പത്തനംതിട്ട: ശബരിമല തീര്‍ഥാടനക്കാലത്ത് നിലയ്ക്കലിലെ പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ വാഹനങ്ങള്‍ക്കു സമീപം പാചകവാതക സിലിണ്ടറുകള്‍ ഉപയോഗിച്ച് ഭക്ഷണം തയ്യാറാക്കുന്നത് വന്‍ അപകടത്തിനിടയാക്കുമെന്ന് അധികൃതര്‍.
ഇന്നലെ പത്തനംതിട്ട കളക്ടറേറ്റില്‍ ശബരിമല തീര്‍ഥാടനത്തിന് മുന്നോടിയായി ഏര്‍പ്പെടുത്തേണ്ട ക്രമീകരണങ്ങളെപ്പറ്റി ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന യോഗത്തിലാണ് അപകടസാധ്യത ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടിയത്. ഇതരസംസ്ഥാനങ്ങളില്‍ നിന്ന് തീര്‍ഥാടകര്‍ വരുന്ന സ്വകാര്യബസ്സുകളും മറ്റ് വാഹനങ്ങളും നിലയ്ക്കല്‍ പാര്‍ക്കിംഗ് ഗ്രൗണ്ടിലാണ് പാര്‍ക്കു ചെയ്യുന്നത്.
തിരക്കുള്ള ദിവസങ്ങളില്‍ വലുതും ചെറുതുമായി പതിനയ്യായിരം വാഹനങ്ങള്‍ വരെ ഇവിടെ പാര്‍ക്കു ചെയ്യാറുണ്ട്. ഇതര സംസ്ഥാനങ്ങളില്‍ നിന്നുമുള്ള വലിയ വാഹനങ്ങളിലെ ഡ്രൈവര്‍മാരും തീര്‍ഥാടകരും തങ്ങളുടെ വാഹനങ്ങള്‍ക്ക് സമീപമാണ് മിക്കപ്പോഴും ഭക്ഷണം പാകം ചെയ്യുന്നത്. ദിവസങ്ങള്‍ നീണ്ടുനില്‍ക്കുന്ന തീര്‍ഥാടന യാത്രയ്ക്കിടയില്‍ ഭക്ഷണം തയാറാക്കാന്‍ ഒന്നിലധികം പാചകവാതക സിലിണ്ടറുകളടക്കമുള്ള സന്നാഹങ്ങളുമായാണ് ഇവര്‍ എത്തുന്നത്.
ഒരേസമയം നിരവധി തീര്‍ത്ഥാടകസംഘങ്ങള്‍ വേണ്ടത്ര സുരക്ഷ ഇല്ലാതെ പാചകവാതകം ഉപയോഗിക്കുന്നത് അപകടസാധ്യത വര്‍ധിപ്പിക്കും. ഇത് ഒഴിവാക്കുന്നതിന് ദേവസ്വം ബോര്‍ഡ് നിലയ്ക്കലിലെ പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ അവിടെയെത്തുന്നവര്‍ക്ക് ആഹാരം പാചകം ചെയ്യുന്നതിനായി നിശ്ചിത സ്ഥലം അനുവദിച്ച് നല്‍കണം. വാഹനങ്ങളുടെ സമീപം ആഹാരം പാകം ചെയ്യുന്നത് പൂര്‍ണമായും ഒഴിവാക്കുന്നതിന് പോലീസ് നടപടികള്‍ സ്വീകരിക്കണമെന്നും ജില്ലാ കളക്ടര്‍ പി. ബി. നൂഹ് നിര്‍ദേശം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: