നിഷ്നി: കോസ്റ്ററിക്കയെ സമനിലയില്‍ തളച്ച് സ്വിറ്റ്സര്‍ലന്‍ഡ് ഗ്രൂപ്പ് ഇയില്‍ നിന്ന് പ്രീ ക്വാര്‍ട്ടറിലേക്ക് മാര്‍ച്ച് ചെയ്തു. ബ്രസീലിന് പിന്നില്‍ രണ്ടാം സ്ഥാനക്കാരായാണ് സ്വിറ്റ്സര്‍ലന്‍ഡ് തുടര്‍ച്ചയായ രണ്ടാം ലോകകപ്പിലും നോക്കൗട്ട് റൗണ്ടില്‍ ഇടം നേടിയത്. അതേസമയം ഒരു വിജയം പോലും നേടാന്‍ കഴിയാതെയാണ് കോസ്റ്ററിക്കയുടെ മടക്കം. സ്വിറ്റ്സര്‍ലന്‍ഡിനെതിരെ സമനിലയിലൂടെ ലഭിച്ച ഒരു പോയിന്റ് മാത്രമാണ് അവരുടെ സമ്പാദ്യം. 31-ാം മിനിറ്റില്‍ ബ്ലെറിം സൈമാലിയിയും 88-ാം മിനിറ്റല്‍ ഡ്രെമിച്ചുമാണു സ്വിറ്റ്സര്‍ലന്‍ഡിനായി ഗോള്‍ നേടിയത്. 56-ാം മിനിറ്റില്‍ വാട്സന് കോസ്റ്ററിക്കയ്ക്കായി ഗോള്‍ നേടിയപ്പോള്‍ പരിക്ക് സമയത്ത് സ്വിസ് ഗോള്‍ കീപ്പര്‍ യാന്‍ സോമറിന്റെ സെല്ഫ്ഗോള് കോസ്റ്ററിക്കയ്ക്ക് സമനില നേടിക്കൊടുത്തു. പ്രീക്വാര്‍ട്ടറില്‍ ഗ്രൂപ്പ് എഫ് ചാമ്പ്യന്മാരായ സ്വീഡനാണ് സ്വിസ്പ്പടയുടെ എതിരാളികള്‍.
പന്ത് കൈവശംവെക്കുന്നതില്‍ മുന്നിട്ടുനിന്നത് സ്വിസ് ടീമാണെങ്കില്‍ ഷോട്ടുകള്‍ കൂടുതല്‍ പായിച്ചത് കോസ്റ്ററിക്കയാണ്. കളിയുടെ തുടക്കത്തില്‍ മൂന്ന് തവണ കോസ്റ്ററിക്ക ഗോള്‍ നേടുന്നതിന് അടുത്തെത്തിയെങ്കിലും സ്വിസ് ഗോളിയെ കീഴടക്കാനായില്ല. ആറാം മിനിറ്റില്‍ ജോയല്‍ കാംപെല്‍, സെല്‍സോ ബോര്‍ജസ്, ക്രിസ്റ്റിയന്‍ ഗാംബോവ എന്നിവരുടെ ഷോട്ടുകളാണ് സ്വിസ് ഗോളി രക്ഷപ്പെടുത്തിയത്. 10-ാം മിനിറ്റില്‍ ക്രോസ് ബാറും കോസ്റ്ററിക്കയ്ക്ക് മുന്നില്‍ വിലങ്ങുതടിയായി. 19-ാം മിനിറ്റില്‍ ബ്രയാന്റെ ഷോട്ടിനും സ്വിസ് ഗോൡയെ കീഴടക്കാനായില്ല. സാവധാനം കളിയിലേക്ക് തിരിച്ചെത്തിയ സ്വിറ്റ്സര്‍ലന്‍ഡ് പിന്നീട് മികച്ച നീക്കങ്ങള്‍ നടത്തി. 31-ാം മിനിറ്റില്‍ അവര്‍ ലീഡ് നേടുകയും ചെയ്തു. ബോക്സിനുള്ളില്‍ എംബോളോയുടെ ഹെഡ്ഡര്‍ പാസ് വലയിലേക്ക് തൊടുത്തിട്ടാണ് സെമൈലി സ്വിസ് പടയ്ക്ക് ലീഡ് നല്‍കിയത്. ഈ ഗോളിന് സ്വിസ് ആദ്യ പകുതിയില്‍ മുന്നിട്ടുനിന്നു.
രണ്ടാം പകുതിയില്‍ ഗോള്‍ തിരിച്ചടിക്കാനുറച്ചാണ് കോസ്റ്ററിക്ക മൈതാനത്തെത്തിയത്. 56-ാം മിനിറ്റില്‍ അവര്‍ സമനില ഗോള്‍ കണ്ടെത്തുകയുംചെയ്തു. കാംബല്‍ തൊടുത്ത കോര്‍ണര്‍ കിക്ക് മനോഹരമായ ഹെഡ്ഡറിലൂടെ കെന്‍ഡല്‍ വാട്സണ് വലയിലെത്തിക്കുകയായിരുന്നു. തുടര്‍ന്ന് രണ്ട് ടീമുകളും മികച്ച നീക്കങ്ങളുമായി എതിര് ഗോള്‍മുഖം നിരന്തരം റെയ്ഡ് നടത്തി. ഒടുവില്‍ 88-ാം മിനിറ്റില്‍ സ്വിറ്റ്സര്‍ലന്‍ഡ് വീണ്ടും ലീഡ് നേടി. പകരക്കാരനായിറങ്ങിയ ഡ്രിമിക്കിന്റെ കാലില്‍ നിന്നായിരുന്നു സ്വിസ് പടയുടെ രണ്ടാം ഗോള്‍. വലതുവിങ്ങില്‍ നിന്നും ഡെനിസ് സഖരിയ നല്കിയ പാസ് മികച്ച ഷോട്ടിലൂടെ ഡ്രിമിക്ക് വലയിലെത്തിക്കുകയായിരുന്നു. ഇതോടെ കളി ജയിച്ചെന്ന ആത്മവിശ്വാസത്തിലായി സ്വിസ് താരങ്ങള്‍. എന്നാല്‍ കളി അവസാനിക്കാന്‍ നിമിഷങ്ങള്‍ ബാക്കിയുള്ളപ്പോള്‍ കോസ്റ്ററിക്ക് അനുകൂലമായി പെനാല്‍റ്റി ലഭിച്ചു. ജോയല്‍ കാംപെല്ലിനെ ബോക്സിനുള്ളില്‍ വച്ച് സഖരിയ വീഴ്ത്തിയതിനാണ് സ്പോട്ട് കിക്ക്. പെനാല്‍റ്റിയെടുത്ത ബ്രയന്‍ റൂയിസിന്റെ ഷോട്ട് ക്രോസ് ബാറില്‍ തട്ടി മടങ്ങിയെങ്കിലും ഗോളി സൊമെറിന്റെ ദേഹത്ത് തട്ടി വലയിലെത്തി. അപ്രതീക്ഷിതമായ ഈ ഗോളിലൂടെ കോസ്റ്ററിക്ക സമനില നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: