ന്യൂദല്‍ഹി: കഴിഞ്ഞ ആറുമാസത്തിനിടെ ഇന്ത്യയില്‍ 260 പുള്ളിപ്പുലികളെ കൊന്നൊടുക്കിയതായി റിപ്പോര്‍ട്ട്. ഇതില്‍ 90 പുള്ളിപ്പുലികളെ വേട്ടയാടിക്കൊന്നതാണെന്നും വൈല്‍ഡ് ലൈഫ് പ്രൊട്ടക്ഷന്‍ സൊസൈറ്റി ഓഫ് ഇന്ത്യ (ഡബ്ല്യുപിഎസ്ഐ) വ്യക്തമാക്കുന്നു. അതായത് ഈ വര്‍ഷം പ്രതിമാസം 15 പുള്ളിപ്പുലികള്‍ വീതം വേട്ടയാടപ്പെടുന്നതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇവയുടെ ശരീരഭാഗങ്ങള്‍ക്കു വേണ്ടിയാണ് കൊന്നൊടുക്കുന്നത്. പത്തുവര്‍ഷത്തിനിടെ 1,593 പുള്ളിപ്പുലികളെയാണ് ഇന്ത്യയില്‍ കൊന്നുതള്ളിയിരിക്കുന്നത്.
പുള്ളിപ്പുലികളെ കൊന്നൊടുക്കുന്നവര്‍ക്കെതിരെ നിയമ സംവിധാനം ശക്തമാക്കണം. ഇവയുടെ ശരീരഭാഗങ്ങള്‍ വില്‍പ്പന നടത്തുന്ന വന്‍ സംഘമാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നതെന്ന് പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍ ടിറ്റോ ജോസഫ് അറിയിച്ചു. രാജ്യാന്തര മാര്‍ക്കറ്റില്‍ ഇവയുടെ ശരീരഭാഗങ്ങള്‍ക്ക് ആവശ്യക്കാരേറെയായതാണ് വേട്ടയാടപ്പെടാനുള്ള പ്രധാന കാരണമെന്നും പറയുന്നു. കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ കീഴിലുള്ള വൈല്‍ഡ് ലൈഫ് കണ്ട്രോള് ബ്യൂറോ ഇക്കാര്യത്തില്‍ പ്രവര്‍ത്തനം ശക്തമാക്കേണ്ടതുണ്ട്. 1972 വന്യജീവി സംരക്ഷണ നിയമത്തിലെ ഷെഡ്യൂള്‍ ഒന്നിലാണ് പുള്ളിപ്പുലികള്‍ ഉള്‍പ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: