കൊച്ചി: താരസംഘടനയായ അമ്മയിലേക്ക് ദിലീപിനെ തിരിച്ചെടുത്തതിനെതിരെ പ്രതികരിക്കാത്ത ഇടത് താരങ്ങള്‍ക്കെതിരെ ഇടതുമുന്നണിയിലും അതൃപ്തി. അമ്മ മുന്‍ പ്രസിഡന്റ് ഇന്നസെന്റ് എംപി, എംഎല്‍എമാരായ മുകേഷ്, ഗണേഷ്കുമാര് എന്നിവര്‍ പരസ്യമായി നിലപാട് അറിയിക്കാത്തതാണ് ഇടത് മുന്നണിയിലെ നേതാക്കളെ ചൊടിപ്പിച്ചത്. നടിയെ ആക്രമിച്ച സംഭവത്തില്‍ ദിലീപ് കുറ്റക്കാരനാണെന്ന് സര്‍ക്കാര്‍ കോടതിയില്‍ ആവര്‍ത്തിക്കുമ്പോള്‍ ഇടത് ജനപ്രതിനിധികള്‍ സംഘടനയില്‍ അഭിപ്രായം പറയാത്തതാണ് വിര്‍ശനത്തിനിടയാക്കിയത്. രൂക്ഷ വിമര്‍ശനമുയര്‍ന്നതോടെ ഇടതുതാരങ്ങളും വെട്ടിലായി.
മന്ത്രി മേഴ്സിക്കുട്ടിയമ്മയും സംസ്ഥാന വനിതാ കമ്മീഷന് അധ്യക്ഷ എം.സി. ജോസഫൈനും പരസ്യമായി ഇടത് ജനപ്രതിനിധികളെ വിമര്‍ശിച്ചു. സ്ത്രീ സംരക്ഷണമെന്ന ഇടതുമുന്നണിയുടെ നയം നടപ്പിലാക്കാന്‍ അമ്മയിലെ അംഗങ്ങളായ ജനപ്രതിനിധികള്‍ക്ക് ബാധ്യതയുണ്ടെന്നും ഇക്കാര്യത്തില്‍ അവര്‍ക്ക് പ്രതികരിക്കേണ്ടി വരുമെന്നുമായിരുന്നു മന്ത്രി മേഴ്സിക്കുട്ടിയമ്മയുടെ വിമര്‍ശനം. ദിലീപിനെ തിരിച്ചെടുത്ത നടപടി തിരുത്തണമെന്നും മേഴ്സിക്കുട്ടിയമ്മ ആവശ്യപ്പെട്ടു.
ദിലീപിനെ തിരിച്ചെടുത്തതിനെതിരെ ഇടത് ജനപ്രതിനിധികള്‍ നിലപാട് സ്വീകരിക്കണമായിരുന്നുവെന്നാണ് വനിതാ കമ്മീഷന് അധ്യക്ഷ ജോസഫൈന്റെ വിമര്‍ശനം. ഇവരില്‍ നിന്ന് ഇത്തരം നടപടിയല്ല പ്രതീക്ഷിച്ചത്. ഇന്നസെന്റ് എംപിയും താരങ്ങളായ എംഎല്‍എമാരും നിലപാട് അറിയിക്കണമെന്നും ജോസഫൈന് തുറന്നടിച്ചു. അമ്മയുടെ പ്രസിഡന്റ് മോഹന്‍ലാലിനെയും വിമര്‍ശിച്ചിട്ടുണ്ട്.
ദിലീപിനെ തിരിച്ചെടുത്ത നടപടിക്കെതിരെ ഭരണപരിഷ്കാര കമ്മീഷന് ചെയര്മാന് വി.എസ്. അച്യുതാനന്ദന്, മന്ത്രിമാരായ തോമസ് ഐസക്, ജി. സുധാകരന്, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്, പി.കെ. ശ്രീമതി എംപി എന്നിവരും രംഗത്ത് വന്നു. ദിലീപിനെ സംഘടന തിരിച്ചെടുത്തത് തെറ്റായിപ്പോയെന്നാണ് നേതാക്കള്‍ പറഞ്ഞത്. തീരുമാനത്തിനെതിരെ ഇടത് ജനപ്രതിനിധികള്‍ പ്രതികരിക്കാതിരുന്നതിനെതിരെയുള്ള പരോക്ഷ വിമര്‍ശനം കൂടിയായി ഇത്. അമ്മയുടെ നടപടിക്കെതിരെ രാജിവച്ച് പ്രതിഷേധിച്ച നടിമാരെ അഭിനന്ദിക്കാനും നേതാക്കള്‍ മറന്നില്ല.
പച്ചക്കറിയെക്കുറിച്ച് പറയാമെന്ന് മുകേഷ്
അമ്മയിലേക്ക് നടന് ദിലീപിനെ തിരിച്ചെടുത്തതിനെ തുടര്‍ന്ന് നാലു നടിമാര്‍ രാജിവച്ചതിനെക്കുറിച്ച് പറയില്ലെന്ന് പറഞ്ഞ സംഘടനയുടെ വൈസ് പ്രസിഡന്റും എംഎല്‍എയുമായ മുകേഷിന്റെ നിലപാടും ഏറെ വിമര്‍ശനത്തിനിടയാക്കി. പറയാനുള്ളത് പാര്‍ട്ടി ഓഫീസില്‍ പറഞ്ഞോളാമെന്നും വേണെങ്കില്‍ മണ്ഡലത്തെക്കുറിച്ചോ ഒരു മുറം പച്ചക്കറിയെക്കുറിച്ചോ പറയാമെന്നുമായിരുന്നു മുകേഷിന്റെ പരാമര്‍ശം.
ഇടത് നേതാക്കളില്‍ നിന്നുണ്ടായ വിമര്‍ശനങ്ങള്‍ക്ക് പുറമെ സിനിമാ മേഖലയില്‍ നിന്നും താര ജനപ്രതിനിധികള്‍ക്ക് വിമര്‍ശനം നേരിടേണ്ടി വന്നു. സംഘടനയിലുള്ള ഇടതുപക്ഷ എംപി ഇന്നസെന്റ്, ഇടത് എംഎല്‍എമാരായ മുകേഷ്, കെ.ബി. ഗണേഷ്കുമാര് എന്നിവര്‍ ഇക്കാര്യത്തില്‍ എന്ത് നിലപാടെടുക്കും എന്നാണ് ഉറ്റുനോക്കുന്നതെന്നും അവര്‍ എടുക്കുന്ന തീരുമാനം അറിഞ്ഞിട്ടുവേണം എനിക്കൊരു തീരുമാനമെടുക്കാനുമെന്നാണ് ജോയ് മാത്യു പ്രതികരിച്ചത്. ഇടത് ജനപ്രതിനിധികളായ താരങ്ങള്‍ക്കെതിരെ സാമൂഹ മാധ്യമങ്ങളിലും രൂക്ഷ വിമര്‍ശനമാണുയരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: