികളില്‍ നിന്ന് ആറ് പോയിന്റായി. ജപ്പാനോട് ആദ്യ കൡയില്‍ തോറ്റ കൊളംബിയ രണ്ടാം മത്സരത്തില്‍ പോളണ്ടിനെ തകര്‍ത്തിരുന്നു. പരാജയത്തോടെ സെനഗല്‍ നോക്കൗട്ട് റൗണ്ടില്‍ കടക്കാതെ പുറത്തായി.
ജപ്പാനും സെനഗലും തോറ്റതോടെ രണ്ട് ടീമുകള്‍ക്കും നാല് പോയിന്റായിരുന്നു. ഗോള്‍ ശരാശരിയിലും രണ്ട് ടീമുകളും ഒപ്പമായിരുന്നു. ഇരുവരും ഏറ്റുമുട്ടിയപ്പോള്‍ 2-2ന് സമനില പാലിക്കുകയും ചെയ്തു. ഇതോടെ ഫെയര്‍ പ്ലേ പോയിന്റിന്റെ അടിസ്ഥാനത്തിലാണ് ജപ്പാന് നോക്കൗട്ട് റൗണ്ടിലേക്ക് മുന്നേറിയത്. ജപ്പാനും സെനഗലിനും ഒരു സമനില മാത്രം മതിയായിരുന്നു നോക്കൗട്ട് റൗണ്ടിലെത്താന്‍. എന്നാല്‍ ഇരു ടീമുകളും തോറ്റതാണ് കാര്യങ്ങള്‍ തകിടംമറിച്ചത്.
പോളണ്ടിനെതിരെ മികച്ച പ്രകടനം നടത്തിയത് ജപ്പാനായിരുന്നു. മിന്നുന്ന മുന്നേറ്റങ്ങളുമായി പോളണ്ടിനെ നിരന്തരം വിറപ്പിച്ചു. പോളിഷ് ഗോളി ഫാബിയാന്‍സ്കിയുടെ ഉജ്ജ്വല പ്രകടനമാണ് ജപ്പാനെഗോള് നേടുന്നതില്‍ നിന്ന് തടഞ്ഞുനിര്‍ത്തിയത്. പന്തടക്കത്തിലും ഷോട്ടുകള്‍ ഉതിര്‍ക്കുന്നതിലുമെല്ലാം ജപ്പാനായിരുന്നു നേരിയ മുന്‍തൂക്കം. മറുവശത്ത് പോളണ്ട് റോബര്‍ട്ടോ ലെവന്‍ഡോവ്സ്കിയെ മുന്‍നിര്‍ത്തിയായിരുന്നു ആക്രമണം മെനഞ്ഞത്. എന്നാല്‍ ലെവന്‍ഡോവ്സ്കിയെ ജപ്പാന് പ്രതിരോധം കൂച്ചുവിലങ്ങിട്ടു കെട്ടിയതോടെ മുന്നേറ്റങ്ങളുടെ മുനയൊടിഞ്ഞു. ഇതോടെ ആദ്യപകുതി ഗോള്‍രഹിതമായി. രണ്ടാം പകുതിയിലും ജപ്പാന്റെ മുന്നേറ്റമായിരുന്നു കൂടുതല്‍. എന്നാവല്‍ 56-ാം മിനിറ്റില്‍ അപ്രതീക്ഷിതമായി ജപ്പാന് ഗോള്‍ വല കുലുങ്ങി. ഫ്രീകിക്കില്‍ നിന്നും ലഭിച്ച അവസരമാണ് ഗോളില്‍ എത്തിയത്. കുര്‍സാവ എടുത്ത കിക്ക് ബെഡ്നാര്‍ക്ക് മനോഹരമായ ഹെഡ്ഡറിലൂടെ വലയിലെത്തിക്കുകയായിരുന്നു. അതിനുശേഷം സമനിലക്കായി ജപ്പാന് താരങ്ങള്‍ കിണഞ്ഞു ശ്രമിച്ചെങ്കിലും പോളിഷ് പ്രതിരോധവും ഗോള്‍കീപ്പര്‍ ഫാബിയാന്‍സ്കിയും കീഴടങ്ങാന്‍ തയ്യാറായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: