ചേര്‍ത്തല: ദുരൂഹ സാഹചര്യത്തില്‍ കാണാതായ കടക്കരപ്പള്ളി സ്വദേശിനി ബിന്ദു പത്മനാഭന്റെ തിരോധാനവുമായി ബന്ധപ്പെട്ട കേസിലെ മുഖ്യപ്രതിയുടെ സുഹൃത്തിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പള്ളിപ്പുറം പഞ്ചായത്ത് 14-ാം വാര്‍ഡില്‍ തൈക്കൂട്ടത്തില്‍ എസ്. മനോജ്(46) ആണ് മരിച്ചത്.
കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യുന്നതിന് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഇന്നലെ രാവിലെ ഹാജരാകാന്‍ മനോജിനോട് നിര്‍ദ്ദേശിച്ചിരുന്നു. മുഖ്യപ്രതി പള്ളിപ്പുറം സ്വദേശി സെബാസ്റ്റ്യനും ബിന്ദു പത്മനാഭനും പതിവായി യാത്ര ചെയ്തിരുന്നത് മനോജിന്റെ ഓട്ടോറിക്ഷയിലായിരുന്നെന്ന് പോലീസ് പറഞ്ഞു. സെബാസ്റ്റ്യന്റെ സുഹൃത്തായ മനോജിനെ നേരത്തെ പോലീസ് ചോദ്യം ചെയ്തിരുന്നു. കഴിഞ്ഞ ദിവസം ഇയാള്‍ ബാഗില്‍ നോട്ടുകളുമായി സഞ്ചരിച്ചതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു.
മനോജിന്റെ മരണത്തോടെ യുവതിയുടെ തിരോധാനവുമായി ബന്ധപ്പെട്ട ദുരൂഹതഹതയേറി. ബിന്ദുവിന്റെ സഹോദരന് പ്രവീണ്‍കുമാര്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മനോജിനെ കഴിഞ്ഞ മാസം കുത്തിയതോട് സിഐയാണ് ചോദ്യം ചെയ്തത്.
ജില്ലാ പോലീസ് മേധാവിയുടെ പ്രത്യേക സംഘം ഉള്‍പ്പെടെ മൂന്ന് ടീമുകളാണ് കേസ് അന്വേഷിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: