മോസ്കോ: ചിറകടിച്ച് പറന്നുയര്‍ന്ന് കാനറികള്‍ റഷ്യന്‍ ലോകകപ്പിന്റെ പ്രീ ക്വാര്‍ട്ടറിലെത്തി. ഗ്രൂപ്പ് ഇയില്‍ നിന്ന് ഒന്നാമതായാണ് ബ്രസീലിന്റെ കുതിപ്പ്. മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ സാംബ നൃത്തം ചവിട്ടിയ ബ്രസീല്‍ സെര്‍ബിയയെ തകര്‍ത്തത്. ബ്രസീലിനായി പൗളീഞ്ഞോയും തിയാഗോ സില്‍വയുമാണ് ഗോള്‍ നേടിയത്. ജൂലായ് രണ്ടിന് നടക്കുന്ന പ്രീ ക്വാര്‍ട്ടറില്‍ മെക്സിക്കോയാണ് ബ്രസീലിന്റെ എതിരാളികള്‍.
ഗ്രൂപ്പില്‍ മൂന്ന് കളികളില്‍ നിന്ന് 7 പോയിന്റ് നേടിയാണ് ബ്രസീല്‍ ഒന്നാമതെത്തിയത്. മൂന്ന് പോയിന്റ് മാത്രം നേടിയ സെര്‍ബിയ പുറത്തായി. തുടര്‍ച്ചയായ 13-ാം തവണയാണ് ബ്രസീല്‍ ലോകകപ്പിന്റെ രണ്ടാം റൗണ്ടിലെത്തുന്നത്. സെര്‍ബിയയ്ക്ക് ഇത്തവണയും ആദ്യ റൗണ്ടില്‍ പുറത്താകാനായിരുന്നു വിധി. സെര്‍ബിയ കഴിഞ്ഞ മത്സരത്തില്‍ ഇറക്കിയ ടീമില്‍ മൂന്ന് മാറ്റങ്ങള്‍ വരുത്തിയപ്പോള്‍ ബ്രസീല്‍ കോസ്റ്ററിക്കക്കെതിരായ അതേ ഇലവനെ നിലനിര്‍ത്തി. 4-2-3-1 ശൈലിയിലായിരുന്നു ഇരു ടീമുകളും കളത്തിലെത്തിയത്.
കഴിഞ്ഞ രണ്ട് മത്സരങ്ങളില്‍ നിന്ന് വ്യത്യസ്തമായി തികഞ്ഞ ആത്മവിശ്വാസത്തിലായിരുന്നു ബ്രസീല്‍ സെര്‍ബിയക്കെതിരെ കളത്തിലെത്തിയത്. അത് അവരുടെ കളിയിലും പ്രതിഫലിച്ചു. തുടക്കം മുതല്‍ കുടീഞ്ഞോയും നെയ്മറും ചേര്‍ന്ന് സെര്‍ബിയന്‍ പ്രതിരോധത്തെ വിറപ്പിച്ചു. ഗോള്‍ നേടിയില്ലെങ്കിലും ഗോളിനും മുന്നേറ്റങ്ങള്‍ക്കും വഴിയൊരുക്കി സൂപ്പര്‍ താരം നെയ്മര്‍ മൈതാനം അടക്കിവാണു. എന്നാല്‍ മുന്നേറ്റത്തില്‍ ഗബ്രിയേല്‍ ജീസസ് അവസരത്തിനൊത്തുയര്‍ന്നില്ല. മധ്യനിരയില്‍ വില്യനും പലപ്പോഴും പിഴച്ചു. പത്താം മിനിറ്റില്‍ പ്രതിരോധത്തിലെ സൂപ്പര്‍താരം മാഴ്സെലോ പരിക്കേറ്റ് മടങ്ങിയത് നേരിയ തിരിച്ചടിയായെങ്കിലും പകരമിറങ്ങിയ ഫിലിപ്പെ ലൂയിസ് ഒരുപരിധിവരെ അത് പരിഹരിച്ചു. ആദ്യപകുതിയില്‍ സെര്‍ബിയ പന്തടക്കത്തിന്റെ കാര്യത്തില്‍ ഏറെയൊന്നും പിന്നിലായിരുന്നില്ല. എന്നാല്‍ അവസരങ്ങള്‍ തുറന്നെടുക്കുന്നതില്‍ അവരുടെ സ്ട്രൈക്കര്‍മാര്‍ പരാജയമായി. അതേസമയം ഫിനിഷിങ്ങില്‍ പിഴച്ചത് ബ്രസീലിനും തിരിച്ചടിയായി.
25-ാം മിനിറ്റില്‍ നെയ്മറിന്റെ ഇടംകാലന്‍ ഷോട്ട് സെര്‍ബിയന്‍ ഗോളി ഉജ്ജ്വലമായി രക്ഷപ്പെടുത്തി. ഇതിന് മുന്‍പ് ജീസസും കുടീഞ്ഞോയും നെയ്മറുമെല്ലാം അവസരങ്ങള്‍ തുലച്ചുകളഞ്ഞിരുന്നു. ഒടുവില്‍ 36-ാം മിനിറ്റില്‍ ബ്രസീല്‍ പൗളീഞ്ഞോയിലൂടെ സെര്‍ബിയന്‍ പ്രതിരോധക്കോട്ട തകര്‍ത്ത് ആദ്യ ഗോള്‍ നേടി. മധ്യഭാഗത്ത് നിന്ന് കുട്ടീഞ്ഞോ സെര്‍ബിയന്‍ ബോക്സിലേക്ക് നീട്ടിക്കൊടുത്ത പന്ത് സ്റ്റോയിക്കോവിച്ചനെ മറികടന്ന് ഓടിപിടിച്ചെടുത്ത പൗളീഞ്ഞോ അഡ്വാന്‍സ് ചെയ്തുവന്ന ഗോളിയുടെ തലയ്ക്ക് മുകളിലൂടെ വലംകാല് കൊണ്ട് വലയിലേക്ക് കോരിയിട്ടു (1-0). പിന്നീട് 40-ാം മിനിറ്റില്‍ സെര്‍ബിയയ്ക്ക് ഗോള്‍ മടക്കാന്‍ ഒരവസരം ലഭിച്ചെങ്കിലും മുതലാക്കാനായില്ല. ആദ്യപകുതി അവസാനിക്കുന്നതിന് തൊട്ടുമുന്‍പ് ബോക്സിന്റെ ഇടതുഭാഗത്തുനിന്ന് നെയ്മര്‍ പായിച്ച ഷോട്ട് നേരിയ വ്യത്യാസത്തിന് പുറത്തുപോയി. ഇതോടെ ആദ്യപകുതിയില്‍ ബ്രസീല്‍ 1-0ന് മുന്നില്‍.
രണ്ടാം പകുതിയില്‍ സെര്‍ബിയ കൂടുതല്‍ ഒത്തിണക്കം കാണിച്ചു. മികച്ച മുന്നേറ്റങ്ങളുമായി സെര്‍ബിയന്‍ താരങ്ങള്‍ ബ്രസീല്‍ ബോക്സില്‍ സമ്മര്‍ദ്ദം ചെലുത്തിയെങ്കിലും ഫിനിഷിങ്ങിലെ പോരായ്മയും പ്രതിരോധവും ചേര്‍ന്ന് അവയെല്ലാം വിഫലമാക്കി. 57-ാം മിനിറ്റില്‍ നടത്തിയ കൗണ്ടര്‍ അറ്റാക്കില്‍ കുടീഞ്ഞോയുടെ സുന്ദരന്‍ പാസുമായി കയറി വന്ന നെയ്മറിന്റെ ഷോട്ട് സെര്‍ബിയന്‍ ഗോളി തടുത്തിട്ടു. ദുര്‍ബല ഷോട്ട് സെര്‍ബിയന്‍ ഗോളി തടഞ്ഞു. 65-ാം മിനിറ്റില്‍ മിട്രോവിച്ചിന്റെ ഹെഡ്ഡര്‍ ബ്രസീല്‍ ഗോളി അലിസണ് കയ്യിലൊതുക്കി. തൊട്ടുപിന്നാലെ പൗളീഞ്ഞോയെ പിന്‍വലിച്ച് ഫെര്‍ണാണ്ടീഞ്ഞോയെ പരിശീലകന് ടിറ്റെ കളത്തിലിറക്കി. മൂന്നുമിനിറ്റിനുശേഷം ബ്രസീല്‍ ലീഡ് ഉയര്‍ത്തി. നെയ്മര്‍ എടുത്ത കോര്‍ണര്‍ കിക്ക് ബോക്സിലേക്ക് പറന്നിറങ്ങിയപ്പോള്‍ ഉയര്‍ന്നു ചാടി തലവെച്ച തിയോഗോ സില്‍വയ്ക്ക് പിഴച്ചില്ല, പന്ത് ബുള്ളറ്റ് കണക്കെ സെര്‍ബിയന്‍ വലയില്‍. രണ്ടാം ഗോളും വീണതോടെ സെര്‍ബിയ ഏകദേശം മത്സരം അവസാനിപ്പിച്ചു. മുന്നേറ്റങ്ങളുടെ മുനയൊടിഞ്ഞ സെര്‍ബിയന്‍ പോസ്റ്റിലേക്കു നെയ്മറും ജീസസും തുടര്‍ച്ചയായി പന്തുമായി ഓടിക്കയറിയെങ്കിലും ഗോളിയുടെ മികച്ച പ്രകടനം അവരെ വന്‍ പരാജയത്തില്‍ നിന്ന് രക്ഷിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: