ന്യൂദല്‍ഹി: ജനങ്ങള്‍ക്കിടയില്‍ തെറ്റായ പ്രചാരണം നടത്തി രാജ്യത്ത് പ്രതിപക്ഷം അശാന്തി പടര്‍ത്തുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇതിലൂടെ രാഷ്ട്രീയ നേട്ടമുണ്ടാക്കാമെന്ന് പ്രതീക്ഷിക്കുന്ന പ്രതിപക്ഷത്തിന് അംബേദ്കറുടെയും ഗാന്ധിയുടെയും കബീറിന്റെയും നാട്ടിലെ യാഥാര്‍ഥ്യം അറിയില്ല. കവി കബീര്‍ദാസിന്റെ അഞ്ഞൂറാം ചരമവാര്‍ഷികദിനത്തില്‍ ജന്മസ്ഥലമായ ഉത്തര്‍പ്രദേശിലെ മഘറില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സമാധിയില്‍ മോദി പുഷ്പാര്‍ച്ചന നടത്തി.
അടിയന്തരാവസ്ഥ നടപ്പാക്കിയവരും അതിനെ എതിര്‍ത്തവരും ഇപ്പോള്‍ ഒരുമിച്ചിരിക്കുകയാണെന്ന് പ്രതിപക്ഷ സഖ്യത്തെ പരിഹസിച്ച് മോദി പറഞ്ഞു. ഇവര്‍ ജനങ്ങളുടെ നന്മയല്ല ആഗ്രഹിക്കുന്നത്. വ്യക്തിപരമായി എന്തൊക്കെ നേട്ടമുണ്ടാക്കാന്‍ സാധിക്കുമെന്നും എങ്ങനെ അഴിമതി നടത്താമെന്നുമാണ് ആലോചിക്കുന്നത്. ചില നേതാക്കള്‍ സര്‍ക്കാര്‍ ബംഗ്ലാവുകളെക്കുറിച്ച് മാത്രമാണ് ചിന്തിക്കുന്നതെന്ന് അഖിലേഷ് യാദവിന്റെ വിവാദം പരാമര്‍ശിച്ച് അദ്ദേഹം ചൂണ്ടിക്കാട്ടി.
സന്ത് കബീര്‍ ജാതിയില്‍ വിശ്വസിച്ചിരുന്നില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. എല്ലാവരും തുല്യരാണെന്ന അദ്ദേഹത്തിന്റെ സന്ദേശം ഉള്‍ക്കൊണ്ട് പുതിയ ഇന്ത്യയെ സൃഷ്ടിക്കാനാണ് ബിജെപി ശ്രമിക്കുന്നത്. സന്ത് കബീര്‍ ഗുഹ സന്ദര്‍ശിച്ച പ്രധാനമന്ത്രി സന്ത് കബീര്‍ അക്കാദമിക്ക് തറക്കല്ലിട്ടുള്ള ഫലകവും അനാവരണം ചെയ്തു. 24 കോടി രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന അക്കാദമി സന്ത് കബീറിന്റെ പൈതൃകത്തോടൊപ്പം ഉത്തര്‍പ്രദേശിന്റെ നാടോടി കലാരൂപങ്ങളും ഗ്രാമ്യ ഭാഷകളും സംരക്ഷിക്കാനുള്ള സ്ഥാപനമായിരിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: