ദമാസ്കസ്: വിമതകേന്ദ്രത്തിനു നേരെ സിറിയന്‍ സേന നടത്തിയ വ്യോമാക്രമണത്തില്‍ 27 പേര് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്.
അല്‍ എംസെഫ്ര പട്ടണത്തിലും ദരായിലുമാണ് ആക്രമണങ്ങള്‍ ഏറെയും നടന്നത്. 35 വ്യോമാക്രമണങ്ങള്‍ നടന്ന അല്‍ എംസെഫ്ര പട്ടണം തീര്‍ത്തും നാശോന്മുഖമാണെന്ന് സിറിയന്‍ മനുഷ്യാവകാശ നിരീക്ഷണ വിഭാഗം അറിയിച്ചു. ദരായിലെ ആക്രമണത്തില്‍ അഞ്ചുപേരാണ് കൊല്ലപ്പെട്ടത്. അല്‍ എംസെഫ്രയില് ഒരു ആക്രമണം നടന്നത് ആളുകള്‍ സുരക്ഷിത താവളത്തിലേക്ക് മാറുന്നതിനിടെയാണ്. മരിച്ചതില്‍ അഞ്ചുപേര്‍ കുട്ടികളാണ്. പട്ടണത്തിലെ ആശുപത്രികള്‍ ആക്രമണത്തില്‍ തകര്‍ന്നു.
ദമാസ്കസിന്റെ പരിസരപ്രദേശങ്ങള്‍ ഉള്‍പ്പെടെയുള്ള വിമത ശക്തികേന്ദ്രങ്ങളെ മോചിപ്പിച്ച സര്‍ക്കാര്‍ സൈന്യം, തെക്കന്‍ പ്രദേശങ്ങള്‍ക്കെതിരെ കഴിഞ്ഞ ദിവസമാണ് നടപടി ശക്തമാക്കിയത്. വിമതരുടെ കൈവശമുള്ള ഖുനൈത്വറ, ദരാ, സുവൈദയുടെ ഭാഗങ്ങള്‍ എന്നിവ പിടിച്ചടക്കുകയെന്ന ലക്ഷ്യത്തോടെയാണ് ജൂണ്‍ 19ന് സിറിയന്‍ സൈന്യം ആക്രമണം ആരംഭിച്ചത്. ആക്രമണത്തെ തുടര്‍ന്ന് കഴിഞ്ഞ ആഴ്ച മാത്രം 50,000 പേരാണ് ഇവിടെ നിന്നും പലായനം ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: