കോഴിക്കോട്: അഴിമതിക്കേസില്‍ പ്രതിയായ ടോം ജോസിനെ സംസ്ഥാനത്തിന്റെ ചീഫ് സെക്രട്ടറിയാക്കി നിയോഗിച്ചതിലൂടെ ഇടത് സര്‍ക്കാര്‍ ഒരു മറയുമില്ലാതെ അഴിമതി നടത്തുമെന്ന് വ്യക്തമാക്കിയിരിക്കുകയാണെന്ന് വി. മുരളീധരന് എം.പി. കോഴിക്കോട്, മീറ്റ് ദ പ്രസ്സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അഴിമതിയുമായി ബന്ധപ്പെട്ട് രണ്ടു വിജിലന്‍സ് കേസുകളെങ്കിലും ടോം ജോസിന്റെ പേരിലുണ്ട്. അനധികൃത സ്വത്ത് സമ്പാദിച്ചുവെന്ന കേസില്‍ നിന്ന് രക്ഷപ്പെടാന്‍ 2010 ല്‍ തിരുവനന്തപുരത്തെ ഒരു ബാങ്കില്‍ നിന്ന് ഒരു കോടി 68 ലക്ഷം രൂപ കടമെടുത്ത് 2011 ല്‍ തിരിച്ചടച്ചതടക്കമുള്ള സംഭവങ്ങളെക്കുറിച്ച് വിജിലന്‍സ് അന്വേഷണം നടക്കുകയാണ്. കേരള മെറ്റല്‍സ് ആന്‍ഡ് മിനറല്‍സ് എം.ഡി ആയിരുന്ന കാലത്ത് മഗ്നീഷ്യം സള്‍ഫേറ്റ് ഇറക്കുമതി ചെയ്തതുമായി ബന്ധപ്പെട്ട കേസും നടന്നുവരികയാണ്.
ചീഫ് സെക്രട്ടറി ആയി നിശ്ചയിക്കുന്ന ആള് വിജിലന്‍സ് ക്ലിയറന്‍സ് നേടണമെന്ന സര്‍ക്കാര്‍ അംഗീകരിച്ച ശുപാര്‍ശയെ നോക്കുകുത്തിയാക്കിക്കൊണ്ടാണ് നിയമനം നടത്തിയത്. ഉമ്മന്‍ചാണ്ടിയുടെ കാലത്ത് പ്രിയങ്കരരായ അഴിമതിക്കാരെ എല്‍ഡിഎഫും വിവിധ തസ്തികകളില്‍ നിയമിക്കുകയാണ്. 2016 ല്‍ ഇടത് മുന്നണി നല്കിയ വാഗ്ദാനങ്ങളുടെ പരസ്യമായ ലംഘനമാണിത്.
റായ്ബറേലി കോച്ച് ഫാക്ടറിക്കൊപ്പം കഞ്ചിക്കോടും പ്രവര്‍ത്തനം ആരംഭിക്കുമെന്ന് യുപിഎ സര്‍ക്കാര്‍ വാഗ്ദാനം നല്‍കിയെങ്കിലും ഒരു സ്പെഷല്‍ ഓഫീസറെ പോലും നിയോഗിച്ചില്ലെന്ന് മുരളീധരന് പറഞ്ഞു. കേരളത്തില്‍ നിന്ന്് എട്ട് മന്ത്രിമാര്‍ കേന്ദ്ര മന്ത്രിസഭയിലുണ്ടായിരുന്നപ്പോഴാണ് ഈ അവഗണനയുണ്ടായത്. ഭക്ഷ്യഭദ്രതാ നിയമം നടപ്പിലാക്കാതെ എല്‍ഡിഎഫ് കേന്ദ്രത്തെ കുറ്റപ്പെടുത്തുകയാണ്. ഭക്ഷ്യ ഭദ്രതാ നിയമം നടപ്പിലാക്കാത്ത മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അതേ നയമാണ് ഇടതു പക്ഷവും പിന്തുടരുന്നത്. ഇതില്‍ നിന്ന് രക്ഷ നേടാനാണ് കേന്ദ്ര വിരുദ്ധ സമരവുമായി രംഗത്തിറങ്ങിയിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: